
ശ്രീനഗര്‍: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഫിലിപ് ഹ്യൂസിന് ജീവന്‍ നഷ്ടമായ മാതൃകയില്‍ ബൗണ്‍സര്‍ കഴുത്തിന് പിന്നില്‍ കൊണ്ട് കൗമാര ക്രിക്കറ്റ് താരത്തിന് ദാരുണാന്ത്യം. ദക്ഷിണ കശ്‌മീരിലെ അനന്ത്‌നാഗ് ജില്ലയില്‍ ബരാമുള്ള- ബുദ്‌ഗാം അണ്ടര്‍ 19 ടീമുകള്‍ തമ്മിലുള്ള മത്സരത്തിനിടെയാണ് 18കാരനും പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുമായ ജഹാംഗിര്‍ അഹമ്മദ് വര്‍ ആണ് മരിച്ചത്.
ഇടംകൈയന്‍ ബാറ്റ്‌സ്‌മാനായ ജഹാംഗിര്‍ പുള്‍ ഷോട്ട് കളിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും പന്ത് കഴുത്തിന്‍റെ പിന്‍ഭാഗത്ത് കൊണ്ടയുടനെ താരം ബോധരഹിതനായി നിലത്ത് വീണു. തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഫിലിപ് ഹ്യൂസിന്‍റെ കഴുത്തിന് പിന്നില്‍ പന്ത് കൊണ്ടയിടത്തു തന്നെയാണ് വറിനും പരിക്കേറ്റതെന്ന് യൂത്ത് സര്‍വീസസ് ആന്‍ഡ് സ്‌പോര്‍ട്‌സ് ഡയറക്‌ടര്‍ ജനറല്‍ ഡോ. സലീം ഉര്‍ റഹ്‌മാന്‍ പറഞ്ഞു. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ 2014 നവംബര്‍ 25നാണ് ബൗണ്‍സര്‍ ഏറ്റ് ഫിലിപ്പ് ഹ്യൂസിന് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട താരം രണ്ട് ദിവസത്തിന് ശേഷം മരണപ്പെടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!