
മുംബൈ: റോഡ് സേഫ്റ്റി വേള്‍ഡ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ലെജന്‍ഡ്‌സ് ടീമിനെ പ്രഖ്യാപിച്ചു. അവരുടെ തകര്‍പ്പന്‍ ഫീല്‍ഡറായിരുന്ന ജോണ്ടി റോഡ്‌സാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ഇന്ത്യ, വെസ്റ്റിന്‍ഡീസ്, ഓസ്ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഇതിഹാസതാരങ്ങളാണ് പരമ്പരയില്‍ പങ്കെടുക്കുക. റോഡ് സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.
ജാക്വസ് കാലിസ്, അലന്‍ ഡൊണാള്‍ഡ്, ഷോണ്‍ പൊള്ളോക്ക്, മാര്‍ക് ബൗച്ചര്‍, ഗ്രെയിം സ്മിത്ത് എന്നിവരില്ലാതെയാണ് ദക്ഷിണാഫ്രിക്ക പരമ്പരയ്ക്ക് വരുന്നത്. ദക്ഷിണാഫ്രിക്കന്‍ ടീം: ജാക്വസ് റുഡോള്‍ഫ്, ജോണ്ടി റോഡ്‌സ്, ടെലെമാക്കസ്, ആല്‍ബി മോര്‍ക്കല്‍, മോര്‍ണെ വിങ്ക്, പോള്‍ ഹാരിസ്, മാര്‍ട്ടിന്‍ ജാര്‍സ്‌വെല്‍ഡ്, ജോണ്‍ വാട്ട്, നാന്റി ഹെയ്‌വാര്‍ഡ്, ആന്‍ഡ്രൂ ഹാള്‍, ഹെര്‍ഷലെ ഗിബ്‌സ്, ലാന്‍സ് ക്ലൂസ്‌നര്‍, ഗാര്‍നറ്റ് ക്രുഗര്‍, റ്യാന്‍ മക്ലാരന്‍.
മാര്‍ച്ച് ഏഴിന് മുംബൈയില്‍ ഇന്ത്യ ലെജന്‍ഡ്‌സ്, വിന്‍ഡീസ് ലെജന്‍ഡ്‌സ് മത്സരത്തോടെയാണ് പരമ്പരയ്ക്ക് തുടക്കം. ഇന്ത്യയെ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിന്‍ഡീസിനെ ബ്രയാന്‍ ലാറയുമാണ് നയിക്കുന്നത്. പതിനൊന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. മാര്‍ച്ച് 22 ന് മുംബൈ ബ്രാബോണ്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. ഇന്ത്യന്‍ ലജന്‍ഡ്‌സില്‍ വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, സഹീര്‍ ഖാന്‍ തുടങ്ങിയവരുമുണ്ടാകും.
ശിവ്നരൈന്‍ ചന്ദര്‍പോള്‍, ബ്രെറ്റ് ലീ, ബ്രാഡ് ഹോഡ്ജ്, മുത്തയ്യ മുരളീധരന്‍, തിലകരത്നെ ദില്‍ഷന്‍, അജന്ത മെന്‍ഡിസ് തുടങ്ങിയ താരങ്ങളും മത്സരത്തിനെത്തും. വൈകിട്ട് ഏഴിന് തുടങ്ങുന്ന മത്സരങ്ങുടെ മാച്ച് കമ്മീഷണര്‍ സുനില്‍ ഗാവസ്‌കറാണ്. കഴിഞ്ഞയാഴ്ച സച്ചിനും ലാറയും ഓസ്‌ട്രേലിയയിലെ ചാരിറ്റി മത്സരത്തില്‍ ഒരുമിച്ച് കളിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!