
ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. ലീഡ്‌സില്‍ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 31 എന്ന നിലയാണ്. മുന്‍നിര താരങ്ങള്‍ പവലിയനില്‍ തിരിച്ചെത്തി. കെ എല്‍ രാഹുല്‍ (0), ചേതേശ്വര്‍ പൂജാര (1), വിരാട് കോലി (7) എന്നിവരാണ് മടങ്ങിയത്. രോഹിത് ശര്‍മ (9), അജിന്‍ക്യ രഹാനെ (1) എന്നിവരാണ് ക്രീസില്‍. മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ജയിംസ് ആന്‍ഡേഴ്‌സണാണ്.
ലീഡ്‌സില്‍ ജിമ്മി ഷോ
പന്തെടുത്ത ആദ്യ ഓവറില്‍ തന്നെ ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിന് വിക്കറ്റ് സമ്മാനിച്ചു. മത്സരത്തിലെ അഞ്ചാം പന്തില്‍ മികച്ച ഫോമിലുള്ള രാഹുല്‍ പുറത്ത്. ആന്‍ഡേഴ്‌സണിന്റെ ഇന്‍സ്വിങര്‍ കവറിലൂടെ കളിക്കാനുള്ള ശ്രമം എഡ്ജായി വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കയ്യില്‍ അവസാനിച്ചു. അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ പൂജാരയും മടങ്ങി. ഇത്തവണ ഒരു ഔട്ട് സ്വിങര്‍ പൂജാരയുടെ ബാറ്റിലുരസി ബട്‌ലറുടെ കയ്യിലെത്തി. 11-ാം ഓവറിന്റെ അവസാന പന്തിലായിരുന്നു കോലിയുടെ വിക്കറ്റ്. ആന്‍ഡേഴ്‌സണിനെതിരെ ഷോട്ട് കളിക്കാനുള്ള ശ്രമം ബട്‌ലറുടെ കൈകളില്‍ തന്നെ ഒതുങ്ങി.
മാറ്റമില്ലാതെ ഇന്ത്യ
നേരത്തെ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്. ലോര്‍ഡ്‌സില്‍ ജയിച്ച ടീമിനെ അതേപടി ലീഡ്‌സിലും നിലനിര്‍ത്തുകയായിരുന്നു. കോലി ക്യാപ്റ്റനായിരിക്കുമ്പോള്‍ മുമ്പ് മൂന്ന് തവണ മാത്രമാണ് ഇത്തരത്തില്‍ സംഭവിച്ചിട്ടുള്ളത്. 64 ടെസ്റ്റുകളില്‍ കോലി കോലി ഇന്ത്യയുടെ ക്യാപ്റ്റനായി. എന്നാല്‍ അതില്‍ 60 തവണയും ഓരോ മാറ്റം വരുത്തിയാണ് കോലി ടീമിനെ ഇറക്കിയിട്ടുള്ളത്.
ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റം
ഇംഗ്ലണ്ട് രണ്ട് മാറ്റം വരുത്തി. ഡൊമിനിക് സിബ്ലി, മാര്‍ക് വുഡ് എന്നിവര്‍ പുറത്തായി. ഡേവിഡ് മലാന്‍, ക്രെയ്ഗ് ഓവര്‍ടോണ്‍ എന്നിവരാണ് പകരക്കാര്‍. വുഡിന് കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റിരുന്നു.
ടീമുകള്‍
ഇന്ത്യ: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിന്‍ക്യ രഹാനെ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ, ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട്: റോറി ബേണ്‍സ്, ഹസീബ് ഹമീദ്, ഡേവിഡ് മലാന്‍, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ജോസ് ബട്‌ലര്‍, മൊയീന്‍ അലി, സാം കറന്‍, ക്രെയ്ഗ് ഓവര്‍ടോണ്‍, ഒല്ലി റോബിന്‍സണ്‍, ജയിംസ് ആന്‍ഡേഴ്‌സണ്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!