
ഐപിഎല്‍ 18-ാം സീസണിലെ 25-ാം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പതറുന്നു. പവര്‍പ്ലെ പൂര്‍ത്തിയാകുമ്പോഴേക്കും ഓപ്പണര്‍മാരെ ഡെവൊണ്‍ കോണ്‍വെയേയും രചിൻ രവീന്ദ്രയേയും ചെന്നൈക്ക് നഷ്ടമായി. നിലവില്‍ രാഹുല്‍ ത്രിപാതിയും വിജയ് ശങ്കറുമാണ് ക്രീസില്‍. നേരത്തെ ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത കൊല്‍ക്കത്ത നായകൻ അജിങ്ക്യ രഹാനെയുടെ തീരുമാനം ശരിവെക്കുന്ന തുടക്കമായിരുന്നു ബൗളര്‍മാരുടേത്.
വൈഭവ് അറോറയെറിഞ്ഞ ആദ്യ ഓവറില്‍ ആറ് റണ്‍സ് മാത്രമാണ് ചെന്നൈ നേടിയത്. രണ്ടാം ഓവറില്‍ തന്നെ ഓഫ് സ്പിന്നറായ മൊയീൻ അലിയെ രഹാനെ കളത്തിലിറക്കി. ഒരു ബൗണ്ടറി പോലും വിട്ടുനല്‍കാതെയായിരുന്നു മൊയീന്റെ ബൗളിംഗ്. വൈഭവിന്റെ രണ്ടാം ഓവറില്‍ സ്കോറിങ്ങിന് വേഗം കൂട്ടാനുള്ള ശ്രമം കോണ്‍വെ ആരംഭിച്ചെങ്കിലും ആറ് റണ്‍സിലൊതുങ്ങി മൂന്നാം ഓവറും.
എന്നാല്‍, തന്റെ രണ്ടാം വരവിലെ ആദ്യ പന്തില്‍ കോണ്‍വെയെ വിക്കറ്റിന് മുന്നില്‍കുടുക്കി ആദ്യ ബ്രേക്ക്ത്രൂ മൊയീൻ കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചു. മൂന്നാമനായി ഇറങ്ങിയ രാഹുല്‍ ത്രിപാതിക്ക് അവശേഷിച്ച ഒരു പന്തിലും റണ്‍സ് കണ്ടെത്താനാകാതെ പോയതോടെ ഓവര്‍ മെയ്ഡനില്‍ കലാശിച്ചു.
അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ രചിനെ രഹാനെയുടെ കൈകളില്‍ ഹര്‍ഷിത് റാണ എത്തിച്ചു. സ്കോറിംഗ് മന്ദഗതിയിലായതിന്റെ സമ്മര്‍ദത്തില്‍ കൂറ്റനടിക്ക് ശ്രമിച്ചായിരുന്നു രചിന്റെ മടക്കം. ഒൻപത് പന്തില്‍ നാല് റണ്‍സ് മാത്രമാണ് രചിൻ നേടിയത്. ഹര്‍ഷിതിന്റെ മൂന്നാം പന്തില്‍ വിജയ് ശങ്കറിനെ പുറത്താക്കാനുള്ള അവസരം ഒരുങ്ങിയെങ്കിലും മിഡ് ഓഫില്‍ നരെയ്ൻ കൈവിട്ടു കളയുകയായിരുന്നു.
പവര്‍പ്ലെയിലെ അവസാന ഓവര്‍ എറിയാനെത്തിയ വരുണ്‍ ചക്രവര്‍ത്തിയെ രണ്ട് തവണ ബൗണ്ടറി കടത്തി വിജയ് ശങ്കര്‍ 30 കടത്തി ചെന്നൈയെ.
നാല് തുടര്‍ തോല്‍വികളുമായി എത്തുന്ന ചെന്നൈക്ക് മത്സരത്തില്‍ വിജയം അനിവാര്യമാണ്. ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് നായകൻ അജിങ്ക്യ രഹാനെ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റവുമായാണ് ചെന്നൈ ഇറങ്ങുന്നത്. റുതുരാജ് ഗെയ്ക്വാദിന് പകരം രാഹുല്‍ ത്രിപാതിയും മുകേഷിന് പകരം അൻഷുല്‍ കാമ്പോജും കളിക്കും. മറുവശത്ത് സ്പെൻസര്‍ ജോണ്‍സണ് പകരമാണ് മൊയീൻ അലിയെത്തിയത്.