IPL 2022: പ്രതിസന്ധികളില്‍ കൂടെ നിന്നത് അവന്‍ മാത്രം, ഇത്തവണ പര്‍പ്പിള്‍ കപ്പ് അവനുള്ളതെന്ന് കുല്‍ദീപ്

Published : Apr 29, 2022, 05:12 PM IST
IPL 2022: പ്രതിസന്ധികളില്‍ കൂടെ നിന്നത് അവന്‍ മാത്രം, ഇത്തവണ പര്‍പ്പിള്‍ കപ്പ് അവനുള്ളതെന്ന് കുല്‍ദീപ്

Synopsis

മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കുല്‍ദീപിന്‍റെ സ്പിന്നിന് മുന്നിലാണ് കൊല്‍ക്കത്ത നടുവൊടിഞ്ഞ് വീണത്. വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് ഇത്തവണ ലക്ഷ്യമിടുന്ന കുല്‍ദീപ് പക്ഷെ ആ തൊപ്പി തന്‍റെ പ്രിയ കൂട്ടുകാരന് ലഭിക്കണമെന്നതാണ് ആഗ്രഹമെന്ന് മത്സരശേഷം പറഞ്ഞു.

മുംബൈ: ഐപിഎല്ലില്‍(IPL 2022) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്ഡ്-ഡല്‍ഹി ഡെയര്‍ഡെവിള്‍സ്(Kolkata Knight Riders vs Delhi Capitals) പോരാട്ടം കുല്‍ദീപ് യാദവിന്(Kuldeep Yadav) വെറുമൊരു മത്സരമായിരുന്നില്ല. കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത താരമായിരുന്നു കുല്‍ദീപ്. 2020ലെ ഐപിഎല്‍ സീസണില്‍ ഫോം മങ്ങിയ കുല്‍ദീപിനെ കഴിഞ്ഞ സീസണില്‍ ഒറ്റ മത്സരത്തില്‍ പോലും കൊല്‍ക്കത്ത കളിപ്പിച്ചില്ല. ഇതോടെ ഈ സീസണില്‍ കൊല്‍ക്കത്ത വിട്ട് ഡല്‍ഹിക്കൊപ്പം ചേര്‍ന്ന കുല്‍ദീപ് യാദവ് ഇപ്പോള്‍ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്താണ്.

ആ നേട്ടത്തിന് പ്രധാന കാരണം ഇന്നലെ തന്‍റെ പഴയ ടീമായ കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ നാലു വിക്കറ്റ് നേടിയ പ്രകടനവും. മൂന്നോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത കുല്‍ദീപിന്‍റെ സ്പിന്നിന് മുന്നിലാണ് കൊല്‍ക്കത്ത നടുവൊടിഞ്ഞ് വീണത്. വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പ് ഇത്തവണ ലക്ഷ്യമിടുന്ന കുല്‍ദീപ് പക്ഷെ ആ തൊപ്പി തന്‍റെ പ്രിയ കൂട്ടുകാരന് ലഭിക്കണമെന്നതാണ് ആഗ്രഹമെന്ന് മത്സരശേഷം പറഞ്ഞു. മറ്റാരുമല്ല, ഇന്ത്യന്‍ ടീമിലെ സഹതാരവും രാജസ്ഥാന്‍ റോയല്‍സ് താരവുമായ യുസ്‌വേന്ദ്ര ചാഹലിന്. ചാഹലാണ് ഇപ്പോള്‍ ഈ സീസണിലെ വിക്കറ്റ് വേട്ടയില്‍ കുല്‍ദീപിന് മുന്നിലുള്ള ഒരേയൊരു ബൗളര്‍.

