
കറാച്ചി: മുംബൈ ടെസ്റ്റില്‍ (Mumbai Test) 372 റണ്‍സിന് തകര്‍ത്തെങ്കിലും ഇന്ത്യയുടെ ബാറ്റിംഗ് ഓര്‍ഡര്‍ ശക്തമല്ലെന്നാണ് പലരുടെയും അഭിപ്രായം. ഇന്ത്യ 1-0ത്തിന് വിജയിച്ചെങ്കിലും ശ്രേയസ് അയ്യര്‍ (Shreyas Iyer), മായങ്ക് അഗര്‍വാള്‍ (Mayank Agarwal) എന്നിവരൊഴികെ കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. മോശം ഫോമിലുള്ള ചേതേശ്വര്‍ പൂജാര (Cheteshwar Pujara), അജിന്‍ക്യ രഹാനെ (Ajinkya Rahane) എന്നിവര്‍ക്കെതിരെ കടുത്ത വിമര്‍ശനും ഉയരുകയും ചെയ്തു. രണ്ട് ടെസ്റ്റില്‍ നിന്ന് പൂജാര 95 റണ്‍സ് മാത്രമാണ് നേടിയത്. രഹാനെയാവട്ടെ കാണ്‍പൂര്‍ ടെസ്റ്റില്‍ 39 റണ്‍സ് മാത്രമാണ് നേടിയത്. മുംബൈ ടെസ്റ്റില്‍ നിന്ന് പുറത്താവുകയും ചെയ്തു.
മുന്‍ പാകിസ്ഥാന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയക്കും ഇന്ത്യന്‍ ബാറ്റിംഗ് നിരയെ കുറിച്ച് ഇതേ അഭിപ്രായമാണുള്ളത്. പ്രശ്‌നപരിഹാരത്തിനായി ഒരു താരത്തിന്റെ പേരും കനേരിയ നിര്‍ദേശിച്ചിട്ടുണ്ട്. കനേരിയയുടെ വിശദീകരണമിങ്ങനെ... ''സൂര്യകുമാര്‍ യാദവ് ബഞ്ചിലുണ്ടെന്നുള്ള കാര്യം ഞാന്‍ അംഗീകരിക്കുന്നു. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് താരം യശസ്വി ജയ്‌സ്വാളിന്റെ പേര് കൂടി ചര്‍ച്ചയിലേക്ക് ഞാന്‍ കൊണ്ടുവരികയാണ്.
അണ്ടര്‍ 19 ലോകകപ്പ് മുതല്‍ ഞാനവനെ ശ്രദ്ധിക്കുന്നുണ്ട്. അവന്‍ ടെസ്റ്റ് ടീമില്‍ ഉണ്ടാവണമെന്ന് ഞാനഗ്രഹിക്കുന്നു. ഐപിഎല്ലില്‍ അവന്‍ നന്നായി കളിച്ചു. എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റിന് പറ്റിയ താരമാണ് ജയ്‌സ്വാള്‍. ടെസ്റ്റ് മത്സരങ്ങളെ അവനെപ്പോലെയുള്ള താരങ്ങള്‍ക്കുള്ളതാണെന്ന് ഞാന്‍ വിശ്വിസിക്കുന്നു.'' കനേരിയ പറഞ്ഞു.
ലിസ്റ്റ് എ ക്രിക്കറ്റില്‍ 51.94 ശരാശരിയിലാണ് ജയ്‌സ്വാള്‍ റണ്‍സ് കണ്ടെത്തുന്നത്. 21 മത്സരങ്ങളില്‍ 987 റണ്‍സാണ് താരം നേടിയത്. ഐപിഎല്ലില്‍ 13 മത്സരങ്ങളില്‍ 289 റണ്‍സും നേടി. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മാത്രം 10 മത്സരങ്ങളില്‍ നിന്ന് 249 റണ്‍സാണ് താരം നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!