IPL 2022 : ജയിക്കാതെ വഴിയില്ല; പഞ്ചാബ് കിംഗ്‌സും ഡൽഹി ക്യാപിറ്റല്‍സും ഇന്ന് മുഖാമുഖം

By Jomit JoseFirst Published May 16, 2022, 9:54 AM IST
Highlights

ജോണി ബെയ്ർസ്റ്റോയുടേയും ലയാം ലിവിംഗ്സ്റ്റണിൻറെയും ബാറ്റിംഗ് മികവും പഞ്ചാബിന് നിർണായകം

മുംബൈ: ഐപിഎല്ലിൽ(IPL 2022) ഡൽഹി ക്യാപിറ്റല്‍സ് ഇന്ന് പഞ്ചാബ് കിംഗ്‌സിനെ(Punjab Kings vs Delhi Capitals) നേരിടും. മുംബൈയിൽ(DY Patil Sports Academy) വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

പ്ലേ ഓഫ് സ്വപ്നം കാണുന്ന ഡൽഹിക്കും പഞ്ചാബിനും മുന്നിൽ ജയമെന്ന ഒറ്റവഴിയേയുള്ളൂ. ഒരിക്കൽക്കൂടി തലകുനിക്കേണ്ടിവന്നാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്നുറപ്പ്. ആറ് വീതം ജയവും തോൽവിയുമുള്ള ഡൽഹിക്കും പഞ്ചാബിനും പന്ത്രണ്ട് പോയിൻറാണുള്ളത്. ഇടംകൈയൻ ഓപ്പണർമാരിലാണ് ഇരു ടീമിന്റെയും പ്രതീക്ഷ. 427 റൺസുമായി ഡേവിഡ് വാർണർ ഡൽഹിയുടെയും 402 റൺസുമായി ശിഖർ ധവാൻ പഞ്ചാബിൻറെയും ടോപ് സ്കോറർമാർ. ഇവർ എത്രസമയം ക്രീസിലുണ്ടാവും എന്നതിനെ ആശ്രയിച്ചാവും സ്കോർബോർഡിൻറെ വേഗവും താളവും നിശ്ചയിക്കപ്പെടുക. 

ജോണി ബെയ്ർസ്റ്റോയുടേയും ലയാം ലിവിംഗ്സ്റ്റണിൻറെയും ബാറ്റിംഗ് മികവും പഞ്ചാബിന് നിർണായകം. മിച്ചൽ മാർഷ്, ക്യാപ്റ്റൻ റിഷഭ് പന്ത് എന്നിവരുടെ ബാറ്റിലേക്കാണ് ഡൽഹി നോക്കുന്നത്. 21 വിക്കറ്റുമായി കാഗിസോ റബാഡ പഞ്ചാബിൻറെയും 16 വിക്കറ്റുമായി കുൽദീപ് യാദവ് ഡൽഹിയുടെയും ബൗളിംഗിന് നേതൃത്വം നൽകും. ആദ്യം ഏറ്റുമുട്ടിയപ്പോൾ ഡൽഹി ഒൻപത് വിക്കറ്റിന് പഞ്ചാബിനെ തകർത്തിരുന്നു. പഞ്ചാബിൻറെ 115 റൺസ് ഡൽഹി 57 പന്ത് ശേഷിക്കേയാണ് മറികടന്നത്. ഈ കനത്ത തോൽവിക്ക് പകരംവീട്ടാൻ കൂടിയാവും ഡൽഹിയിറങ്ങുക. ഇരു ടീമും ആകെ ഏറ്റുമുട്ടിയത് 29 കളിയിൽ പഞ്ചാബ് 15ലും ഡൽഹി 14ലും ജയിച്ചു.

ഐപിഎല്ലിൽ എട്ടാം ജയത്തോടെ പ്ലേ ഓഫിലേക്ക് അടുത്തു രാജസ്ഥാൻ റോയൽസ്. പതിമൂന്നാം മത്സരത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെ 24 റൺസിന് രാജസ്ഥാന്‍ തോൽപിക്കുകയായിരുന്നു. രാജസ്ഥാന്റെ 178 റൺസ് പിന്തുട‍ർന്ന ലഖ്‌നൗവിന് 154 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ട്രെന്‍‌ഡ് ബോള്‍ട്ടും പ്രസിദ്ധ് കൃഷ്‌ണയും ഒബെഡ് മക്കോയും രണ്ട് വീതവും യുസ്‌വേന്ദ്ര ചാഹലും ആര്‍ അശ്വിനും ഓരോ വിക്കറ്റും നേടി. നേരത്തെ ബാറ്റിംഗില്‍ ജോസ് ബട്‍ലർ രണ്ടിൽ വീണെങ്കിലും സഞ്ജു സാംസണിന്‍റെ 32ഉം ദേവ്ദത്ത് പടിക്കലിന്‍റെ 39ഉം രാജസ്ഥാന് കരുത്തായി. 

IPL 2022 : നിര്‍ണായക മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ മറികടന്നു; രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിനരികെ 

click me!