IPL 2022 : 'എല്ലാം നിറഞ്ഞ ഇന്നിംഗ്‌സ്, പക്ഷേ...'; സഞ്ജുവിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി

By Sajish AFirst Published May 25, 2022, 10:45 PM IST
Highlights

26 പന്തുകള്‍ മാത്രം നേരിട്ട താരം 47 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സും അഞ്ച് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ജോസ് ബട്‌ലര്‍ പോലും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ മത്സരത്തില്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സ് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. 

മുംബൈ: ഐപിഎല്‍ (IPL 2022) പ്ലേ ഓഫില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ മനോഹര ഇന്നിംഗ്‌സാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) കളിച്ചത്. 26 പന്തുകള്‍ മാത്രം നേരിട്ട താരം 47 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സും അഞ്ച് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. ജോസ് ബട്‌ലര്‍ പോലും റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ മത്സരത്തില്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സ് ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. 

ആദ്യപന്ത് തന്നെ സിക്‌സടിച്ചാണ് സഞ്ജു തുടങ്ങിയത്. ഇപ്പോള്‍ സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. ''സഞുവിന്റേത് എല്ലാ ഷോട്ടുകളും നിറഞ്ഞ ഇന്നിംഗ്‌സായിരുന്നു. സ്‌ട്രൈറ്റ് ഷോട്ടുകളും സ്‌ക്വയര്‍ കട്ടുകളും പുള്‍ ഷോട്ടുകളും ഇന്നിംഗ്‌സില്‍ കാണാമായിരുന്നു. സ്പിന്നര്‍മാര്‍ക്കെതിരെ മനോഹരമായി സഞ്ജു ബാറ്റ് വീശി. ക്രീസ് വിട്ടിറങ്ങി വലിയ ഷോട്ടുകള്‍ കളിക്കുമെന്ന് തോന്നിച്ചെങ്കിലും സഞ്ജു കാത്തിരുന്ന് കളിച്ചു. ലേറ്റ് കട്ടുകളും സ്‌ക്വയര്‍ കട്ടുകളും വര്‍ണിക്കാന്‍ വാക്കുകളില്ല. 

ഇന്നിംഗ്‌സ് അല്‍പം കൂടി നീണ്ടുപോയെങ്കിലെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സഞ്ജു എപ്പോവും ഇങ്ങനെയാണ്. നീണ്ട ഇന്നിംഗ്‌സുകള്‍ കളിക്കാന്‍ ശ്രമിക്കാറില്ല. എന്നാല്‍ ജോസ് ബട്‌ലര്‍ പോലും ബുുദ്ധിമുട്ടിയ സാഹചര്യത്തില്‍ ടീമിനെ മികച്ച നിലയിലെത്താന്‍ സഞ്ജുവിനായി എന്ന് സമാധാനിക്കാം.'' ശാസ്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ നിന്ന് തഴയപ്പെട്ട ശേഷം സഞ്ജുവിന്റെ ആദ്യ മത്സരമായിരുന്നു കഴിഞ്ഞ ദിവസത്തേത്. ഓരോ റണ്‍സും സെലക്റ്റര്‍മാര്‍ക്കുള്ള അടിയാണെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. സഞ്ജു സാംസണ്‍ ആടിത്തിമിര്‍ത്തെങ്കിലും മത്സരത്തില്‍ കില്ലര്‍ മില്ലറുടെ വെടിക്കെട്ടില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഏഴ് വിക്കറ്റിന്റെ ജയവുമായി ഫൈനലില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. 

മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന്  വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (27 പന്തില്‍ 40), ഡേവിഡ് മില്ലര്‍ (38 പന്തില്‍ 68) എന്നിവരാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്. ഇരുവരും പുറത്താവാതെ നിന്നു. തുടര്‍ച്ചയായി മൂന്ന് സിക്സറുകളുമായാണ് മില്ലര്‍ ഫൈനല്‍ ടിക്കറ്റുറപ്പിച്ചത്.
 

click me!