
ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ബര്‍മിംഗ്ഹാമില്‍ നാളെ തുടക്കമാകുമ്പോള്‍ ജസ്പ്രീത് ബുമ്ര ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിനിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. രണ്ടാം ടെസ്റ്റിനും മൂന്നാം ടെസ്റ്റിനുമിടയില്‍ മൂന്ന് ദിവസത്തെ ഇടവേള മാത്രമെയുള്ളൂവെന്നതിനാല്‍ ബുമ്രയെ രണ്ടാം ടെസ്റ്റില്‍ കളിപ്പിക്കണോ എന്ന കാര്യത്തില്‍ ഇന്ത്യൻ ടീം മാനേജ്മെന്‍റ് ആശയക്കുഴപ്പത്തിലാണ്. പരമ്പരയിലാകെ മൂന്ന് ടെസ്റ്റുകളിലെ കളിക്കൂവെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ ഏതൊക്കെ ടെസ്റ്റുകളിലാണ് ബുമ്രയെ കളിപ്പിക്കേണ്ടതെന്ന ആശയക്കുഴപ്പം ഇന്ത്യൻ ടീമിനുണ്ട്.
ഹെഡിങ്‌ലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റതിനാല്‍ രണ്ടാം ടെസ്റ്റില്‍ ബുമ്രയെ കളിപ്പിക്കണമെന്ന സമ്മർദ്ദവും ഇന്ത്യൻ ടീം മാനേജ്മെന്‍റിന് മുകളിലുണ്ട്. ബുമ്ര പൂര്‍ണമായും ഫിറ്റാണെന്നും കളിക്കാന്‍ തയാറാണെന്നും ഇന്ത്യൻ സഹപരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ ഇന്നലെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതൊക്കെയാണെങ്കിലും നാളെ ബുമ്രക്ക് വിശ്രമം അനുവദിക്കാനാണ് എല്ലാ സാധ്യതയുമെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുമ്രക്ക് വിശ്രമം അനുവദിച്ചാല്‍ ഇടം കൈയന്‍ പേസര്‍ അർഷ്ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തും.
രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുമെന്ന് സഹ പരിശീലകന്‍ റിയാന്‍ ടെന്‍ ഡോഷെറ്റെ വ്യക്തമാക്കിയതിനാൽ കുല്‍ദീപ് യാദവും നാളെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്റിംഗ് നിരയില്‍ സായ് സുദര്‍ശനോ കരുണ്‍ നായരോ ഒരാള്‍ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിക്കാനിടയുള്ളു. ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡിയായിരിക്കും ഇവരില്‍ ഒരാള്‍ക്ക് പകരം പ്ലേയിംഗ് ഇലവനിലെത്തുക. ഓപ്പണര്‍മാരായി കെ എല്‍ രാഹുലും യശസ്വി ജയ്സ്വാളും തുടരുമ്പോൾ മൂന്നാം നമ്പറില്‍ കരുണ്‍ നായരോ സായ് സുദര്‍ശനോ പ്ലേയിംഗ് ഇലവനിലെത്തും.
നാലാം നമ്പറില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും അഞ്ചാം നമ്പറില്‍ റിഷഭ് പന്തും തുടരും. ആറാം നമ്പറിലാകും നിതീഷ് കുമാര്‍ റെഡ്ഡി ഇറങ്ങുക. രവീന്ദ്ര ജഡേജ സ്പിന്‍ ഓള്‍ റൗണ്ടറായി തുടരുമ്പോള്‍ കുല്‍ദീപ് യാദവ് ആകും രണ്ടാം സ്പിന്നര്‍. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ് എന്നിവരായിരിക്കും പേസര്‍മാര്‍.
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: കെ എല്‍ രാഹുല്‍, യശസ്വി ജയ്സ്വാള്‍, സായ് സുദര്‍ശന്‍/കരുണ്‍ നായര്‍, ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത്, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അര്‍ഷ്ദീപ് സിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക