
ഇസ്ലാമാബാദ്: തന്‍റെ മോശം ഫോമിനെക്കുറിച്ച് തുറന്നുപറഞ്ഞ് പാകിസ്ഥാൻ വിക്കറ്റ് കീപ്പര്‍ ബാറ്റർ മുഹമ്മദ് റിസ്‌വാൻ. നിലവിലെ പ്രകടനം വച്ച് താൻ പാകിസ്ഥാൻ ടീമിൽ സ്ഥാനം അർഹിക്കുന്നില്ലെന്നും റിസ്‌വാന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാകിസ്ഥാൻ സൂപ്പർ ലീഗിൽ ലാഹോർ ഖലന്ദേഴ്സിനോട് 'റാവൽപിണ്ടി പിണ്ടിസ്' പരാജയപ്പെട്ടതിന് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു മോശം പ്രകടനങ്ങളെക്കുറിച്ചുള്ള റിസ്‌വാന്‍റെ തുറന്നുപറച്ചില്‍.
മത്സരത്തിൽ വെറും 9 റൺസ് മാത്രം എടുത്ത് പുറത്തായ റിസ്‌വാൻ, തന്‍റെ സമീപകാലത്തെ മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വൈകാരികമായാണ് മറുപടി നൽകിയത്. ഞാന്‍ ബിഗ് ബാഷ് ലീഗിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ലോകകപ്പിനുളള പാകിസ്ഥാൻ ടീമിനെ തിരഞ്ഞെടുത്തത്. അന്ന് തന്നെ ഞാൻ പറഞ്ഞിരുന്നു, എന്‍റെ ഇപ്പോഴത്തെ ഫോം വെച്ച് ഞാൻ ടീമിൽ ഇടം അർഹിക്കുന്നില്ലെന്ന്. ഇത് ഹാരിസ് റൗഫിനോട് ഞാൻ നേരിട്ട് പറഞ്ഞിട്ടുള്ളതാണ്. ഹാരിസ് അതിന് സാക്ഷിയാണ്. ഞാനിത് അവനോട് പറഞ്ഞപ്പോൾ അവൻ എനിക്ക് നൽകിയ മറുപടി ഇവിടെ ആവർത്തിക്കാൻ കഴിയില്ല, പക്ഷേ ഞാൻ പറഞ്ഞത് സത്യമാണെന്ന് അവനറിയാം- റിസ്‌വാൻ വെളിപ്പെടുത്തി.
2026-ലെ ടി20 ലോകകപ്പിൽ പാകിസ്ഥാൻ സെമി ഫൈനൽ കാണാതെ പുറത്തായതും ടീമിലെ റിസ്‌വാന്‍റെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. തനിക്ക് സിക്സറുകൾ അടിക്കാൻ കഴിയില്ലെന്ന വിമർശകരുടെ പഴയ പരാമർശങ്ങളും റിസ്‌വാൻ വാർത്താസമ്മേളനത്തിൽ ഓർമ്മിപ്പിച്ചു. ഈ സീസൺ പിഎസ്എല്ലിൽ കളിച്ച ഏഴ് മത്സരങ്ങളിലും പരാജയപ്പെട്ട മുഹമ്മദ് റിസ്‌വാൻ നയിക്കുന്ന റാവൽപിണ്ടി പിണ്ടിസ് പോയിന്‍റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്. ഏഴ് കളിയിൽ നിന്ന് വെറും 107 റൺസാണ് റിസ്‌വാന്‍റെ സമ്പാദ്യം.
ടീമിൽ ഇടം അർഹിക്കുന്നില്ലെന്ന് പറയുമ്പോഴും താൻ ക്രിക്കറ്റില്‍ നിന്ന് വിരമിക്കില്ലെന്ന് റിസ്‌വാൻ വ്യക്തമാക്കി. ഞാനും ഒരു മനുഷ്യനാണ്, തെറ്റുകൾ സംഭവിക്കാം. പക്ഷേ അതിന്‍റെ അർത്ഥം ഞാൻ പ്രതീക്ഷ കൈവിട്ട് ക്രിക്കറ്റ് വിടുമെന്നല്ല. എനിക്ക് കരുത്തുള്ളിടത്തോളം കാലം ഞാൻ കഠിനാധ്വാനം ചെയ്യും റിസ്‌വാൻ കൂട്ടിച്ചേർത്തു. സ്വന്തം ഫോമില്ലായ്മ ഇത്ര പരസ്യമായി സമ്മതിക്കാൻ കാണിച്ച റിസ്‌വാന്‍റെ ആർജ്ജവത്തെ ആരാധകർ പ്രശംസിക്കുമ്പോഴും, ടി20 ഫോർമാറ്റിൽ റിസ്‌വാന്‍റെ ഭാവി തുലാസിലാണെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു. പാകിസ്ഥാൻ ടീമിൽ വൻ അഴിച്ചുപണികൾ നടക്കുന്ന സാഹചര്യത്തിൽ റിസ്‌വാന്‍റെ ഈ തുറന്നുപറച്ചിൽ സെലക്ടർമാരെ എങ്ങനെ സ്വാധീനിക്കുമെന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!