IPL 2022: സൂപ്പര്‍ താരം തിരിച്ചു വരുന്നു; പ്ലേ ഓഫ് ഉറപ്പിച്ചതിന് പിന്നാലെ സഞ്ജുവിനും സംഘത്തിനും സന്തോഷവാര്‍ത്ത

By Gopalakrishnan CFirst Published May 16, 2022, 4:48 PM IST
Highlights

ടീം ക്യാംപില്‍ തിരിച്ചെത്തിയ ഹെറ്റ്മെയര്‍ ഇപ്പോള്‍ നിര്‍ബന്ധിത ക്വാറന്‍റീനിലാണ്. വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരം ജയിച്ച് പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനാണ് രാജസ്ഥാന്‍ ശ്രമിക്കുന്നത്.

മുംബൈ: ഐപിഎല്ലില്‍(IPL 2022) ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ വീഴ്ത്തി പ്ലേ ഓഫ് ഏതാണ്ടുറപ്പിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്(Rajasthan Royals) മറ്റൊരു സന്തോഷവാര്‍ത്ത കൂടി. ഭാര്യയുടെ പ്രസവത്തിനായി ഗയാനയിലേക്ക് മടങ്ങിയ സൂപ്പര്‍ താരം ഷിമ്രോണ്‍ ഹെറ്റ്മെയര്‍(Shimron Hetmyer) ടീമില്‍ തിരിച്ചെത്തി. വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നടക്കുന്ന മത്സരത്തില്‍ ഹെറ്റ്മെയര്‍ കളിച്ചേക്കും.

ഭാര്യയുടെ പ്രസവത്തിനായി നാട്ടിലേക്ക് മടങ്ങിയ ഹെറ്റ്മെയറിന് ഡല്‍ഹി ക്യാപിറ്റല്‍സിനും ലഖ്നൗവിനുമെതിരായ മത്സരങ്ങള്‍ നഷ്ടമായിരുന്നു. ഡല്‍ഹിക്കെതിരെ തോറ്റ രാജസ്ഥാന്‍ ഇന്നലെ ലഖ്നൗവിനെ തകര്‍ത്ത് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നതിനൊപ്പം പ്ലേ ഓഫ് ബര്‍ത്ത് ഏതാണ്ടുറപ്പിക്കുകയും ചെയ്തു.

ഈ ഐപിഎല്‍ സീസണില്‍ ഞെട്ടിച്ച രണ്ട് പേസര്‍മാരെ തെരഞ്ഞെടുത്ത് ഗാംഗുലി

ടീം ക്യാംപില്‍ തിരിച്ചെത്തിയ ഹെറ്റ്മെയര്‍ ഇപ്പോള്‍ നിര്‍ബന്ധിത ക്വാറന്‍റീനിലാണ്. വെള്ളിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരം ജയിച്ച് പോയന്‍റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങളിലൊന്ന് ഉറപ്പിക്കാനാണ് രാജസ്ഥാന്‍ ശ്രമിക്കുന്നത്.

ഐപിഎല്‍ താരലേലത്തില്‍ 8.5 കോടി രൂപക്ക് രാജസ്ഥാന്‍ ടീമിലെടുത്ത ഹെറ്റ്മെയര്‍ ഫിനിഷറെന്ന നിലയില്‍ സീസണില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 72.75 ശരാശരിയില്‍ 291 റണ്‍സടിച്ച ഹെറ്റ്മെയര്‍ക്ക് 166.29ന്‍റെ മികച്ച പ്രഹരശേഷിയുമുണ്ട്.

ലഖ്നൗവിനെ പൂട്ടി റോയല്‍ ജയവുമായി രാജസ്ഥാന്‍

ഐപിഎല്ലില്‍  ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിച്ചാണ് രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്‍ പ്ലേ ഓഫിനരികെയെത്തിയത്. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ 24 റണ്‍സിനായിരുന്നു സഞ്ജുവിന്റേയും സംഘത്തിന്റേയും ജയം. ടോസ് നേടി ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്.

മറുപടി ബാറ്റിംഗില്‍ ലഖ്‌നൗവിന്  എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുക്കാനാണ് സാധിച്ചത്. ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് രണ്ട് വിക്കറ്റ് വീതമെടുത്തു. ജയത്തോടെ രാജസ്ഥാാനും ലഖ്‌നൗവിനും 13 മത്സരങ്ങളില്‍ 16 പോയിന്റായി. എന്നാല്‍ രാജസ്ഥാനാണ് രണ്ടാമത്. കുറഞ്ഞ റണ്‍റേറ്റുള്ള ലഖ്നൌ മൂന്നാമതാണ്. കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ലഖ്‌നൗവിന്റെ അവസാന മത്സരം. രാജസ്ഥാന് ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് എതിരാളി.

click me!