
ലണ്ടന്‍: ഇംഗ്ലണ്ട് ടെസ്റ്റ് ടീം (Englans Men's Test Team) ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ജോ റൂട്ട് (Joe Root) പടിയിറങ്ങി. അഞ്ച് വര്‍ഷക്കാലം ഇംഗ്ലീഷ് ടീമിനെ ക്രിക്കറ്റിലെ ഏറ്റവും വലിയ ഫോര്‍മാറ്റില്‍ നയിച്ച ശേഷമാണ് റൂട്ട് താരമായി മാത്രം ടീമില്‍ ചുരുങ്ങുന്നത്. ആഷസ് പരമ്പരയും (Ashes 2021–22 ) പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും (England tour of West Indies 2022 ) തോറ്റതാണ് ജോ റൂട്ട് നായക സ്ഥാനമൊഴിയാന്‍ കാരണം.
'വെസ്റ്റ് ഇന്‍ഡീസ് പര്യടനം കഴിഞ്ഞെത്തിയ ശേഷം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്‍റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമാണിത്. കുടുംബവും അടുത്ത സുഹൃത്തുക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനത്തിലെത്തിയത്. നായകസ്ഥാനമൊഴിയാന്‍ ഏറ്റവും ഉചിതമായ തീരുമാനമാണിത് എന്ന് മനസിലാക്കുന്നു. രാജ്യത്തെ ടെസ്റ്റില്‍ നയിക്കാനായതില്‍ അഭിമാനമുണ്ട്. താരമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ തുടര്‍ന്നും പ്രതിനിധീകരിക്കുന്നതിന്‍റെ ആകാംക്ഷയുണ്ട്. അടുത്ത ക്യാപ്റ്റനെ, സഹതാരങ്ങളെ, പരിശീലകരെ സഹായിക്കാനാകും എന്നാണ് പ്രതീക്ഷ' എന്നും റൂട്ട് പറഞ്ഞു.
2017ല്‍ ഇതിഹാസ താരം അലിസ്റ്റര്‍ കുക്കില്‍ നിന്നാണ് ജോ റൂട്ട് ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുത്തത്. ഇംഗ്ലണ്ടിനെ 64 ടെസ്റ്റില്‍ നയിച്ച റൂട്ടിന് 27 മത്സരങ്ങളിലാണ് ടീമിനെ ജയിപ്പിക്കാനായത്. ഇംഗ്ലണ്ടിന് കൂടുതല്‍ ടെസ്റ്റ് ജയങ്ങള്‍ സമ്മാനിച്ച നായകന്‍ റൂട്ടാണ്. 11 മത്സരങ്ങള്‍ സമനിലയിലായപ്പോള്‍ 26 എണ്ണം തോറ്റു. ക്യാപ്റ്റനായിരിക്കേ 5295 റണ്‍സ് നേടുകയും ചെയ്‌തു. എന്നാല്‍ അവസാന 17 ടെസ്റ്റില്‍ ഒരെണ്ണം മാത്രം ജയിപ്പിക്കാനായത് റൂട്ടിനെ പ്രതിസന്ധിയിലാക്കി. എങ്കിലും റൂട്ടിന്‍റെ ബാറ്റ് ഇക്കാലയളവിലും റണ്‍സടിച്ചുകൊണ്ടിരുന്നു. നിലവിലെ ഉപനായകന്‍ ബെന്‍ സ്റ്റോക്‌സ് അടുത്ത ക്യാപ്റ്റനാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!