
ബെംഗലൂരു: ഐപിഎല്‍ താരലേലത്തില്‍ ആദ്യദിനം കാര്യമായ വിളിയൊന്നുമില്ലാതെ പതുങ്ങിയിരുന്ന മുംബൈ ഇന്ത്യന്‍സ്(Mumbai Indians) രണ്ടാം ദിനം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ജോഫ്ര ആര്‍ച്ചറെ(Jofra Archer) ടീമിലെത്തിച്ച് കരുത്തുകാട്ടി. ഈ സീസണില്‍ പരിക്കുമൂലം കളിക്കാതിരിക്കുന്ന ആര്‍ച്ചറെ അടുത്ത സീസണിലേക്കായാണ് രാജസ്ഥാനും ഹൈദരാബാദുമായുള്ള കടുത്ത മത്സരത്തിനൊടുവില്‍ മുംബൈ ടീമിലെത്തിച്ചത്.
ആറ് കോടിവരെ ആര്‍ച്ചര്‍ക്കായി രാജസ്ഥാന്‍ വിളിച്ചെങ്കിലും മുംബൈക്ക് പുറമെ സണ്‍റൈസേഴ്സ് ഹൈദരാബാദും കനത്ത മത്സരവുമായി രംഗത്തെത്തിയതോടെ രാജസ്ഥാന്‍ പിന്‍മാറി. പിന്നീട് ഹൈദരാബാദും മുംബൈയും തമ്മിലായി ആര്‍ച്ചര്‍ക്കുള്ള ലേലം വിളിച്ചത്. ഒടുവില്‍ എട്ടു കോടി രൂപക്ക് ആര്‍ച്ചറെ മുംബൈ ടീമിലെത്തിക്കുകയും ചെയ്തു. ജസ്പ്രീത് ബുമ്രക്കൊപ്പം ന്യൂ ബോള്‍ പങ്കിടാന്‍ ആര്‍ച്ചര്‍ കൂടി എത്തുന്നതോടെ മുംബൈ ബൗളിംഗ് കൂടുതല്‍ കരുത്തുറ്റതാകും. എന്നാല്‍ വരുന്ന സീസണില്‍ ആര്‍ച്ചര്‍ കളിക്കില്ലെന്നത് മുംബൈക്ക് തിരിച്ചടിയാണ്.
കോളടിച്ച് റൊമാരിയോ ഷെപ്പേര്‍ഡ്
ആര്‍ച്ചറെ കൈവിട്ടതോടെ ട്രെന്‍റ് ബോള്‍ട്ടിന് കൂട്ടായി മികച്ചൊരു വിദേശ പേസ് ബൗളറെ കൂടി ടീമിലെത്തിക്കാന്‍ ശ്രമിച്ച രാജസ്ഥാന്‍ വിന്‍ഡീസ് പേസര്‍ റൊമാരിയോ ഷെപ്പേര്‍ഡിനായി(Romario Shepherd) വാശിയേറിയ ലേലത്തില്‍ പങ്കെടുത്തു. തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സും ഷെപ്പേര്‍ഡിനായി രംഗത്തുണ്ടായിരുന്നു. പിന്നീട് ചെന്നൈയും ഹൈദരാബാദും വാശിയേറി മത്സരവുമായി രംഗത്തെത്തി. ഒടുവില്‍ 7.75 കോടി രൂപക്ക് ഷെപ്പേര്‍ഡിനെ ഹൈദരാബാദ് ടീമിലെത്തിച്ചു.
മിച്ചല്‍ സാന്‍റനറാണ് ചെന്നൈ ഇന്ന് ലേലത്തില്‍ തിരിച്ചുപിടിച്ച മറ്റൊരു താരം. ഹൈദരാബാദുമായുള്ള ലേലത്തിനൊടുവില്‍ 1.9 കോടി രൂപക്ക് സാന്‍റനറെ ചെന്നൈ തിരിച്ചുപിടിച്ചു. അതേസമയം, വിദേശതാരങ്ങളായ ഗ്ലെന്‍ ഫിലിപ്സ്, ബെന്‍ മക്ഡര്‍മോര്‍ട്ട്, നഥാന്‍ എല്ലിസ്, റഹ്മത്തുള്ള ഗുര്‍ബാസ് എന്നിവര്‍ക്ക് ലേലത്തില്‍ ആവശ്യക്കാരുണ്ടായില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!