IPL 2022: ധോണിയെയും പാണ്ഡ്യയെയും എല്ലാം അടക്കി നിര്‍ത്തിയ അവന്‍ ചില്ലറക്കാരനല്ല, യുവപേസറെക്കുറിച്ച് പത്താന്‍

By Gopalakrishnan CFirst Published May 17, 2022, 11:42 AM IST
Highlights

തന്‍റെ നാലാം ഐപിഎല്‍ സീസണില്‍ കളിക്കുന്ന 23കാരനായ അര്‍ഷദീപ് ഡെത്ത് ഓവറുകളില്‍ പുറത്തെടുക്കുന്ന മികവ് അസാമാന്യമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. വളരെ സ്പെഷല്‍ കളിക്കാരനാണ് അവന്‍. സ്ലോഗ് ഓവറുകളില്‍ ധോണിയെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും എല്ലാം അടക്കി നിര്‍ത്തിയ അവന്‍ ചില്ലറക്കാരനല്ല.

മുംബൈ: ബാറ്റര്‍മാരുടെ ആറാട്ട് കാണാറുള്ള ഐപിഎല്ലില്‍(IPL 2022) ഇത്തവണ ബൗളര്‍മാരുടെ വിളയാട്ടമാണ്. പ്രത്യേകിച്ച് ഇന്ത്യന്‍ പേസര്‍മാരുടെ. ഉമ്രാന്‍ മാലിക്കും മൊഹ്സിന്‍ ഖാനും മുകേഷ് ചൗധരിയും ടി നടരാജനും കുല്‍ദീപ് സെന്നുമെല്ലാം മികവ് കാട്ടിയ സീസണില്‍ ഡെത്ത് ഓവറുകളില്‍ ബാറ്റര്‍മാരെ യോര്‍ക്കറിലൂടെ ശ്വാസം മുട്ടിച്ച മറ്റൊരു യുവപേസര്‍ കൂടിയുണ്ട്. പഞ്ചാബിന്‍റെ അര്‍ഷദീപ് സിംഗ്(Arshadeep Singh).

തന്‍റെ നാലാം ഐപിഎല്‍ സീസണില്‍ കളിക്കുന്ന 23കാരനായ അര്‍ഷദീപ് ഡെത്ത് ഓവറുകളില്‍ പുറത്തെടുക്കുന്ന മികവ് അസാമാന്യമാണെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. വളരെ സ്പെഷല്‍ കളിക്കാരനാണ് അവന്‍. സ്ലോഗ് ഓവറുകളില്‍ ധോണിയെയും ഹാര്‍ദ്ദിക് പാണ്ഡ്യയെയും എല്ലാം അടക്കി നിര്‍ത്തിയ അവന്‍ ചില്ലറക്കാരനല്ല.

ചെറുപ്പമാണ് അവന്‍. കൃത്യതതയും ആത്മവിശ്വാസവുമുണ്ട് അവന്. തന്‍റെ പ്രായത്തിലുള്ള മറ്റ് ബൗളര്‍മാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും അതു തന്നെയാണ്. ധോണിയെയും പാണ്ഡ്യയെയും അവസാന ഓവറുകളില്‍ അടക്കി നിര്‍ത്താന്‍ ആയെങ്കില്‍ അവന്‍റെ പ്രതിഭ എത്രത്തോളമുണ്ടെന്ന് മനസിലാക്കാം.

അതുപോലെ കാഗിസോ റബാഡയെപ്പോലൊരു ലോകോത്തര ബൗളറുള്ള പഞ്ചാബ് ഡ്രസ്സിംഗ് റൂമില്‍ ഇന്ത്യക്കായി ഇതുവരെ കളിച്ചിട്ടുപോലുമില്ലാത്ത അവന് അംഗീകാരം കിട്ടുന്നുണ്ടെങ്കില്‍ അവന്‍റെ മികവ് മനസിലാക്കാവുന്നതേയുള്ളു. പഞ്ചാബ് കിംഗ്സിലെ അടുത്ത വമ്പന്‍ താരമാണ് അവന്‍-പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പങ്കെടുത്ത് പറഞ്ഞു.

പഞ്ചാബിനെ പഞ്ചറാക്കി ഡല്‍ഹി

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെ 17 റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്തെത്തിയിരുന്നു. 12 പോയിന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് കളിക്കാന്‍ ഇനി നേരിയ സാധ്യത മാത്രമാണുള്ളത്. 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഡല്‍ഹിക്ക് 14 പോയിന്റായി. ആര്‍സിബിക്ക് ഇത്ര പോയിന്റുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഡല്‍ഹി മുന്നിലായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹി നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ പഞ്ചാബിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

click me!