
മുംബൈ: മത്സര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും കൊഴുക്കുമ്പോഴും രഞ്ജി ട്രോഫി ക്രിക്കറ്റില്‍ നിന്ന് വീണ്ടും വിട്ടു നിന്ന് ഇന്ത്യന്‍ താരം ഇഷാൻ കിഷന്‍. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഇന്ന് തുടങ്ങിയ രാജസ്ഥാനെതിരായ മത്സരത്തിലും ഇഷാന്‍ ഖി,ന്‍ ജാര്‍ഖണ്ഡ് ടീമിനായി കളത്തിലിറങ്ങിയില്ല. ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കാൻ വിമുഖത കാണിക്കുന്നതിനും ജനുവരി മുതലെ ചില താരങ്ങള്‍ ഐപിഎൽ തയാറെടുപ്പുകള്‍ക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിലും ബിസിസിഐ സെക്രട്ടറി ജയ് ഷാ കടുത്ത അതൃപ്തി പരസ്യമാക്കിയിരുന്നു.
ഇന്ത്യൻ ടീമില്‍ കളിക്കാത്ത താരങ്ങള്‍ രഞ്ജി ട്രോഫിയില്‍ നിശ്ചിത മത്സരങ്ങളെങ്കിലും കളിക്കണമെന്ന നിര്‍ദേശവും ബിസിസിഐ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം ആവശ്യപ്പെട്ട് ഇന്ത്യന്‍ ടീം വിട്ട ഇഷാന്‍ കിഷന്‍ ഇതൊന്നും ചെവിക്കൊണ്ടിട്ടില്ല. നിലവില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പമാണ് ഇഷാന്‍ കിഷന്‍ പരിശീലിക്കുന്നത്. തന്‍റെ ബാറ്റിംഗ് ടെക്നിക്കിലെ ചില പോരായ്മകള്‍ പരിഹരിക്കാനായാണ് ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നാണ് ഇഷാന്‍ കിഷന്‍റെ വിശദീകരണം.
ഐപിഎല്ലിന് മുമ്പ് മുംബൈയില്‍ നടക്കുന്ന ഡിവൈ പാട്ടീല്‍ ടി20 ടൂര്‍ണമെന്‍റിലൂടെയായിരിക്കും ഇഷാന്‍ കിഷന്‍റെ മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവ് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തള്‍. കോര്‍പറേറ്റ് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ റിസര്‍വ് ബാങ്കിനുവേണ്ടി കളിച്ചായിരിക്കും കിഷന്‍ മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തുക എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിന് മുന്നൊരുക്കമെന്ന നിലയില്‍ നടത്തുന്ന ടൂര്‍ണമെന്‍റില്‍ മികച്ച പ്രകടനം നടത്തി ആത്മവിശ്വാസത്തോടെ ഐപിഎല്ലില്‍ കളിക്കാനിറങ്ങാമെന്നാണ് യുവതാരത്തിന്‍റെ പ്രതീക്ഷ.
ഐപിഎല്ലില്‍ മികവ് കാട്ടിയാല്‍ ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പിനുള്ള ടീമീലും ഇടം നേടാനാവുമെന്നാണ് കിഷന്‍റെ പ്രതീക്ഷ. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറായിരുന്ന കിഷന്‍ ഇപ്പോള്‍ സെലക്ടര്‍മാരുടെ ഗുഡ് ബുക്കില്‍ നിന്നും പുറത്താണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!