
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആദ്യ ജയം. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ നാല് വിക്കറ്റിനാണ് കൊല്‍ക്കത്ത ജയിച്ചത്. ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റ് വിക്കറ്റ് 155 റണ്‍സാണ് നേടിയത്. 28 പന്തില്‍ 46 റണ്‍സ് നേടിയ വൈഭവ് സൂര്യവന്‍ഷിയാണ് ടോപ് സ്‌കോറര്‍. കാര്‍ത്തിക് ത്യാഗി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടി മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 19.4 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യ മറികടന്നു. 34 പന്തില്‍ 53 റണ്‍സുമായി പുറത്താവാതെ നിന്ന റിങ്കു സിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്.
മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക്. സ്‌കോര്‍ബോര്‍ഡില്‍ അഞ്ച് റണ്‍സുള്ളപ്പോള്‍ ടിം സീഫെര്‍ട്ട് (0), അജിന്‍ക്യ രഹാനെ (0) എന്നിവരുടെ വിക്കറ്റുകള്‍ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ സീഫെര്‍ട്ട് ബൗള്‍ഡായി. രണ്ടാം ഓവറില്‍ രഹാനെ, നന്ദ്രേ ബര്‍ഗറിന്റെ പന്തില്‍ പുറത്തായി. അഞ്ചാം ഓവറില്‍ കാമറൂണ്‍ ഗ്രീന്‍ (27) കൂടി മടങ്ങിയതോടെ മൂന്നിന് 37 എന്ന നിലയിലായി കൊല്‍ക്കത്ത. ഏഴാം ഓവറില്‍ ആംകൃഷ് രഘുവന്‍ഷിയും (10) വീണു. റോവ്മാന്‍ പവല്‍ (23), രമണ്‍ദീപ് സിംഗ് (10) എന്നിവര്‍ കൂടി നിരാശപ്പെടുത്തിയതോടെ ആറിന് 85 എന്ന നിലയിലായി കൊല്‍ക്കത്ത.
തോല്‍വി ഉറപ്പിച്ചിരിക്കെയാണ് റിങ്കു സിംഗ് - അനുകൂല്‍ റോയ് (16 പന്തില്‍ 29) സഖ്യം കൊല്‍ക്കത്തയുടെ രക്ഷയ്‌ക്കെത്തുന്നത്. ഇരുവരും 76 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതിനിടെ റിങ്കു നല്‍കിയ അവസരം കൊല്‍ക്കത്ത നഷ്ടപ്പെടുത്തിയിരുന്നു. 34 പന്തുകല്‍ നേരിട്ട റിങ്കു രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. അനുകൂലിന്റെ ഇന്നിംഗ്‌സില്‍ രണ്ട് സിക്‌സും ഒരു ഫോറുമുണ്ടായിരുന്നു. രവീന്ദ്ര ജഡേജ രാജസ്ഥാനായി രണ്ട് വിക്കറ്റ് വീഴ്ത്തി.
നേരത്ത സൂര്യവന്‍ഷി, യശസ്വി ജയ്‌സ്വാള്‍ (30) എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും രാജസ്ഥാന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചില്ല. ഇരുവരും ഒന്നാം വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്തിരുന്നു. ആദ്യം സൂര്യവന്‍ഷിയുടെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. തുടര്‍ന്ന ധ്രുവ് ജുറലും (5), ജയ്‌സ്വാളും വീണും. പിന്നീട് വന്നവരില്‍ റിയാന്‍ പരാഗ് (12), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (15) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. ഡൊണോവന്‍ ഫെരേര (7), രവീന്ദ്ര ജഡേജ (9), ജോഫ്ര ആര്‍ച്ചര്‍ (8), രവി ബിഷ്‌ണോയ് (0) എന്നിവരുടെ വിക്കറ്റുകളും രാജസ്ഥാന് നഷ്ടമായി. ബ്രിജേഷ് ശര്‍മ (1) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!