ടെസ്റ്റില്‍ 200 വിക്കറ്റ്; നേട്ടങ്ങള്‍ വാരിക്കൂട്ടി റബാഡ

By Web TeamFirst Published Jan 28, 2021, 1:47 PM IST
Highlights

ഹസന്‍ അലിയുടെ വിക്കറ്റ് വീഴ്‌ത്തിയാണ്. റബാഡയുടെ ചരിത്രനേട്ടം. ഹസന്‍ അലിയെ 21ല്‍ നില്‍ക്കേ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.  

കറാച്ചി: ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 200 വിക്കറ്റ് തികയ്‌ക്കുന്ന മൂന്നാമത്തെ താരമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാഡ. കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ പാകിസ്ഥാനെതിരെ പുരോഗമിക്കുന്ന ഒന്നാം ടെസ്റ്റിന്‍റെ മൂന്നാംദിനം ഹസന്‍ അലിയുടെ വിക്കറ്റ് വീഴ്‌ത്തിയാണ്. റബാഡയുടെ ചരിത്രനേട്ടം. ഹസന്‍ അലിയെ 21ല്‍ നില്‍ക്കേ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.  

ടെസ്റ്റില്‍ 200 വിക്കറ്റിനായി ഏറ്റവും കുറവ് പന്തുകള്‍ വേണ്ടിവന്ന താരങ്ങളില്‍ മൂന്നാമതാണ് റബാഡ(8154 പന്തുകള്‍). പാകിസ്ഥാന്‍ മുന്‍താരം വഖാര്‍ യൂനിസ്(7730 പന്തുകള്‍), ദക്ഷിണാഫ്രിക്കയുടെ തന്നെ ഡെയ്‌ല്‍ സ്റ്റെയ്‌ന്‍(7848 പന്തുകള്‍) എന്നിവരാണ് റബാഡയ്‌ക്ക് മുന്നില്‍. 2015ല്‍ മൊഹാലിയില്‍ ഇന്ത്യക്കെതിരെ അരങ്ങേറ്റം കുറിച്ച റബാഡ അഞ്ച് വര്‍ഷം കൊണ്ടാണ് നേട്ടം പൂര്‍ത്തിയാക്കിയത്. 

ഇരുപത്തിയഞ്ച് വയസുകാരനായ റബാഡയ്‌ക്ക് 200 വിക്കറ്റ് ക്ലബിലെത്താന്‍ 44 മത്സരങ്ങളാണ് വേണ്ടിവന്നത്. 33 മത്സരങ്ങളില്‍ നാഴികക്കല്ല് പൂര്‍ത്തിയാക്കിയ പാകിസ്ഥാന്‍ സ്‌പിന്നര്‍ യാസിര്‍ ഷായാണ് പട്ടികയില്‍ മുന്നില്‍. 

200 വിക്കറ്റ് നേടുന്ന എട്ടാം ദക്ഷിണാഫ്രിക്കന്‍ താരമെന്ന നേട്ടത്തിലുമെത്തി റബാഡ. ഡെയ്‌ല്‍ സ്റ്റെയ്‌ന്‍(439), ഷോണ്‍ പൊള്ളോക്ക്(421), മഖായ എന്‍ഡിനി(390), അലന്‍ ഡൊണാള്‍ഡ്(330), മോണി മോര്‍ക്കല്‍(309), ജാക്ക് കാലിസ്(291), വെര്‍നോണ്‍ ഫീലാന്‍ഡര്‍(224) എന്നിവരാണ് റബാഡയ്‌ക്ക് മുമ്പ് നേട്ടത്തിലെത്തിയ പ്രോട്ടീസ് താരങ്ങള്‍. ഇവരില്‍ സ്റ്റെയിന്‍ 39 ടെസ്റ്റില്‍ 200 വിക്കറ്റ് തികച്ചു. 

ട്രാക്കിലെ മിന്നുംതാരം കനിവ് തേടി കിടക്കയിൽ; ചികിത്സയ്‌ക്ക് ചെലവ് 15 ലക്ഷത്തോളം രൂപ

200 വിക്കറ്റ് ക്ലബിലെത്തുന്ന നാലാമത്തെ പ്രായം കുറഞ്ഞ താരം കൂടിയാണ് കാഗിസോ റബാഡ. വഖാര്‍ യൂനിസ്, കപില്‍ ദേവ്, ഹര്‍ഭജന്‍ സിംഗ് എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. വഖാര്‍ യൂനിസ്(8788 ദിനങ്ങള്‍), കപില്‍ ദേവ്(8830 ദിനങ്ങള്‍), ഹര്‍ഭജന്‍ സിംഗ്(9203 ദിനങ്ങള്‍) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളില്‍. അതേസമയം 9378 ദിവസങ്ങള്‍ വേണ്ടിവന്നു റബാഡയ്‌ക്ക്. 

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയതിന്‍റെ റെക്കോര്‍ഡ് ശ്രീലങ്കന്‍ ഇതിഹാസ സ്‌പിന്നര്‍ മുത്തയ്യ മുരളീധരനാണ്. 800 വിക്കറ്റുകള്‍ മുരളിയുടെ പക്കലുണ്ട്. ഓസ്‌ട്രേലിയന്‍ സ്‌പിന്‍ വിസ്‌മയം ഷെയ്‌ന്‍ വോണ്‍(708), ഇന്ത്യയുടെ അനില്‍ കുംബ്ലെ(619), ഇംഗ്ലണ്ട് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണ്‍(606), ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മഗ്രാത്ത്(563) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 

75 ഏകദിനങ്ങളില്‍ 117 വിക്കറ്റും 26 ടി20കളില്‍ 31 വിക്കറ്റും കാഗിസോ റബാഡയുടെ പേരിലുണ്ട്. 

ഇംഗ്ലണ്ടിനെതിരെ രോഹിത്തിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം; പേരുമായി ഗംഭീര്‍

click me!