സ്വപ്നതുല്യ അരങ്ങേറ്റ പരമ്പരക്ക് ശേഷം സ്വന്തം നാട്ടിൽ പാഡണിയാൻ ഒരുങ്ങുകയാണ് യുവതാരം ശുഭ്മാൻ ഗിൽ.

ദില്ലി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും രോഹിത് ശർമ്മയ്‌ക്കൊപ്പം ശുഭ്മാൻ ഗിൽ ഓപ്പൺ ചെയ്യണമെന്ന് മുൻതാരം ഗൗതം ഗംഭീർ. പരമ്പരയിൽ ഇംഗ്ലണ്ട് ശക്തമായ വെല്ലുവിളി ഉയർത്തുമെന്നും ഗംഭീർ പറ‍ഞ്ഞു.

സ്വപ്നതുല്യ അരങ്ങേറ്റ പരമ്പരക്ക് ശേഷം സ്വന്തം നാട്ടിൽ പാഡണിയാൻ ഒരുങ്ങുകയാണ് യുവതാരം ശുഭ്മാൻ ഗിൽ. ഓസ്‌ട്രേലിയക്കെതിരെ രണ്ടാം ടെസ്റ്റിൽ ടീമിലെത്തിയ ഗിൽ പരമ്പരയിൽ 259 റൺസ് നേടി. രണ്ട് അർധസെഞ്ച്വറി നേടിയ ഗില്ലിന് പേസര്‍മാരുടെ പറുദീസയായ ഗാബയിൽ സെഞ്ച്വറി നഷ്ടമായത് വെറും ഒൻപത് റൺസിനായിരുന്നു. 

ഗില്‍ തുടരട്ടെ...

ടെസ്റ്റിൽ നന്നായി തുടങ്ങിയ ഗിൽ രോഹിത് ശർമ്മയുടെ ഓപ്പണിംഗ് പങ്കാളിയായി തുടരണമെന്ന് ഗൗതം ഗംഭീർ അഭിപ്രായപ്പെട്ടു. 'ആദ്യ പരമ്പരയിൽ തന്നെ ഗിൽ തന്റെ ക്ലാസ് വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനേക്കാൾ നല്ലൊരു തുടക്കം ഓപ്പണർക്ക് കിട്ടാനില്ല. അമിത പ്രതീക്ഷകളും സമ്മർദവും നൽകാതെ ഗില്ലിനെ സ്വാഭാവികമായി കളിക്കാൻ അനുവദിക്കണം' എന്നും ഗംഭീർ പറഞ്ഞു. 

ഇംഗ്ലണ്ടും ചില്ലറക്കാരല്ല

ഓസ്‌ട്രേലിയയിൽ ചരിത്ര വിജയം നേടിയ ടീം ഇന്ത്യ ആത്മവിശ്വാസത്തിന്റെ പൂർണതയിൽ ആണെങ്കിലും ലങ്കയെ തകർത്ത് എത്തുന്ന ഇംഗ്ലണ്ടിനെ ദുർബലരായി കാണാൻ കഴിയില്ലെന്നും മുൻ ഓപ്പണ‍ർ വ്യക്തമാക്കി. 'മികച്ച ബാറ്റ്സ്മാൻമാരും ബൗളർമാരുമുള്ള ടീമാണ് ഇംഗ്ലണ്ട്. ലങ്കയ്ക്കെതിരെ ഇംഗ്ലണ്ടിന്റെ കരുത്ത് കണ്ടതാണ്. ഇന്ത്യക്കെതിരെ ഈ മികവ് ആവർത്തിക്കുക എളുപ്പമായിരിക്കില്ല. അമിത ആത്മവിശ്വാസം ഇന്ത്യക്ക് വിനയാവരുത്' എന്നും ഗംഭീർ ഓർമ്മിപ്പിച്ചു. 

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്. 

ഇംഗ്ലണ്ട് ടീമിന് ആശ്വാസം; ചെന്നൈയിലെത്തിയ താരങ്ങളെല്ലാം കൊവിഡ് നെഗറ്റീവ്