IPL 2022: കോലി ഗോള്‍ഡന്‍ ഡക്ക്, ലഖ്നൗവിനെതിരെ ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Apr 19, 2022, 8:07 PM IST
Highlights

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അനുജ് റാവത്തിനെ(4) ബാംഗ്ലൂരിന് നഷ്ടമായി. ചമീരയുടെ പന്തില്‍ രാഹുല്‍ ആണ് റാവത്തിനെ പിടികൂടിയത്. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ(0) ഗോള്‍ഡന്‍ ഡക്കാക്കി ചമീര ബാംഗ്ലൂരിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

മുംബൈ: ഐപിഎല്ലില്‍ (IPL 2022) ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച(LSG vs RCB). പവര്‍ പ്ലേ പിന്നിടുമ്പോള്‍ മൂന്ന് വിക്കറ്റുകളാണ് ബാംഗ്ലൂരിന് നഷ്ടമായത്. ഓപ്പണര്‍ അനുജ് റാവത്ത്, മുന്‍ നായകന്‍ വിരാട് കോലി, ഗ്ലെന്‍ മാക്സ്‌വെല്‍ എന്നിവരാണ് പുറത്തായത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബാംഗ്ലൂര്‍ ഏഴോവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സെന്ന നിലയിലാണ്.

19 പന്തില്‍ 20 റണ്‍സോടെ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസിയും ഏഴ് പന്തില്‍ 10 റണ്‍സോടെ സുയാഛ് പ്രഭുദേശായിയും ക്രീസില്‍. ലഖ്നൗവിനായി ദുഷ്മന്ത് ചമീര രണ്ടും ക്രുനാല്‍ പാണ്ഡ്യ ഒരു വിക്കറ്റുമെടുത്തു.

പവര്‍ പ്ലേയില്‍ തലപോയി ബാംഗ്ലൂര്‍

പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അനുജ് റാവത്തിനെ(4) ബാംഗ്ലൂരിന് നഷ്ടമായി. ചമീരയുടെ പന്തില്‍ രാഹുല്‍ ആണ് റാവത്തിനെ പിടികൂടിയത്. തൊട്ടടുത്ത പന്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ(0) ഗോള്‍ഡന്‍ ഡക്കാക്കി ചമീര ബാംഗ്ലൂരിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു.

ക്യാപ്റ്റന്‍ ഡൂപ്ലെസിയും മാക്സ്‌വെല്ലും ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ബാംഗ്ലൂരിനെ കരകയറ്റുമെന്ന് കരുതിയിരിക്കെ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയുടെ പന്തില്‍ മാക്സ്‌വെല്ലിനെ(11 പന്തില്‍ 23) ജേസണ്‍ ഹോള്‍ഡര്‍ പറന്നു പിടിച്ചു. ഇതോടെ പവര്‍പ്ലേയില്‍ തലപോലയ ബാംഗ്ലൂര്‍ പതറി.

നേരത്തെ ടോസ് നേടിയ ലഖ്നൗ നായകന്‍ കെ എല്‍ രാഹുല്‍ ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. നിലവില്‍ ആറ് കളികളിൽ നാല് ജയം വീതമാണ് ഇരു ടീമുകൾക്കുമുള്ളത്. ആദ്യ മത്സരം തോറ്റ ശേഷം തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ച ലഖ്‌നൗവും (Lucknow Super Giants) ബാംഗ്ലൂരും (Royal Challengers Bangalore) പിന്നീട് തോല്‍വി രുചിച്ചെങ്കിലും വിജയവഴിയില്‍ തിരിച്ചെത്തിയാണ് മുഖാമുഖം വരുന്നത്. ജയിക്കുന്നവര്‍ക്ക് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും അവസരമുണ്ട്.

 

click me!