IPL 2022: കൊല്‍ക്കത്തയോട് കണക്കു തീര്‍ത്ത് കുല്‍ദീപ്, ഡല്‍ഹിക്ക് 147 റണ്‍സ് വിജയലക്ഷ്യം

By Web TeamFirst Published Apr 28, 2022, 9:30 PM IST
Highlights

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കൊല്‍ക്കത്ത തുടക്കം മുതല്‍ തകര്‍ന്നടിഞ്ഞു. രണ്ടാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ(3) ചേതന്‍ സക്കരിയ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ അഞ്ചാം ഓവറില്‍ വെങ്കടേഷ് അയ്യരെ(6) അക്സര്‍ മടക്കി. അരങ്ങേറ്റക്കാരന്‍ ബാബാ ഇന്ദ്രജിത്തിനും(6) ക്രീസില്‍ അധികം ആയുസുണ്ടായില്ല.

മുംബൈ: ഐപിഎല്ലിൽ(IPL 2022) കഴിഞ്ഞ സീസമില്‍ മുഴുവന്‍ തന്നെ സൈഡ് ബെഞ്ചിലിരുത്തിയ തന്‍റെ പഴയ ടീമിനോട് കുല്‍ദീപ് യാദവ് കണക്കു തീര്‍ത്തപ്പോള്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 146 റണ്‍സിലൊതുങ്ങി. നാലു വിക്കറ്റുമായി തിളങ്ങിയ കുല്‍ദീപിന് മുന്നില്‍ കറങ്ങി വീണ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനെകഴിഞ്ഞുള്ളു. 34 പന്തില്‍ 57 റണ്‍സെടുത്ത നിതീഷ് റാണയും 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും 23 റണ്‍സെടുത്ത റിങ്കു സിംഗും മാത്രമെ കൊല്‍ക്കത്ത നിരയില്‍ രണ്ടക്കം കടന്നുള്ളു. ഡല്‍ഹിക്കായി കുല്‍ദീപ് നാലും മുസ്തഫിസുര്‍ മൂന്നും വിക്കറ്റെടുത്തു.

തുടക്കം മുതല്‍ തകര്‍ന്നടിഞ്ഞു

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കൊല്‍ക്കത്ത തുടക്കം മുതല്‍ തകര്‍ന്നടിഞ്ഞു. രണ്ടാം ഓവറില്‍ ആരോണ്‍ ഫിഞ്ചിനെ(3) ചേതന്‍ സക്കരിയ ക്ലീന്‍ ബൗള്‍ഡാക്കിയപ്പോള്‍ അഞ്ചാം ഓവറില്‍ വെങ്കടേഷ് അയ്യരെ(6) അക്സര്‍ മടക്കി. അരങ്ങേറ്റക്കാരന്‍ ബാബാ ഇന്ദ്രജിത്തിനും(6) ക്രീസില്‍ അധികം ആയുസുണ്ടായില്ല. കുല്‍ദീപിന്‍റെ പന്തില്‍ സിക്സടിക്കാന്‍ ശ്രമിച്ച ഇന്ദ്രജിത്ത് ബൗണ്ടറിയില്‍ റൊവ്‌മാന്‍ പവലിന്‍റെ കൈകളിലൊതുങ്ങി. അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ സുനില്‍ നരെയ്നും(0) കുല്‍ദീപിന് മുന്നില്‍ മുട്ടുമടക്കിയതോടെ 35-4 എന്ന സ്കോറില്‍ കൊല്‍ക്കത്ത തകര്‍ന്നു.

മാനം കാത്ത് ശ്രേയസും നിതീഷ് റാണയും

അഞ്ചാം വിക്കറ്റില്‍ 48 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി നിതീഷ് റാണയും ശ്രേയസ് അയ്യരും കൊല്‍ക്കത്തക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഈ കൂട്ടുകെട്ടും തകര്‍ത്ത് കുല്‍ദീപ് കൊല്‍ക്കത്തയുടെ വിധിയെഴുതി. 37 പന്തില്‍ 42 റണ്‍സെടുത്ത ശ്രേയസിനെ വിക്കറ്റിന് പിന്നില്‍ റിഷഭ് പന്ത് മനോഹരമായി പിടികൂടി. പിന്നീടെത്തിയ ആന്ദ്രെ റസലിന് ക്രീസില്‍ മൂന്ന് പന്തിന്‍റെ ആയുസെ ഉണ്ടായുള്ളു. കുല്‍ദീപിനെ സിക്സടിക്കാന്‍ ക്രീസില്‍ നിന്ന് ചാടിയിറങ്ങിയ റസലിനെ(0) റിഷഭ് പന്ത് സ്റ്റംപ് ചെയ്തു പുറത്താക്കി.

റിങ്കു സിംഗും നീതീഷ് റാണയും ചേര്‍ന്ന് കൊല്‍ക്കത്തയെ 100 കടത്തിയെങ്കിലും അവസാന ഓവറുകളില്‍ നിതഷ് റാണയെയും(34 പന്തില്‍ 57), റിങ്കു സിംഗിനെയും(16 പന്തില്‍ 23) നഷ്ടമായത് കൊല്‍ക്കത്ത 150 കടക്കുന്നത് തടഞ്ഞു. കുല്‍ദീപ് മൂന്നോവറില്‍ 14 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ മുസ്തഫിസുര്‍ നാലോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

കഴിഞ്ഞ മത്സരം തോറ്റ ടീമില്‍ മാറ്റങ്ങളോടെയാണ് ഡല്‍ഹിയും കൊല്‍ക്കത്തയും ഇന്നിറങ്ങുന്നത്. ഡല്‍ഹി ടീമില്‍ രണ്ട് മാറ്റങ്ങളാണുള്ളത്. ഓള്‍ റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് ടീമില്‍ തിരിച്ചെത്തിയപ്പോള്‍ സര്‍ഫ്രാസ് ഖാന്‍ പുറത്തായി. പരിക്കുള്ള ഖലീല്‍ അഹമ്മദിന് പകരം ചേതന്‍ സക്കറിയ സീസണിലാദ്യമായി ഡല്‍ഹിക്കായി പന്തെറിഞ്ഞു. കൊല്‍ക്കത്ത ടീമില്‍ മൂന്ന് മാറ്റങ്ങളാണുള്ളത്. ഓപ്പണര്‍ സ്ഥാനത്ത് ആരോണ്‍ ഫിഞ്ച് തിരിച്ചെത്തിയപ്പോള്‍ ബാറ്റിംഗ് നിരയില്‍ ബാബാ ഇന്ദ്രജിത്ത് ഇടം നേടി. വരുണ്‍ ചക്രവര്‍ത്തിക്ക് പകരംഹര്‍ഷിത് റാണയും കൊല്‍ക്കത്തയുടെ അന്തിമ ഇലവനിലെത്തി.ആറ് പോയിന്‍റ് വീതമുള്ള ഇരുടീമുകൾക്കും പ്ലേഓഫ് പ്രതീക്ഷ നിലനിർത്താൻ ജയം അനിവാര്യമാണ്.

click me!