
മുംബൈ: ഇന്നലെ മുംബൈ ഇന്ത്യൻസ്-റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരത്തിന് മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ആര്‍സിബി താരം ടിം ഡേവിഡ് ഓപ്പണര്‍മാരായ വിരാട് കോലിയോടും ഫില്‍ സാള്‍ട്ടിനോടും ആവശ്യപ്പെട്ടത് ഒരേയൊരു കാര്യമായിരുന്നു.പരിക്കുമൂലം മൂന്ന് മാസത്തെ ഇടവേളക്കുശേഷം പന്തെറിയാനെത്തുന്ന ജസ്പ്രീത് ബുമ്രയെ സിക്സോ ഫോറോ അടിച്ച് വരവേല്‍ക്കണമെന്ന്.
ട്രെന്‍റ് ബോള്‍ട്ടെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സാള്‍ട്ട് മടങ്ങിയതിനാല്‍ ബുമ്രയെ നേരിടാനുള്ള അവസരമുണ്ടായിരുന്നില്ല. ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ഫോറും സിക്സും പറത്തി വിരാട് കോലി ടോപ് ഗിയറിട്ടതോടെ ഹാര്‍ദ്ദിക് പാണ്ഡ്യ നാലാം ഓവര്‍ എറിയാനായി ജസ്പ്രീത് ബുമ്രയെ പന്തേല്‍പ്പിച്ചു.ദേവ്ദത്ത് പടിക്കലായിരുന്നു ബുമ്രയുടെ മടങ്ങിവരവിലെ ആദ്യ പന്ത് നേരിട്ടത്. ആദ്യ പന്തില്‍ സിംഗിളെടുത്ത് പടിക്കല്‍ സ്ട്രൈക്ക് കോലിക്ക് കൈമാറി. വിരാട് കോലിക്കെതിരെ ആദ്യ പന്ത് തന്നെ ഷോര്‍ട്ട് പിച്ച് എറിഞ്ഞ ബുമ്രയെ പക്ഷെ കോലി സിക്സിന് തൂക്കി ടിം ഡേവിഡിന്‍റെ ആവശ്യം നിറവേറ്റി.
മടങ്ങിവരവിലെ തന്‍റെ ആദ്യ ഓവറില്‍ 10 റണ്‍സാണ് കോലി വഴങ്ങിയത്. പിന്നീട് പവര്‍ പ്ലേയില്‍ ബുമ്ര ബൗള്‍ ചെയ്യാനെത്തിയില്ല. പത്താം ഓവര്‍ എറിയാനായി ഹാര്‍ദ്ദിക് വീണ്ടും ബുമ്രയെ പന്തേല്‍പ്പിച്ചു. ഇത്തവണ ബുമ്രയെ കരുതലോടെ നേരിട്ട കോലിക്കും രജത് പാട്ടീദാറിനും ചേര്‍ന്ന് അഞ്ച് റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. പതിനഞ്ചാം ഓവറില്‍ വിരാട് കോലി 42 പന്തില്‍ 67 റണ്‍സടിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പന്തില്‍ നമാന്‍ ധിറിന് ക്യാച്ച് നല്‍കി പുറത്തായതോടെ പിന്നീട് കോലിക്ക് ബമ്രയെ നേരിടാന്‍ അവസരം ലഭിച്ചില്ല.
ബീസ്റ്റ് മോഡിൽ ഹാർദ്ദിക്, പ്രതികാരവുമായി തിലക്, ആർസിബി-മുംബൈ പോരിലെ ത്രില്ലർ നിമിഷങ്ങൾ
പിന്നീട് പതിനെട്ടാം ഓവര്‍ പന്തെറിയാനാണ് ബുമ്ര എത്തിയത്. ഓസ്ട്രേലിയന്‍ പര്യടനത്തിനിലെ അവസാന ടെസ്റ്റിനിടെ പരിക്കേറ്റ ബുമ്ര മത്സരത്തില്‍ നാലോവറില്‍ 30 റണ്‍സെ വഴങ്ങിയുള്ളൂവെങ്കിലും വിക്കറ്റൊന്നും വീഴ്ത്താനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!