സാനിയ വിവാഹമോചനം തേടിയത് ഷൊയ്ബ് മാലിക്കിന്‍റെ പരസ്ത്രീ ബന്ധങ്ങളില്‍ മടുത്ത്, സഹോദരിമാര്‍ പോലും ഷൊയ്ബിനെതിരെ
സാനിയയുമായുളള വിവാഹ മോചനത്തെ ഷൊയ്ബിന്‍റെ സഹോദരിമാര്‍ എതിര്‍ത്തിരുന്നുവെന്നും സന ജാവേദുമായുള്ള ഷൊയ്ബിന്‍റെ വിവാഹത്തില്‍ സഹോദരിമാര്‍ അടക്കം കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്നും ദ് പാകിസ്ഥാനി ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
ഹൈദരാബാദ്: പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിര്‍സ തീരുമാനിച്ചതിന് പിന്നിലെ കൂടുതല്‍ വിശദാംശങ്ങളുമായി പാകിസ്ഥാനി മാധ്യമങ്ങള്‍. ഷൊയ്ബിന്‍റെ പരസ്ത്രീ ബന്ധങ്ങളില്‍ മടുത്തിട്ടാണ് സാനിയ വിവാഹമോചനത്തിന് തയാറായതെന്നാണ് പാക് മാധ്യമങ്ങള്‍ പറയുന്നത്.
ഷൊയ്ബിന്‍റെ മൂന്നാം വിവാഹത്തിന് കുടുംബം പോലും എതിരായിരുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സാനിയയുമായുളള വിവാഹ മോചനത്തെ ഷൊയ്ബിന്‍റെ സഹോദരിമാര്‍ എതിര്‍ത്തിരുന്നുവെന്നും സന ജാവേദുമായുള്ള ഷൊയ്ബിന്‍റെ വിവാഹത്തില്‍ സഹോദരിമാര്‍ അടക്കം കുടുംബത്തില്‍ നിന്ന് ആരും പങ്കെടുത്തിരുന്നില്ലെന്നും ദ് പാകിസ്ഥാനി ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ചയാണ് ഷൊയ്ബ് മാലിക് സന ജാവേദുമായുള്ള വിവാഹ ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ഇതിന് പിന്നാലെ വിവാഹമോചനത്തിന് മുന്‍കൈയെടുത്തത് സാനിയ തന്നെയാണെന്നും മുസ്ലീം സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം നേടുന്നതിനുള്ള 'ഖുല്‍അ' നിയമ പ്രകാരമാണ് സാനിയ തീരുമാനമെടുത്തതെന്നും പിതാവ് ഇമ്രാന്‍ മിര്‍സ ഇന്നലെ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പ്രതികരിച്ചിരുന്നു. ഷൊയ്ബ് മാലിക്കുമായുള്ള വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായെന്നും വിഷയത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സ്വകാര്യത മാനിക്കണമെന്നും സാനിയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഷൊയ്ബ് മാലിക്കിന് ആശംസകള്‍ നേരുന്നുവെന്നും സാനിയ പ്രതികരിച്ചിരുന്നു.
2010ലാണ് സാനിയയും ഷൊയ്ബും വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്കു ഒരു കുട്ടിയുമുണ്ട്. കുറച്ചു കാലമായി ഇരുവരും പിരിഞ്ഞാണ് താമസിച്ചിരുന്നതെങ്കിലും കഴിഞ്ഞ വര്‍ഷം ദുബായില്‍ സാനിയയും മാലിക്കും മകന്‍റെ ജന്മദിനം ആഘോഷിച്ചപ്പോള്‍ ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ മുമ്പ് പലപ്പോഴും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ സാനിയ ഷൊയ്ബുമായുള്ള ബന്ധത്തിലെ വിള്ളലുകളെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു. താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതും അതുപോലെ ഒന്നായിരിക്കുമെന്നായിരുന്നു ആരാധകര്‍ കരുതിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക