വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ കര്‍ണാടകയ്‌ക്കെതിരെ കേരളത്തിന് ബാറ്റിങ് തകര്‍ച്ച

By Web TeamFirst Published Mar 8, 2021, 3:46 PM IST
Highlights

മോശം തുടക്കമായിരുന്നു കേരളത്തിന്. സ്‌കോര്‍ബോര്‍ഡിന് 15 റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു.

ദില്ലി: വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടറില്‍ കര്‍ണാടക ഉയര്‍ത്തിയ 338 റണ്‍സ് പിന്തുടരുന്ന കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ദില്ലിയില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 30 ഓവറില്‍ നാലിന് 180 എന്ന നിലയിലാണ്.  വത്സല്‍ ഗോവിന്ദ് (77), മുഹമ്മദ് അസറുദ്ദീന്‍ (39) എന്നിവരാണ് ക്രീസില്‍. രണ്ട് വിക്കറ്റ് നേടിയ റോണിത് മോറെയാണ് കേരളത്തെ തകര്‍ത്തത്.

മോശം തുടക്കമായിരുന്നു കേരളത്തിന്. സ്‌കോര്‍ബോര്‍ഡിന് 15 റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. മികച്ച ഫോമിലുള്ള റോബിന്‍ ഉത്തപ്പ (2) നാലാം ഓവറില്‍ തന്നെ പവലിയനില്‍ തിരിച്ചെത്തി. റോണിത്തിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഉത്തപ്പ. പരിക്കേറ്റ സഞ്ജു സാംസണ് പകരം ടീമിലെത്തിയ രോഹന്‍ കുന്നുമ്മല്‍ റണ്‍സെടുക്കാതെ മടങ്ങി. റോണിത്തിന്റെ അടുത്ത ഓവറിലാണ് രോഹന്‍ മടങ്ങിയത്. 

വിഷ്ണു വിനോദിനെ (28) പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പര്‍ ശരത്തിന്റെ കൈകളിലെത്തിച്ചു. ഇതോടെ മുന്‍നിര താരങ്ങളുടെ തകര്‍ച്ച പൂര്‍ണമായി. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ വത്സല്‍ ഇതുവരെ ഒരു സിക്‌സും മൂന്ന് ഫോറും നേടിയിട്ടുണ്ട്. ഇനി കേരളത്തിന്റെ പ്രതീക്ഷ വത്സല്‍- അസറുദ്ദീന്‍ സഖ്യത്തില്‍ മാത്രമാണ്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കര്‍ണാടകയ്ക്ക് ആര്‍ സമര്‍ത്ഥ് (192), ദേവ്ദത്ത് പടിക്കല്‍ (101) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കര്‍ണാടകയ്ക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകളും നേടിയത് എന്‍ പി ബേസിലാണ്.

43ാം ഓവറിലാണ് കര്‍ണാടകയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. അപ്പോഴേക്കും ഓപ്പണിംഗ് വിക്കറ്റില്‍ 249 റണ്‍സായിരുന്നു. ദേവ്ദത്താണ് ആദ്യം പുറത്തായത്. പത്ത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്സ്. ബേസിലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയത് മനീഷ് പാണ്ഡെ.

എന്നാല്‍ 48ാം ഓവറില്‍ ഇരട്ട സെഞ്ചുറിക്ക് എട്ട് റണ്‍സ് സമര്‍ത്ഥ് പുറത്തായി. മൂന്ന് സിക്സും 22 ഫോറും അടങ്ങുന്നതായിരുന്നു കര്‍ണാടക ക്യാപ്റ്റന്റെ ഇന്നിങ്സ്. പിന്നാലെ ക്രീസിലെത്തിയ കെ ഗൗതം ആദ്യ പന്തില്‍ മടങ്ങിയെങ്കിലും കര്‍ണാടക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മനീഷ് പാണ്ഡെ (20 പന്തില്‍ 34), കെ വി സിദ്ധാര്‍ത്ഥ് (4) പുറത്താവാതെ നിന്നു.

10 ഓവറും എറിഞ്ഞ എസ് ശ്രീശാന്ത് 73 റണ്‍സ് വിട്ടുകൊടുത്തു. ബേസില്‍ തമ്പി ഏഴ് ഓവറില്‍ 67 റണ്‍സ് വഴങ്ങി. നേരരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ കര്‍ണാടകയ്ക്കായിരുന്നു ജയം. മറുപടി ബാറ്റിങ് ആരംഭിച്ച കേരളം മൂന്ന് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 11റണ്‍സെടുത്തിട്ടുണ്ട്. റോബിന്‍ ഉത്തപ്പ (2), വിഷ്ണു വിനോദ് (8) എന്നിവരാണ് ക്രീസില്‍. പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജു സാംസണ്‍ ഇല്ലാതെയാണ് കേരളം ഇറങ്ങുന്നത്.

click me!