
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ശക്തമായ നിലയില്‍ നിന്ന് മൂന്നാം ദിനം ലഞ്ചിന് ശേഷം മുംബൈക്ക് ബാറ്റിംഗ് തകര്‍ച്ച . തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തിന്‍റെ മൂന്നാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുംബൈ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെന്ന നിലയിലാണ്.24 റണ്‍സോടെ പ്രസാദ് പവാറും എട്ട് റണ്‍സോടെ ഷംസ് മുലാനിയും ക്രീസില്‍. 189-2 എന്ന സ്കോറില്‍ ലഞ്ചിന് പിരിഞ്ഞ മുംബൈക്ക് ലഞ്ചിനുശേഷം 3 വിക്കറ്റുകള്‍ കൂടി നഷ്ടമായി.
മൂന്നാം ദിവസം ആദ്യ സെഷനില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി മത്സരത്തിലേക്ക് തിരിച്ചുവരമെന്ന കേരളത്തിന്‍റെ മോഹങ്ങള്‍ മുംബൈ ഓപ്പണര്‍മാരായ ജയ് ബിസ്തയും ലവ്‌ലാനിയും ചേര്‍ന്ന് തകര്‍ത്തു. 119-0 എന്ന സ്കോറില്‍ അവസാന ദിവസം ക്രീസിലെത്തിയ മംബൈയെ ഇരുവരും ചേര്‍ന്ന് 148 റണ്‍സിലെത്തിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 100 പന്തില്‍ 73 റണ്‍സെടുത്ത ജയ് ബിസ്തയെ പുറത്താക്കിയ എം ഡി നിധീഷാണ് കേരളത്തിന് ആശ്വസിക്കാന്‍ വക നല്‍കിയത്.
എന്നാല്‍ രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയെ കൂട്ടുപിടിച്ച് ലവ്‌ലാനി തകര്‍ത്തടിച്ചതോടെ മുംബൈ കൂടുതല്‍ നഷ്ടങ്ങളില്ലാതെ മുന്നേറി. ലഞ്ചിന് തൊട്ടുമുമ്പ് ലവ്‌ലാനിയെ(88) ശ്രേയസ് ഗോപാല്‍ മടക്കി. ലഞ്ചിന് ശേഷം അജിങ്ക്യാ രഹാനെയെ(16), സുവേദ് പാര്‍ക്കര്‍(14), ശിവം ദുബെ(1) എന്നിവരെ മടക്കി ജലജ് സക്സേന കേരളത്തിന് പ്രതീക്ഷ നല്‍കി.
ആദ്യ ഇന്നിംഗ്സിവ്‍ മുംബൈ 251 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ കേരളം 244ന് പുറത്തായിരുന്നു. 221-5 എന്ന സ്കോറില്‍ നിന്നാണ് അവസാന അഞ്ച് വിക്കറ്റുകള്‍ 23 റണ്‍സിന് കളഞ്ഞുകുളിച്ച് കേരളം ഒന്നാം ഇന്നിംഗ്സ് ലീഡ് കൈവിട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!