
മുംബൈ: ഐപിഎല്ലിലെ(IPL 2022) ആദ്യ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ(KKR vs CSK) നേരിടാനിറിങ്ങുന്ന നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സിന് സന്തോഷവാര്‍ത്ത. വിസ ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലെത്താന്‍ താമസിച്ച സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ മൊയീന്‍ അലി(Moeen Ali) ഇന്ന് മുംബൈയിലെത്തും. ഇന്ന് വൈകിട്ടോടെ മുംബൈയിലെത്തുന്ന മൊയീന്‍ അലി മൂന്ന് ദിവസത്തെ നിര്‍ബന്ധിത ക്വാറന്‍റൈനില്‍ പ്രവേശിക്കുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു.
മൂന്ന് ദിവസത്തെ ക്വാറന്‍റൈ പൂര്‍ത്തിയാക്കിയശേഷമെ ടീം അംഗങ്ങള്‍ക്കൊപ്പം ചേരാനാകു എന്നതിനാല്‍ കൊല്‍ക്കത്തക്കെതിരായ ഉദ്ഘാടന മത്സരത്തില്‍ അലി കളിക്കില്ലെന്നും എങ്കിലും തുടര്‍ന്നുള്ള മത്സരങ്ങളില്‍ അലി ടീമിനൊപ്പമുണ്ടാവുമെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.
ഫിഞ്ചിനും കമിന്‍സിനും നിര്‍ണായക മത്സരങ്ങള്‍ നഷ്ടമാവും
അതേസമയം, നിലവിലെ റണ്ണറപ്പുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്(KKR) അവരുടെ നിര്‍ണായക താരങ്ങളായ ആരോണ്‍ ഫിഞ്ചിന്‍റെയും പാറ്റ് കമിന്‍സിന്‍റെയും സേവനം ലീഗിലെ ആദ്യ ഘട്ടത്തില്‍ ലഭിക്കില്ല. കമിന്‍സിനും ഫിഞ്ചിനും കൊല്‍ക്കത്തയുടെ ആദ്യ അഞ്ച് മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന് കൊല്‍ക്കത്തയുടെ സഹപരിശീലകനായ ഡേവിഡ് ഹസി പറഞ്ഞു. പാക്കിസ്ഥാനെതിരായ ഏകദിന പരമ്പര പൂര്‍ത്തിയാക്കിയശേഷമെ കമിന്‍സും ഫിഞ്ചും ഇന്ത്യയിലെത്തു. ഏപ്രില്‍ 5നാണ് പാക്കിസ്ഥാനെതിരായ ഓസ്ട്രേലിയയുടെ പരമ്പര പൂര്‍ത്തിയാവുക. സീസമില്‍ കൊല്‍ക്കത്തയുടെ അഞ്ചാം മത്സരം നടക്കുന്നത് ഏപ്രില്‍ 10നാണ്.
പാക്കിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയാലുംനിര്‍ബന്ധിത ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയശേഷമെ ഇവര്‍ക്ക് ടീമിനൊപ്പം ചേരാനാവു. നേരത്തെ ബയോ ബബിള്‍ സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് ഓപ്പണര്‍ അലക്സ് ഹെയില്‍സും കൊല്‍ക്കത്ത ടീമില്‍ നിന്ന് പിന്‍മാറിയിരുന്നു. ഹെയ്ല്‍സിന്‍റെ പകരക്കാരനായാണ് ഫിഞ്ചിനെ കൊല്‍ക്കത്ത ടീമിലെടുത്തത്.
വാംഖഡെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 2022ന് കര്‍ട്ടന്‍ ഉയരുക. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തില്‍ മുംബൈയിലും പുനെയിലുമായാണ് മത്സരങ്ങളെല്ലാം. 65 ദിവസം നീണ്ടുനില്‍ക്കുന്ന വരും സീസണില്‍ 70 ലീഗ് മത്സരങ്ങളും നാല് പ്ലേ ഓഫ് കളികളും നടക്കും. മെയ് 29നാണ് കലാശപ്പോര്. പ്ലേ ഓഫ് മത്സരക്രമം പിന്നീട് പ്രഖ്യാപിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!