
സെന്‍റ് കിറ്റ്സ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യയുടെ പരീക്ഷണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സമീപകാത്ത് ടി20 ക്രിക്കറ്റില്‍ ഏഴ് ക്യാപ്റ്റന്‍മാരെ പരീക്ഷിച്ചതും ദീപക് ഹൂഡക്ക് പകരം ശ്രേയസ് അയ്യര്‍ക്ക് തുടര്‍ച്ചയായി അവസരങ്ങള്‍ നല്‍കിയതും സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയതും രണ്ടാം മത്സരത്തിലെ അവസാന ഓവര്‍ പരിചയസമ്പന്നനായ ഭുവനേശ്വര്‍ കുമാര്‍ ഉണ്ടായിട്ടും ആവേശ് ഖാന് നല്‍കിയതിതുമെല്ലാം വിമര്‍ശിക്കപ്പെട്ടിരുന്നു.
എന്നാല്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം വിശദമായ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ ബൗളിംഗ് പരിശീലകനനായ പരസ് മാംബ്രെ. രണ്ടാം ടി20 മത്സരശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് മാംബ്രെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. പുറത്തു നില്‍ക്കുന്നവര്‍ക്ക് എന്തും പറയാമെന്നും എന്നാല്‍ ടീമിന്‍റെ ഓരോ നീക്കത്തിന് പിന്നിലും വ്യക്തമായ പദ്ധതികളുണ്ടെന്നും മാംബ്രെ പറഞ്ഞു. പുറത്തു നിന്ന് പറയുന്നവരെക്കാള്‍ കളിക്കാരും സപ്പോര്‍ട്ട് സ്റ്റാഫും എന്തു പറയുന്നു എന്നത് മാത്രമാണ് പ്രധാനമെന്നും പരസ് മാംബ്രെ വ്യക്തമാക്കി.
ഞങ്ങളെടുക്കുന്ന ഓരോ തീരുമാനത്തിന് പിന്നിലും വ്യക്തമായ പദ്ധതികളുണ്ട്. ലോകകപ്പാണ് വരാന്‍ പോകുന്നത്. അതിന് മുമ്പ് വലിയൊരു ടൂര്‍ണമെന്‍റ് കൂടിയുണ്ട്. ഈ വലിയ ടൂര്‍ണമെന്‍റുകള്‍ മനസില്‍വെച്ചാണ് ഓരോ പരീക്ഷണവും നടത്തുന്നത്. അതിനര്‍ത്ഥം ഇപ്പോള്‍ കളിക്കുന്ന മത്സരങ്ങള്‍ പ്രധാനമല്ല എന്നതല്ല. ഓരോ മത്സരത്തിലും പുതുതായി ഞങ്ങള്‍ ഓരോ പാഠങ്ങള്‍ പഠിക്കുന്നുണ്ട്. ചിലപ്പോഴത് ചില കളിക്കാരെ കുറിച്ചായിരിക്കും, ചിലപ്പോഴത് ചില കോംബിനേഷനുകളെക്കുറിച്ചാകും.
കളിക്കാരും ഇത്തരം സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോള്‍ പലതും പഠിക്കുന്നുണ്ട്. ഇത് കാണുമ്പോള്‍ പുറത്തു നില്‍ക്കുന്ന ആളുകള്‍ പല അഭിപ്രായങ്ങളും പറയും. അത് ഞങ്ങളെ ബാധിക്കില്ല. കാരണം, ഞങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഇനിയുള്ള മത്സരങ്ങളിലും വ്യത്യസ്ത കളിക്കാരെയും വ്യത്യസ്ത കോംബിനേഷനുകളും പരീക്ഷിക്കും.
'സൂര്യകുമാറിനെ അങ്ങനെയല്ല ഉപയോഗിക്കേണ്ടത്'; രോഹിത് ശര്‍മയ്ക്ക് രവി ശാസ്ത്രിയുടെ മുന്നറിപ്പ്
ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് ഷമിയുടെയും അഭാവത്തില്‍ യുവ താരങ്ങള്‍ക്ക് അവരുടെ മികവ് തെളിയിക്കാനുള്ള അവസരമാണിത്. രണ്ടാം ടി20യിലും മികച്ച ബൗളിംഗ് പുറത്തെടുത്ത അര്‍ഷദീപിനെ പരസ് മാംബ്രെ അഭിനന്ദിച്ചു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ മികവ് കാട്ടാന്‍ അര്‍ഷദീപിന് കഴിയുന്നുണ്ടെന്ന് മാംബ്രെ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!