IPL 2022 : 'വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സഞ്ജു സാംസണെ ഒഴിവാക്കി'; സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ഐപിഎല്‍ ടീം അറിയാം

By Web TeamFirst Published May 31, 2022, 2:02 PM IST
Highlights

ഐപിഎല്ലില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സച്ചിന്‍ തയ്യാറായിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് സച്ചിന്റെ ടീമിനേയും നയിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറാണ് ടീമിന്റെ ഓപ്പണര്‍.

മുംബൈ: കഴിഞ്ഞ ദിവസങ്ങളില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (Sachin Tendulkar) രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ (Sanju Samson) കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. രണ്ടാം ക്വാളിഫയറില്‍ ആര്‍സിബിക്കെതിരെ സഞ്ജു പുറത്തായ രീതിയാണ് സച്ചിനെ ചൊടിപ്പിച്ചത്. വാനിന്ദു ഹസരങ്കയുടെ (Wanindu Hasaranga) ഗൂഗ്ലി മനസിലാക്കുന്നതില്‍ പരാജയപ്പെട്ട സഞ്ജുവിനെ ആര്‍സിബി വിക്കറ്റ് കീപ്പര്‍ സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. സീസണില്‍ ആര്‍സിബിക്കെതിരെ കളിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജു പുറത്തായത് ഹസരങ്കയുടെ പന്തിലായിരുന്നു.

സഞ്ജു ക്രീസിലുണ്ടായിരുന്നെങ്കില്‍ രാജസ്ഥാന് നേരത്തെ മത്സരം പൂര്‍ത്തിയാക്കാമായിരുന്നുവെന്ന് സച്ചിന്‍ നിരീക്ഷിച്ചു. ഹസരങ്കയ്ക്കെതിരെ ആ ഷോട്ട് ഒഴിവാക്കാമായിരുന്നുവെന്നും സച്ചിന്‍ തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു. മാത്രമല്ല, ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയിട്ടും എന്തിനാണ് ബൗളിംഗ് തിരഞ്ഞെടുത്തതെന്ന് സച്ചിന്‍ ചോദിച്ചു. ഇപ്പോള്‍ ഐപിഎല്ലിലെ മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് സച്ചിന്‍. മുതിര്‍ന്ന താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തയിട്ടില്ല. 

ഐപിഎല്ലില്‍ ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സച്ചിന്‍ തയ്യാറായിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് സച്ചിന്റെ ടീമിനേയും നയിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്‌ലറാണ് ടീമിന്റെ ഓപ്പണര്‍. ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പും ബട്‌ലര്‍ക്കായിരുന്നു. പഞ്ചാബ് കിംഗ്‌സിന്റെ ഓപ്പണര്‍ ശിഖര്‍ ധവാന്‍, ബട്‌ലര്‍ക്ക് കൂട്ടായെത്തും. ഐപിഎല്ലില്‍ വേണ്ടത്ര സ്‌ട്രൈക്കറ്റ് റേറ്റില്ലാത്ത താരമാണ് ധവാന്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ കെ എല്‍ രാഹുല്‍ മൂന്നാമതായും ഹാര്‍ദിക് പാണ്ഡ്യ നാലാം സ്ഥാനത്തും കളിക്കും. ഗുജറാത്തിന്റെ തന്നെ ഡേവിഡ് മില്ലറാണ് അഞ്ചാമതായി ക്രീസിലെത്തുക. പിന്നലെ പഞ്ചാബിന്റെ ലിയാം ലിവിംഗ്സ്റ്റണണ്‍. ഫിനിഷിംഗ് റോളില്‍ ദിനേശ് കാര്‍ത്തികും. വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ. മുഹമ്മദ് ഷമി, ജസ്പ്രിത് ബുമ്ര എന്നിവരാണ് പേസര്‍മാര്‍. യൂസ്‌വേന്ദ്ര ചാഹല്‍, റാഷിദ് ഖാന്‍ എന്നിവര്‍ സ്പിന്നര്‍മാരായുണ്ട്. ഹാര്‍ദിക്, ലിവിംഗ്സ്റ്റണ്‍ എന്നിവരെ ഓള്‍റൗണ്ടര്‍മാരായും ഉപയോഗിക്കും.

സച്ചിന്റെ ഐപിഎല്‍ പ്ലയിംഗ് ഇലവന്‍: ജോസ് ബട്ലര്‍ (രാജസ്ഥാന്‍ റോയല്‍സ്), ശിഖര്‍ ധവാന്‍ (പഞ്ചാബ് കിംഗ്‌സ്), കെ എല്‍ രാഹുല്‍ (ലഖ്നൗ സൂപ്പര്‍ ജയന്റ്സ്), ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍, ഗുജറാത്ത് ടൈറ്റന്‍സ്), ഡേവിഡ് മില്ലര്‍ (ഗുജറാത്ത് ടൈറ്റന്‍സ്), ലിയാം ലിവിങ്സ്റ്റണ്‍ (പഞ്ചാബ് കിംഗ്‌സ്), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍, റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍), റാഷിദ് റാന്‍ (ഗുജറാത്ത് ടൈറ്റന്‍സ്), മുഹമ്മദ് ഷമി (ഗുജറാത്ത് ടൈറ്റന്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), യുസ്വേന്ദ്ര ചാഹല്‍ (രാജസ്ഥാന്‍ റോയല്‍സ്).
 

click me!