2008 മുതല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്ന തനിക്ക് പരിക്ക് എല്ലാകാലത്തും വിലങ്ങു തടിയായെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടരുന്നത് പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടുമെന്നതിനാലാണ് വിരമിക്കല്‍ തീരുമാനമെടുക്കുന്നതെന്നും ആരോണ്‍ പറഞ്ഞു. 

ലഖ്നൗ: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ വരുണ്‍ ആരോണ്‍. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി കളിക്കുന്ന 34കാരനായ ആരോണ്‍ രാജസ്ഥാനെതിരായ മത്സരമായിരിക്കും തന്‍റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരമെന്ന് വ്യക്തമാക്കി. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതും ഫസ്റ്റ് ക്ലാസ് മത്സരം കളിക്കാനുള്ള ശാരീരിക ക്ഷമത നിലനിര്‍ത്താനാവാത്തതുമാണ് പൊടുന്നനെയുള്ള വിരമിക്കല്‍ പ്രഖ്യാപനത്തിന് കാരണം.

2008 മുതല്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ കളിക്കുന്ന തനിക്ക് പരിക്ക് എല്ലാകാലത്തും വിലങ്ങു തടിയായെന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ തുടരുന്നത് പരിക്കേല്‍ക്കാനുള്ള സാധ്യത കൂട്ടുമെന്നതിനാലാണ് വിരമിക്കല്‍ തീരുമാനമെടുക്കുന്നതെന്നും ആരോണ്‍ പറഞ്ഞു.

കമന്‍ററിക്കിടെ സര്‍ഫറാസിന്‍റെ ഭാര്യയെ അമ്മയാക്കി രവി ശാസ്ത്രിക്ക്, സംഭവിച്ചത് ഭീമാബദ്ധം

2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ആയിരുന്നു ആരോണിന്‍റെ ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യന്‍ കുപ്പായത്തില്‍ ഒമ്പത് ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വരുണ്‍ ആരോണ്‍ 14 ഇന്നിംഗ്സുകളില്‍ നിന്ന് 18 വിക്കറ്റുകള്‍ സ്വന്തമാക്കി. 97 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തതാണ് മികച്ച ബൗളിംഗ് പ്രകടനം. 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ ആണ് അവസാന ടെസ്റ്റ് കളിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ വരുണ്‍ ആരോണിന്‍റെ ബൗണ്‍സര്‍ മൂക്കില്‍ കൊണ്ട് ചോരയൊലിപ്പിച്ചു നില്‍ക്കുന്ന സ്റ്റുവര്‍ട്ട് ബ്രോഡിന്‍റെ ചിത്രം ആരാധകര്‍ ഇപ്പോഴും മറന്നിട്ടുണ്ടാവില്ല.

ഡക്കറ്റ് തകർത്തടിക്കുമ്പോള്‍ രോഹിത് ചെയ്തത് ആന മണ്ടത്തരം, തുറന്നു പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍

ഇന്ത്യക്കായി ഒമ്പത് ഏകദിനങ്ങളിലും വരുണ്‍ ആരോണ്‍ പന്തെറിഞ്ഞു. ഒമ്പത് ഏകദിനങ്ങളില്‍ 11 വിക്കറ്റാണ് ആരോണിന്‍റെ നേട്ടം. 10 വര്‍ഷം മുമ്പ് 2014ലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന ഏകദിനം കളിച്ചത്. 52 ഐപിഎല്‍ മത്സരങ്ങളില്‍ 44 വിക്കറ്റും ആരോണ്‍ സ്വന്തമാക്കി. വേഗം കൊണ്ട് ഞെട്ടിച്ച വരുണ്‍ ആരോണിന്‍റെ കരിയറില്‍ പരിക്കാണ് പലപ്പോഴും വില്ലനായത്. വേഗത്തിനൊപ്പം നിയന്ത്രണമില്ലാത്തതും റണ്‍സേറെ വഴങ്ങുന്നതും ഇടക്കിടെ വന്ന പരിക്കുമാണ് ആരോണിന്‍റെ കരിയറില്‍ വില്ലനായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക