
ലണ്ടന്‍: പാലക്കാട് സ്ഫോടകവസ്തു കടിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്സണ്‍. ചരിഞ്ഞ ആനയുടെ ചിത്രങ്ങള്‍ തനിക്ക് ഇന്ത്യയില്‍ നിന്ന് നിരവധിപേര്‍ അയച്ചുതന്നിരുന്നുവെന്നും കണ്ണില്ലാത്ത ക്രൂരതയാണിതെന്നും പീറ്റേഴ്സണ്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഗര്‍ഭിണിയായ പിടിയാനക്കെതിരെ എന്തിന് ഇത് ചെയ്തുവെന്നും ആരെങ്കിലും ഇങ്ങനെ പ്രവര്‍ത്തിക്കുമോ എന്നും പീറ്റേഴ്സണ്‍ ചോദിച്ചു.
നേരത്തെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ആന ചരിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇവര്‍ക്ക് പുറമെ ഇന്ത്യന്‍ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ അജിങ്ക്യാ രഹാനെയും സംഭവത്തില്‍ പ്രതികരണവുമായി ഇന്ന് രംഗത്തെത്തിയിരുന്നു.
നിഷ്കളങ്കരായ മിണ്ടാപ്രാണികളോട് കുറച്ചുകൂടി കരുണയോടെ പെരമാറാന്‍ നമ്മള്‍ തയാറാവണമെന്നും ഇത് നാണക്കേടാണെന്നും ഈ സംഭവമെങ്കിലും മൃഗങ്ങളോടുള്ള പെരുമാറ്റത്തില്‍ എല്ലാവരുടെയും കണ്ണ് തുറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും രഹാനെ പറഞ്ഞിരുന്നു.
കേരളത്തില്‍ സംഭിച്ച കാര്യങ്ങളറിഞ്ഞ് ഹൃദയം നുറുങ്ങി പോവുന്നവെന്നായിരുന്നു മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഇംഗമായ യൂസഫ് പത്താന്റെ പ്രതികരണം. ഭൂമിയിലെ എല്ലാ ജീവികള്‍ക്കും ജീവിക്കാന്‍ തുല്യഅവകാശമാണുള്ളതെന്ന് ഇനി എന്നാണ് നാം തിരിച്ചറിയുകയെന്നും യൂസഫ് പത്താന്‍ ചോദിച്ചു.
പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കഴിഞ്ഞ മാസം 27നാണ് 15 വയസ് പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. 25നാണ് ആനയെ വായ് തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകള്‍ അരിക്കുന്നത് ഒഴിവാക്കാനായി വെള്ളത്തിലിറങ്ങി വായ് താഴ്ത്തി നിന്ന ആനയെ കുങ്കിയാനകളെ എത്തിച്ച് കരയ്ക്ക് കയറ്റി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. പോസ്റ്റമാര്‍ട്ടത്തിലാണ് ആന ഗര്‍ഭിണിയായിരുന്നുവെന്ന് കണ്ടെത്തിയത്. ദിവസങ്ങളോളം വെള്ളത്തില്‍ തലതാഴ്ത്തി നിന്നതിനെത്തുടര്‍ന്ന് ശ്വാസകോശത്തില്‍ വെള്ളം കയറിയായിരുന്നു ആന ചരിഞ്ഞത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!