
ദില്ലി: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഫാസ്റ്റ് ബൗളറാണ് ഇംഗ്ലണ്ട് വെറ്ററന്‍ താരം ജയിംസ് ആന്‍ഡേഴ്‌സണ്‍. 180 ടെസ്റ്റില്‍ നിന്ന് നാല്‍പതുകാരനായ ആന്‍ഡേഴ്‌സണ്‍ നേടിയത് 686 വിക്കറ്റ്. ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ മുത്തയ്യ മുരളീധരനും ഷെയിന്‍ വോണിനും പിന്നില്‍ മൂന്നാം സ്ഥാനത്തും ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തും. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിലും ആന്‍ഡേഴ്‌സണ്‍ കളിച്ചിരുന്നു.
ഇപ്പോള്‍ ആന്‍ഡേഴ്‌സണിനേക്കാള്‍ പേസറുണ്ടെന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് വെറ്ററന്‍ ഇന്ത്യന്‍ താരം ഇശാന്ത് ശര്‍മ. മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാന്റെ പേരാണ് ഇശാന്ത് പറയുന്നത്. ആന്‍ഡേഴ്‌സണെക്കാള്‍ മികച്ച ഫാസ്റ്റ് ബൗളര്‍ സഹീറാണെന്നാണ് ഇശാന്തിന്റെ പക്ഷം. കാരണവും ഇശാന്ത് വിശദീകരിക്കുന്നുണ്ട്. ഇശാന്ത് പറയുന്നതിങ്ങനെ... ''ഇംഗ്ലണ്ടിന്റെ ജയിംസ് ആന്‍ഡേഴ്‌സനെക്കാള്‍ മികച്ച ഫാസ്റ്റ് ബൗളര്‍ സഹീര്‍ ഖാനാണ്. ഫാസ്റ്റ് ബൗളര്‍മാരെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ പിച്ചുകളിലാണ് ആന്‍ഡേഴ്‌സണ്‍ കൂടുതലും കളിച്ചിട്ടുള്ളത്. സഹീര്‍ കളിച്ചത് പേസര്‍മാരെ കാര്യമായി തുണയ്ക്കാത്ത ഇന്ത്യന്‍ പിച്ചുകളിലും. ഇന്ത്യന്‍ സാഹചര്യത്തിലാണ് ആന്‍ഡേഴ്‌സണ്‍ കളിച്ചിരുന്നതെങ്കില്‍ ഇത്രയേറെ വിക്കറ്റ് കിട്ടുമായിരുന്നില്ല.'' ഇശാന്ത് വ്യക്തമാക്കി.
2014ല്‍ വിരമിച്ച സഹീര്‍ ഖാന്‍ 92 ടെസ്റ്റില്‍ നിന്ന് 311 വിക്കറ്റാണ് നേടിയത്. ഇത്രയു വിക്കറ്റുകളുമായി സഹീറിനൊപ്പമാണിപ്പോള്‍ ഇശാന്ത്. 105 ടെസ്റ്റിലാണ് ഇശാന്തിന്റെ നേട്ടം. 131 ടെസ്റ്റില്‍ 434 വിക്കറ്റുള്ള കപില്‍ ദേവാണ് ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ഇന്ത്യന്‍ പേസര്‍. 619 വിക്കറ്റുള്ള അനില്‍ കുംബ്ലേയാണ് ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമന്‍. 474 വിക്കറ്റുള്ള അശ്വിന്‍ രണ്ടാം സ്ഥാനത്തും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം