
ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ മഴമൂലം 13 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ഗോവക്കെതിരെ കേരളത്തിന് മികച്ച സ്കോര്‍. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കേരളം സല്‍മാന്‍ നിസാറിന്‍റെയും ക്യാപ്റ്റന്‍ സഞ്ജു സാംസണിന്‍റെയും ബാറ്റിംഗ് വെടിക്കെട്ടിന്‍റെ കരുത്തില്‍ 13 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുത്തു. 20 പന്തില്‍ 34 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 15 പന്തില്‍ 31 റണ്‍സെടുത്തു.
അബ്ദുള്‍ ബാസിത്(13 പന്തില്‍ 23), രോഹന്‍ കുന്നമ്മല്‍(14 പന്തില്‍ 19), ഷറഫുദ്ദീന്‍(6 പന്തില്‍11*) ബേസില്‍ എൻ പി(3 പന്തില്‍ 7*)എന്നിവരും കേരളത്തിനായി തിളങ്ങിയപ്പോള്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍(2), വിഷ്ണു വിനോദ്(7) എന്നിവർ നിരാശപ്പെടുത്തി.
ടോസ് നേടി ക്രീസിലിറങ്ങിയ കേരളത്തിന് സഞ്ജുവും രോഹനും ചേര്‍ന്ന് മിന്നുന്ന തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ 4 ഓവറില്‍ ഇരുവരും ചേര്‍ന്ന് 43 റണ്‍സടിച്ചു.
15 പന്തില്‍ നാലു ഫോറും രണ്ട് സിക്സും പറത്തിയ സഞ്ജു ഫെലിക്സ് അലിമാവോയുടെ പന്തില്‍ കശ്യപ് ബാക്‌ലെക്ക് ക്യാച്ച് നല്‍കി മടങ്ങി. സ്കോര്‍ 68ല്‍ നില്‍ക്കെ രോഹനും പുറത്തായി. പിന്നാലെ വിഷ്ണു വിനോദിനെയും മുഹമ്മദ് അസറുദ്ദീനെയും നഷ്ടമായെങ്കിലും തകര്‍ത്തടിച്ച സല്‍മാന്‍ നിസാറാണ് കേരളത്തെ 100 കടത്തിയത്. ഗോവക്കായി മോഹിത് റേഡ്ക്കറും ഫെലിക്സ് അലിമാവോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മുംബൈക്കെതിരായ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റവുമായാണ് കേരളം ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ പരിക്കേറ്റ സച്ചിന്‍ ബേബിക്ക് പകരം ഷറഫുദ്ദീന്‍ എൻ എം കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.എം അജിനാസിന് പകരം ജലജ് സ്കേസനയും എസ് മിഥുന് ബേസില്‍ തമ്പിയും കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!