
ദില്ലി: സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കി ഇറക്കുന്ന തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി (Ravi Shastri). വെസ്റ്റ് ഇന്‍ഡീസിനെതിരെ കഴിഞ്ഞ രണ്ട് മത്സരത്തിലും സൂര്യയെ ഓപ്പണറാക്കിയാണ് കളിപ്പിച്ചത്. ആദ്യ മത്സരത്തില്‍ 24 റണ്‍സിന് പുറത്തായ സൂര്യ രണ്ടാം മത്സരത്തില്‍ 11 റണ്‍സും നേടി. എന്നാല്‍ മധ്യനിര താരമായ സൂര്യയെ (Suryakumar Yadav) ഓപ്പണറാക്കാനുള്ള തീരുമാനം കടുത്ത വിമര്‍ശനങ്ങള്‍ക്കിടയാക്കി. മുന്‍ താരവും സെലക്റ്ററുമൊക്കെയായിരുന്ന കൃഷ്ണമചാരി ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ തീരുമാനത്തിനെതിരെ സംസാരിച്ചു.
ഇക്കാര്യത്തില്‍ ഇപ്പോള്‍ രവി ശാസ്ത്രി ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് (Rohit Sharma) മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ്. ശാസ്ത്രി പറയുന്നതിങ്ങനെ... ''ടി20 ലോകകപ്പിനുള്ള ടീമില്‍ സൂര്യയുണ്ടാവുമെന്ന് ഉറപ്പാണ്. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ ലോകകപ്പില്‍ കളിക്കുന്ന സ്ഥാനത്ത് തന്നെ കളിപ്പിക്കൂ. കെ എല്‍ രാഹുല്‍ തിരിച്ചെത്തുമ്പോള്‍ അദ്ദേഹം രോഹിത്തിനൊപ്പം ഓപ്പണറാവും. രാഹുലില്ലാത്ത സമയത്ത് മറ്റൊരാള്‍ക്ക് അവസരം നല്‍കൂ. വിവിധ സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്തുള്ള പരിചയം സൂര്യക്ക് വേണം. നേരത്തെ രണ്ട് വിക്കറ്റ് നഷ്ടമായാല്‍ ബാറ്റ് ചെയ്യുന്നതും മധ്യ ഓവറുകളില്‍ ബാറ്റ് ചെയ്യുന്നതും രണ്ടാണ്. സൂര്യ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. മധ്യനിരയില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് അവനറിയാം. അതുകൊണ്ട് അവന്റെ സ്ഥിരം സ്ഥാനത്ത് തന്നെ കളിപ്പിക്കൂ. മുന്‍നിരയില്‍ റിഷഭ് പന്തിനെ വീണ്ടും പരീക്ഷിക്കാവുന്നതാണ്.'' ശാസ്ത്രി മുന്നറിയിപ്പ് നല്‍കി.
ഏഷ്യാ കപ്പ് മത്സരക്രമം പുറത്തുവിട്ടു; ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ-പാക് പോരാട്ടം
സൂര്യകുമാറിനെ നശിപ്പിക്കരുതെന്നാണ് ശ്രീകാന്ത് പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകല്‍... ''നാലാം നമ്പറില്‍ ഗംഭീര താരമാണ് സൂര്യകുമാര്‍ യാദവ്. ടി20 ലോകകപ്പില്‍ നാലാം നമ്പറിലാണ് സൂര്യ ബാറ്റ് ചെയ്യേണ്ടത്. പിന്നെന്തിന് അയാളെ ഓപ്പണറായി പരീക്ഷിക്കണം. ഇനി ആരെയെങ്കിലും ഓപ്പണറായി പരീക്ഷിക്കണമെങ്കില്‍ ശ്രേയസ് അയ്യരെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തൂ. ഞാന്‍ ലളിതമായി പറയാം, സൂര്യകുമാറിനെ പോലൊരു താരത്തിന്റെ ഭാവി കളയരുത്. അത് ചെയ്യരുത്. കുറച്ച് പരാജയങ്ങള്‍ സംഭവിച്ചാല്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസം നഷ്ടപ്പെടാമെന്നും' കെ ശ്രീകാന്ത് ഫാന്‍ കോഡില്‍ പറഞ്ഞു.
രാജ്യാന്തര ടി20 ക്രിക്കറ്റില്‍ മികച്ച റെക്കോര്‍ഡാണ് സൂര്യകുമാര്‍ യാദവിനുള്ളത്. മധ്യനിരയില്‍ ഇന്നിംഗ്സ് കെട്ടിപ്പടുത്തും ഫിനിഷ് ചെയ്തും ടീമിനെ തോളിലേറ്റാന്‍ കരുത്തുള്ള താരം 19 രാജ്യാന്തര ടി20 ഇന്നിംഗ്സുകളില്‍ 35.75 ശരാശരിയിലും 176.0 സ്ട്രൈക്ക് റേറ്റിലും 572 റണ്‍സ് നേടിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!