
ഡബ്ലിന്‍: ഇന്ത്യക്കെതിരെ ആദ്യ ടി20യില്‍ മികച്ച സ്‌കോറിലേക്ക് നീങ്ങുകയായിരുന്ന അയര്‍ലന്‍ഡിനെ (IREvIND) നിയന്ത്രിച്ചുനിര്‍ത്തിയത് യൂസ്‌വേന്ദ്ര ചാഹലിന്റെ സ്‌പെല്ലായിരുന്നു. മൂന്ന് ഓവരില്‍ 11 റണ്‍സ് മാത്രം വഴങ്ങിയ താരം ഒരു വിക്കറ്റ് വീഴ്ത്തുകയും. ആവേഷ് ഖാന്‍, ഹാര്‍ദിക് പാണ്ഡ്യ, ഉമ്രാന്‍ മാലിക്ക് (Umran Malik), അക്‌സര്‍ പട്ടേല്‍ എന്നിവര്‍ കണക്കിന് അടി വാങ്ങിയപ്പോഴാണ് ചാഹല്‍ (Yuzvendra Chahal) റണ്‍നിരക്ക് കുറച്ചത്. അതും പേസര്‍മാരെ സഹായിക്കുന്ന പിച്ചില്‍. താരത്തെ തേടി പ്ലയര്‍ ഓഫ് ദ മാച്ച് പുരസ്‌കാരവുമെത്തി.
ആദ്യ ടി20യില്‍ പന്തെറിഞ്ഞ അനുഭവത്തെ കുറിച്ച് ചോദിച്ചപ്പോള്‍ രസകരമായിരുന്നു ചാഹലിന്റെ മറുപടി. ഡബ്ലിനിലെ തണുപ്പില്‍ പന്തെറിയുമ്പോള്‍ ഒരു ഫിംഗര്‍ സ്പിന്നറായി തോന്നിയതാണി ചാഹല്‍ വ്യക്തമാക്കി. ''ഈ തണുപ്പ് നിറഞ്ഞ സാഹചര്യത്തില്‍ പന്തെറിയുകയ പ്രയാസമായിരുന്നു. എന്നാല്‍ സാഹചര്യവുമായി ഇണങ്ങേണ്ടതുണ്ട്. ചില സമയത്ത് ഇതുപോലെ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. മൂന്ന് സ്വെറ്റേഴ്സ് അണിഞ്ഞാണ് നില്‍ക്കുന്നത്. പന്തെറിയുമ്പോള്‍ സ്വയം ഒരു ഫിംഗര്‍ സ്പിന്നറായിട്ടാണ് എനിക്ക് തോന്നിയത്. അത്രത്തോളമായിരുന്നു തണുപ്പ്.'' ചാഹല്‍ മത്സരശേഷം പറഞ്ഞു. ചാഹലിനെ അധിക സമയം ഗ്രൗണ്ടില്‍ നിര്‍ത്താതിരിക്കാന്‍ പ്രസന്റര്‍ അലന്‍ വില്‍കിന്‍സും പ്രത്യേകം ശ്രമിച്ചു.
രോഹിത് ശര്‍മയുടെ കാര്യത്തില്‍ ഉറപ്പില്ല; മായങ്ക് അഗര്‍വാളിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു
മത്സരം ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു. മഴകാരണം 12 ഓവറാക്കി കുറച്ച കളിയില്‍ ആദ്യം ബാറ്റ് ചെയ്ത അയര്‍ലന്‍ഡ് 108 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ പതിനാറ് പന്ത് ശേഷിക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി. പുറത്താവാതെ 47 റണ്‍സ് നേടിയ ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ആറ് ഫോറും രണ്ട് സിക്സും അടങ്ങുന്നതാണ് ഹൂഡയുടെ ഇന്നിംഗ്സ്. ഇഷാന്‍ കിഷന്‍ (11 പന്തില്‍ 26), ഹാര്‍ദിക് പാണ്ഡ്യ (12 പന്തില്‍ 24) എന്നിവരും തിളങ്ങി. ദിനേശ് കാര്‍ത്തിക് (5) പുറത്താവാതെ നിന്നു.
നേരത്തെ, 22 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ അയര്‍ലന്‍ഡിനെ കരകയറ്റിതയ് ഹാരി ടെക്ടറുടെ അര്‍ധസെഞ്ച്വറിയാണ്. ടെക്ടര്‍ 33 പന്തില്‍ 64 റണ്‍സുമായി പുറത്താവാതെ നിന്നു. ടോസ് നഷ്ടപ്പെട്ട ആതിഥേയര്‍ ആദ്യം ബാറ്റിംഗിനെത്തുകയായിരുന്നു. പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കിന്റെ അരങ്ങേറ്റം കൂടിയായിരുന്നു ഇന്നലത്തെ മത്സരം. ഒരു ഓവറില്‍ 14 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റ് വീഴ്ത്താനും ഉമ്രാന് സാധിച്ചില്ല. ഹാര്‍ദിക് പാണ്ഡ്യ നായകായും അരങ്ങേറി. എന്നാല്‍ മലയാളി താരം സഞ്ജു സാംസണ് അവസരം ലഭിച്ചില്ല. രാഹുല്‍ ത്രിപാഠിയും പുറത്തായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!