
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്തിലേക്കുള്ള തിരിച്ചുവരവില്‍ തിരിച്ചടിയേറ്റ ഹാര്‍ദ്ദിക് പാണ്ഡ്യയെ വിമര്‍ശിക്കാന്‍ കിട്ടുന്ന അവസരങ്ങളൊന്നും മുംബൈ, ഗുജറാത്ത് ആരാധകര്‍ നഷ്ടമാക്കുന്നില്ല. തങ്ങളെ ചതിച്ച് മുംബൈയിലേക്ക് പോയതാണ് ഗുജറാത്ത് ആരാധകരുടെ അനിഷ്ടത്തിന് കാരണമെങ്കില്‍ രോഹിത്തിനെ മാറ്റി മുംബൈ നായകനായതാണ് മുംബൈ ആരാധകരുടെ അതൃപ്തിക്ക് കാരണമായത്.
ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റശേഷം സമ്മാനദാനച്ചടങ്ങിന് മുമ്പ് മുംബൈ ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യയും ഇഷാന്‍ കിഷനുമെല്ലാം ഗ്രൗണ്ടില്‍ ഗുജറാത്ത് നായകന്‍ ശുഭ്മാൻ ഗില്ലിനോട് കുശലം പറഞ്ഞ് തമാശ പങ്കിട്ട് നില്‍ക്കുമ്പോള്‍ മുംബൈ ഡഗ് ഔട്ടില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയും ജസ്പ്രീത് ബുമ്രയും അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കറുമെല്ലാം കൂലങ്കുഷമായ ചര്‍ച്ചയിലായിരുന്നു. ചര്‍ച്ചക്കിടെ ബുമ്ര എന്തോ രോഹിത്തിനോട് പറയുന്നതും നിരാശയോടെ രോഹിത് തല താഴ്ത്തി ഇരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
ഇതോടെ മുംബൈ ഡഗ് ഔട്ടില്‍ എന്തോ കാര്യമായ ഗൂഢാലോചന നടക്കുന്നുണ്ടെന്ന തരത്തിലുള്ള പ്രചാരണങ്ങളും ആരാധകര്‍ക്കിടയില്‍ നടക്കുന്നുണ്ട്.കഴിഞ്ഞ 12 സീസണുകളിലും ഉദ്ഘാടന മത്സരത്തില്‍ ജയിച്ചിട്ടില്ലെന്ന ചീത്തപ്പേര് മാറ്റിയെടുക്കുന്നതിന് തൊട്ടടുത്ത് എത്തിയതായിരുന്നു ഇന്നലെ മുംബൈ ഇന്ത്യന്‍സ്.എന്നാല്‍ ആറ് റണ്‍സ് തോല്‍വി വഴങ്ങിയതോടെ ഹാര്‍ദ്ദിക്കിന് കീഴിലും ആ ചീത്തപ്പേര് മാറ്റാന്‍ മുംബൈ ഇന്ത്യന്‍സിനായില്ല.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തപ്പോള്‍ തുടക്കത്തില്‍ 30-2ലേക്ക് വീണെങ്കിലും രോഹിത് ശര്‍മയും ഡെവാള്‍ഡ് ബ്രെവിസും ചേര്‍ന്ന് 77 റണ്‍സ് കൂട്ടുകെട്ടിലൂടെ മുംബൈയെ വിജയവഴിയില്‍ തിരിച്ചെത്തിച്ചു. 13-ാം ഓവറില്‍ രോഹിത് പുറത്താവുമ്പോള്‍ മുംബൈക്ക് അവസാന ഓവറില്‍ ഏഴോവറില്‍ ജയിക്കാന്‍ 60 റണ്‍സ് മതിയായിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമായ മുംബൈക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെ നേടാനായുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!