
മുംബൈ: ന്യൂസിലന്‍ഡിനെതിരായ (INDvNZ) രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ അജിന്‍ക്യ രഹാനെ (Ajinkya Rahane), രവീന്ദ്ര ജഡേജ (Ravindra Jadeja), ഇശാന്ത് ശര്‍മ (Ishant Sharma) എന്നിവര്‍ കളിക്കില്ല. മൂവര്‍ക്കും പരിക്കാണ് വിനയായത്. മൂവരും കളിക്കില്ലെന്ന കാര്യം ബിസിസിഐ ഔദ്യോഗിക അക്കൗണ്ടില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇവരുടെ പകരക്കാരാണെന്ന് പുറത്തുവിട്ടിട്ടില്ല.
കാണ്‍പൂര്‍ ടെസ്റ്റിന്റെ അവസാന ദിവസം ഫീല്‍ഡ് ചെയ്യുമ്പോഴാണ് രഹാനെയ്ക്ക് പരിക്കേല്‍ക്കുന്നത്. രഹാനെ പരിക്കില്‍ നിന്ന് പൂര്‍ണമായും മോചിതനായിട്ടില്ലെന്ന് ബിസിസിഐ കുറിപ്പില്‍ വ്യക്തമാക്കി. താരത്തിന്റെ വിടവ് ക്യാപ്റ്റന്‍ വിരാട് കോലി നികത്തും. മോശം ഫോമിലുള്ള രഹാനെയെ മുംബൈ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
വലത് കയ്യിനേറ്റ പരിക്കാണ് ജഡേജയെ പുറത്താക്കിയത്. പരിശോധനയില്‍ ഓള്‍റൗണ്ടറുടെ കയ്യിന് വീക്കമുണ്ടെന്ന് കണ്ടെത്തി. പിന്നാലെ വിശ്രമം നല്‍കുകയായിരുന്നു. ജയന്ത് യാദവ് പകരക്കാരനായേക്കും. ഇടത് ചെറുവിരലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് ഇശാന്തിനെ ഒഴിവാക്കിയത്. മുഹമ്മദ് സിറാജ് പകരക്കാനായേക്കും.
ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (Kane Williamson) ഇന്നത്തെ മത്സരം നഷ്ടമാവും. ഇടത് കൈമുട്ടിനേറ്റ പരിക്കാണ് വില്യംസണ് പുറത്തേക്കുള്ള വഴിയൊരുക്കിയത്. 2021 സീസണില്‍ താരത്തെ ഈ പരിക്ക് വലച്ചിരുന്നു. ടോം ലാഥമാണ് കിവീസിനെ നയിക്കുക.
മുംബൈ ടെസ്റ്റില്‍ ഇതുവരെ ടോസ് ഇടാനായിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും മഴയിയായിരുന്നു മുംബൈയില്‍. നനഞ്ഞ ഔട്ട് ഫീല്‍ഡാണ് വില്ലനായി നില്‍ക്കുന്നത്. രണ്ട് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റ് സമനിലയില്‍ ആയിരുന്നു. ഈ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!