ജഡേജയും അശ്വിനും കുത്തിത്തിരിക്കുന്നു! നിലയില്ലാക്കയത്തില്‍ ഓസീസ്, ദില്ലിയില്‍ ഇന്ത്യക്ക് മേല്‍ക്കൈ

Published : Feb 19, 2023, 10:53 AM IST
ജഡേജയും അശ്വിനും കുത്തിത്തിരിക്കുന്നു! നിലയില്ലാക്കയത്തില്‍ ഓസീസ്, ദില്ലിയില്‍ ഇന്ത്യക്ക് മേല്‍ക്കൈ

Synopsis

മൂന്നാംദിനം ആരംഭിക്കുമ്പോള്‍ ഒന്നിന് 61 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഓസീസ്. ആറ് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് നഷ്ടമായിരുന്നത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഖവാജ.

ദില്ലി: ഇന്ത്യക്കെതിരെ ദില്ലി ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയക്ക് ബാറ്റിംഗ് തകര്‍ച്ച. ഒന്നാം ഇന്നിംഗ്‌സില്‍ ഒരു റണ്‍സിന്റെ ലീഡ് നേടിയിരുന്ന ഓസീസ് മൂന്നാംദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ടിന് 111 എന്ന പരിതാപകരമായ നിലയിലാണ്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജ, മൂന്ന് വിക്കറ്റ് നേടിയ ആര്‍ അശ്വിന്‍ എന്നിവരാണ് ഓസീസിനെ തകര്‍ത്തത്. സന്ദര്‍ശകര്‍ക്ക് ഇപ്പോള്‍ 112 റണ്‍സിന്റെ ലീഡാണുള്ളത്. ടെഡ് മര്‍ഫി (1), നേഥന്‍ ലിയോണ്‍ (8) എന്നിവരാണ് ക്രീസില്‍.

മൂന്നാംദിനം ആരംഭിക്കുമ്പോള്‍ ഒന്നിന് 61 എന്ന ഭേദപ്പെട്ട നിലയിലായിരുന്നു ഓസീസ്. ആറ് റണ്‍സെടുത്ത ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് നഷ്ടമായിരുന്നത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ശ്രേയസ് അയ്യര്‍ക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഖവാജ. ഇന്ന് 34 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ കൂടി ഓസീസിന് നഷ്ടമായി. ആക്രമിച്ച് കളിച്ചിരുന്ന ട്രാവിഡ് ഹെഡ് (46 പന്തില്‍ 43) ഇന്ന് ആദ്യ ഓവറില്‍ തന്നെ മടങ്ങി. അശ്വിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ശ്രീകര്‍ ഭരതിന് ക്യാച്ച്. 

ഒമ്പത് റണ്‍സ് മാത്രമെടുത്ത സ്റ്റീവന്‍ സ്മിത്തിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത മര്‍നസ് ലബുഷെയ്‌നിന്റെ (35) ഊഴമായിരുന്നു. ജഡേജയുടെ ക്വിക്കറില്‍ ലബുഷെയ്ന്‍ ബൗള്‍ഡായി. ഡേവിഡ് വാര്‍ണര്‍ക്ക് പകരം കണ്‍ക്കഷന്‍ സബ്ബായി എത്തിയ മാറ്റ് റെന്‍ഷ്വൊയ്ക്ക് എട്ട് പന്ത് മാത്രമായിരുന്നു ആയുസ്. അശ്വിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പീറ്റര്‍ ഹാന്‍ഡ്‌കോംപ് (0), പാറ്റ് കമ്മിന്‍സ് (0) എന്നിവരെ രവീന്ദ്ര ജഡേജ അടുത്തടുത്ത പന്തുകളില്‍ പുറത്താക്കി. ഹാന്‍ഡ്‌കോംപ്, വിരാട് കോലിക്ക് ക്യാച്ച് നല്‍കി. കമ്മിന്‍സ് ബൗള്‍ഡാവുകയായിരുന്നു. വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരിയെ (7) ബൌള്‍ഡാക്കി അഞ്ച് വിക്കറ്റ് പൂര്‍ത്തിയാക്കി. 

ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 263 റണ്‍സിന് മറുപടിയായി ക്രീസിലിറങ്ങിയ ഇന്ത്യ 262 റണ്‍സിന് ഓള്‍ ഔട്ടായിയിരുന്നു. രണ്ടാം ദിനം ലഞ്ചിന് ശേഷം 139-7ലേക്ക് കൂപ്പുകുത്തിയശേഷം എട്ടാം വിക്കറ്റില്‍ രവിചന്ദ്രന്‍ അശ്വിനും അക്‌സര്‍ പട്ടേലും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയാണ് വന്‍ ലീഡ് വഴങ്ങുന്നതില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സടിച്ച് മികച്ച ഒന്നാം ഇന്നിംഗ്‌സ് ലീഡെന്ന ഓസീസ് മോഹങ്ങള്‍ ബൗണ്ടറി കടത്തി. കൂട്ടുകെട്ട് പൊളിക്കാന്‍ വഴി കാണാതിരുന്ന ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഒടുവില്‍ രണ്ടാം ന്യൂ ബോള്‍ എടുത്തതാണ് കളിയില്‍ വഴിത്തിരിവായത്. ന്യൂബോള്‍ എടുത്ത് 3.3 ഓവറിനുള്ളില്‍ ഇന്ത്യ ഓള്‍ഔട്ടായി.

 തുടക്കത്തില്‍ ഇന്ത്യ കരുതലോടെയാണ് ബാറ്റ് വീശിയത്. പാറ്റ് കമ്മിന്‍സിനെയും മാത്യു കുനെമാനെയും ആത്മവിശ്വാസത്തോടെ രോഹിത് ശര്‍മ്മയും കെ എല്‍ രാഹുലും നേരിട്ടപ്പോള്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക് അടിത്തറയിടുമെന്ന് കരുതി. എന്നാല്‍ കുനെമാനെതിരെ സിക്‌സടിച്ച് രാഹുല്‍ പ്രതീക്ഷ നല്‍കിയതിന് പിന്നാലെ വീണു. നേഥന്‍ ലിയോണിന്റെ വരവാണ് കാര്യങ്ങള്‍ മാറ്റിമറിച്ചത്. രാഹുലിനെ(17) വിക്കറ്റിന് മുന്നില്‍ കുടുക്കിയ ലിയോണ്‍ പിന്നാലെ മികച്ച രീതിയില്‍ ബാറ്റ് ചെയ്തിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ(32) മിഡില്‍ സ്റ്റംപിളക്കി.

രോഹിത്തിനെ പുറത്താക്കിയ അതേ ഓവറില്‍ നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വര്‍ പൂജാരയെയും വീഴ്ത്തി ലിയോണ്‍ ഇരട്ട പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ലിയോണിന്റെ നിരുപദ്രവകരമായൊരു പന്തില്‍ ശ്രേയസിനെ ഷോര്‍ട്ട് ലെഗില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് അവിശ്വസനീയമായി കൈയിലൊതുക്കി. ഇതോടെ 46-0ല്‍ നിന്ന് ഇന്ത്യ 54-3ലേക്കും 66-4ലേക്കും ഇന്ത്യ വീണു. പിന്നീട് ജഡേജയുടെയും കോലിയുടെയും രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ 100 കടത്തിയത്. സ്‌കോര്‍ 125ല്‍ നില്‍ക്കെ ജഡേജയും 135ല്‍ കോലിയും 139ല്‍ ഭരത്തും പുറത്തായതോടെയാണ് ഇന്ത്യ പരുങ്ങലിലായത്.

84 പന്തില്‍ 44 റണ്‍സെടുത്ത കോലിയെ മാത്യു കുനെമാന്‍ വിവാദ തീരുമാനത്തിലൂടെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.  ബാറ്റിലും പാഡിലുമായി കൊണ്ട പന്തിലാണ് ഡിആര്‍എസില്‍ അമ്പയര്‍ കോലിയെ എല്‍ബിഡബ്ല്യു വിധിച്ചത് എന്നതാണ് വിവാദത്തിന് കാരണമായത്.

സെമിക്ക് മുമ്പൊരു 'ഫൈനല്‍'; കേരളത്തിന് സൗദിയിലേക്ക് പറക്കണം! സന്തോഷ് ട്രോഫിയില്‍ ഇന്ന് പഞ്ചാബിനെതിരെ

PREV
Read more Articles on
click me!

Recommended Stories

ടി20 പരമ്പരയില്‍ ഗില്‍ തന്നെ ഓപ്പണറാകും, നിലപാട് വ്യക്തമാക്കി ഗംഭീര്‍, സഞ്ജുവിന് വീണ്ടും കാത്തിരിപ്പ്
സെഞ്ചുറിയുമായി ജയ്സ്വാൾ, അര്‍ധസെഞ്ചുറിയുമായി രോഹിത്തും കോലിയും, ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര