
കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ (INDvNZ) ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. കാണ്‍പൂരില്‍ (Kanpur) ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (Ajinkya Rahane) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സെടുത്തിട്ടുണ്ട്. ശുഭ്മാന്‍ ഗില്‍ (52), മായങ്ക് അഗര്‍വാള്‍ (13) എന്നിവരുടെ വിക്കറ്റുകളാ ണ് ഇന്ത്യക്ക് നഷ്ടമായത്. കെയ്ല്‍ ജെയ്മിസണിനാണ് രണ്ട് വിക്കറ്റും. ചേതേശ്വര്‍ പൂജാര (21), അജിന്‍ക്യ രഹാനെ (5) എന്നിവരാണ് ക്രീസില്‍.
എട്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് മായങ്കിനെ നഷ്ടമായി. ജെയ്മിസണിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കിയാണ് മായങ്ക് മടങ്ങിയത്. ഗില്‍ ജെയ്മിസണിന്‍റെ തന്നെ പന്തില്‍ ബൌള്‍ഡായി. പൂജാര- ഗില്‍ സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 93 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതാണ് ഗില്ലിന്റെ ഇന്നിംഗ്‌സ്.
നേരത്തെ, ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. താരത്തിന്റെ അരങ്ങേറ്റ മത്സരമാണിത്. പിച്ച് സ്പിന്നിനെ തുണക്കുമെന്ന പ്രതീക്ഷയില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഇന്ത്യന്‍ നിരയില്‍ ആര്‍ അശ്വിനും രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും ഇടം നേടിയപ്പോള്‍ ന്യൂസിലന്‍ഡ് അജാസ് പട്ടേലിനും രചിന്‍ രവീന്ദ്രക്കും വില്യം സോമര്‍വില്ലക്കും അവസരം നല്‍കി. പേസര്‍മാരായി ഇഷാന്ത് ശര്‍മയും ഉമേഷ് യാദവും ഇന്ത്യന്‍ നിരയില്‍ ഇടം നേടിയപ്പോള്‍ ടിം സൗത്തിയും കെയ്ല്‍ ജയ്മിസണുമാണ് കിവീസിന്റെ പേസര്‍മാര്‍.
സമീപകാലത്ത് മോശം ഫോമിലുള്ള അജിങ്ക്യാ രഹാനെക്കും ചേതേശ്വര്‍ പൂജാരക്കും ബാറ്റിംഗ് ഫോം വീണ്ടെടുക്കേണ്ടത് അനിവാര്യമാണ്. ന്യൂസിലന്‍ഡ് ടീമില്‍ ബാറ്റിംഗ് നിരയില്‍ റോസ് ടെയ്ലര്‍ തിരിച്ചെത്തിയപ്പോള്‍ ടി20 ലോകകപ്പിനിടെ പരിക്കേറ്റ ഡെവോണ്‍ കോണ്‍വെ ടീമിലില്ല.
ന്യൂസിലന്‍ഡ്: ടോം ലാഥം, വില്‍ യംഗ്, കെയ്ന്‍ വില്യംസണ്‍, റോസ് ടെയ്‌ലര്‍, ഹെന്റി നിക്കോള്‍സ്, ടോം ബ്ലണ്ടല്‍, രചിന്‍ രവീന്ദ്ര, ടിം സൗത്തി, അജാസ് പട്ടേല്‍, കെയ്ല്‍ ജെയ്മിസണ്‍, വില്യം സോമര്‍വില്ലെ.
ഇന്ത്യ: ശുഭ്മാന്‍ ഗില്‍, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഇശാന്ത്് ശര്‍മ, ഉമേഷ് യാദവ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!