
വിശാഖപട്ടണം: രഞ്ജി ട്രോഫിയില്‍ കേരളത്തിനെതിരെ തോല്‍വി ഒഴിവാക്കാന്‍ ആന്ധ്ര പ്രദേശ് പൊരുതുന്നു. അവസാന ദിനം ഏഴിന് 172 എന്ന നിലയിലരാണ് ആന്ധ്ര. തോല്‍വി ഒഴിക്കാന്‍ അവര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ നഷ്ടമാവാതെ കാക്കണം. ഇപ്പോഴും 70 റണ്‍സ് പിറകിലാണ് ആന്ധ്ര. ഒന്നാം ഇന്നിംഗില്‍ ആന്ധ്രയുടെ 272നെതിരെ കേരളം ഏഴിന് 514 എന്ന നിലയില്‍ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അക്ഷയ് ചന്ദ്രന്‍ (184), സച്ചിന്‍ ബേബി (113) എന്നിവരുടെ ഇന്നിംഗ്‌സാണ് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്.
തകര്‍ച്ചയോടെയാണ് ആന്ധ്ര തുടങ്ങിയത്. ഒരു ഘട്ടത്തില്‍ മൂന്നിന് 43 എന്ന നിലയിലായിരുന്നു അവര്‍. രേവന്ദ് റെഡ്ഡി (5), മഹീഹ് കുമാര്‍ (13), റിക്കി ബുയി എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. പിന്നീട് അശ്വിന്‍ ഹെബ്ബാര്‍ (72) - കരണ്‍ ഷിന്‍ഡെ (26) സഖ്യം 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാല്‍ ഷിന്‍ഡെയെ പുറത്താക്കി ബേസില്‍ എന്‍ പി കേരളത്തിന് ബ്രേക്ക് ത്രൂ നല്‍കി. ഹെബ്ബാറിനെ ബേസില്‍ തമ്പിയും മടക്കിയയച്ചു. ഹനുമ വിഹാരി (5) അല്‍പനേരം പിടിച്ചുനിന്നെങ്കിലും കാര്യമുണ്ടായില്ല. അവസാനമെത്തിയ ഷെയ്ഖ് റഷീദ് (36) ബേസില്‍ തമ്പിയുടെ പന്തില്‍ ബൗള്‍ഡാവുകയും ചെയ്തു. ഇതോടെ ഏഴിന് 166ലേക്ക് പതിച്ചു ആന്ധ്ര.
സച്ചിന്‍ ബേബിക്കും അക്ഷയ് ചന്ദ്രനും പുറമെ സല്‍മാന്‍ നിസാറും(58), മുഹമ്മദ് അസ്ഹ്‌റുദ്ദീന്‍ (41 പന്തില്‍ 40) എന്നിവരും കേരളത്തിനായി ബാറ്റിംഗില്‍ തിളങ്ങി. ആന്ധ്രക്ക് വേണ്ടി മനീഷ് ഗോലമാരു നാലു വിക്കറ്റ് വീഴ്ത്തി. നോക്കൗട്ട് പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച കേരളം കഴിഞ്ഞ മത്സരത്തില്‍ ബംഗാളിനെ തകര്‍ത്ത് സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!