പര്‍പ്പിള്‍ ക്യാപ് ചാഹല്‍ നേടുന്നത് കാണാനാണ് ആഗ്രഹമെന്ന് തുറന്നു പറയാന്‍ കുല്‍ദീപിന് ഒരു കാരണമുണ്ട്. ഇന്ത്യന്‍ ടീമില്‍ നിന്നും കൊല്‍ക്കത്തയുടെ ആദ്യ ഇലവനില്‍ നിന്നും പുറത്തായി കരിയര്‍ പ്രതിസന്ധിയിലായ തന്‍റെ കൂടെ എല്ലായ്പ്പോഴും പിന്തുണയുമായി നിന്നത് ചാഹല്‍ മാത്രമാണെന്ന് കുല്‍ദീപ് പറയുന്നു. അതുകൊണ്ടുതന്നെ ഇത്തവണ പര്‍പ്പിള്‍ ക്യാപ് അവന്‍ നേടണമെന്നാണ് ആഗ്രഹം. അവനുമായി ഒരിക്കലും മത്സരമില്ല. അവന്‍ എന്നെ എല്ലായ്പ്പോഴും പ്രചോദിപ്പിക്കാറുണ്ട്. എന്‍റെ ജേഷ്ഠസഹോദരനെപ്പോലെയാണ് ചാഹല്‍. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കൂടനിന്നയാള്‍. അതുകൊണ്ട് തന്നെ ഹൃദയംകൊണ്ട് ഞാന്‍ ആഹ്രഹിക്കുന്നത് ചാഹല്‍ പര്‍പ്പിള്‍ ക്യാപ് നേടണമെന്നാണ്. കാരണം കഴിഞ്ഞ നാലു വര്‍ഷമായി അദ്ദേഹം അസാമാന്യ മികവോടെയാണ് പന്തെറിയുന്നത്.

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തുപോവേണ്ടിവന്നത് തന്നെ മികച്ച ബൗളറാക്കിയതിനൊപ്പം മാനസികമായും കരുത്തുറ്റവനാക്കിയെന്നു കുല്‍ദീപ് പറഞ്ഞു. ജീവിതത്തില്‍ വീഴ്ചകള്‍ സംഭവിക്കുമ്പോള്‍ ആണ് നമ്മള്‍ മെച്ചപ്പെടാനുള്ള വഴികള്‍ തേടുക. അങ്ങനെയാണ് ഞാനും മെച്ചപ്പെട്ടത്. വീഴ്ചകളെ ഞാനിപ്പോള്‍ ഭയപ്പെടുന്നില്ല. കൊല്‍ക്കത്തെക്കെതിരെ ശ്രേയസ അയ്യരുടെ അടക്കം നാലു വിക്കറ്റ് വീഴ്ത്തിയതില്‍ ആന്ദ്രെ റസലിന്‍റെ വിക്കറ്റാണ് തനിക്കേറ്റവും പ്രിയപ്പെട്ടതെന്ന് കുല്‍ദീപ് പറഞ്ഞു.

റസലിന്‍റെ വിക്കറ്റെടുക്കാന്‍ എനിക്കിഷ്ടമാണ്. ഇന്നലത്തെ മത്സരത്തില്‍ ഞാനൊരുക്കിയ കെണിയില്‍ റസല്‍ വീഴുകയായിരുന്നു. കാരണം ഒന്നോ രണ്ടോ പന്തുകള്‍ പ്രതിരോധിച്ചാല്‍ അദ്ദേഹം ക്രീസില്‍ നിന്ന് ചാടിയിറങ്ങുമെന്ന് എനിക്കറിയാമായിരുന്നു. എന്‍റെ കരിയറിലെ ഏറ്റവും മികച്ച ഐപിഎല്‍ സീസണാണിത്. എന്‍റെ ബൗളിംഗ് ഞാന്‍ ആസ്വദിക്കുന്നു-കുല്‍ദീപ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'ഗില്ലിനെ ഒഴിവാക്കാനുള്ള തിരുമാനം ഇന്നലെ എടുത്തതല്ല'; പിന്നില്‍ കാരണങ്ങളുണ്ട്, റിപ്പോര്‍ട്ട്
'എന്റെ തമ്പി, അടിപൊളി'; സഞ്ജുവിനെ പ്രകീര്‍ത്തിച്ച് അശ്വിന്‍