അവസാന ഓവറില്‍ രണ്ട് സിക്‌സുകള്‍; കൊല്ലം സെയ്‌ലേഴ്‌സിനെ ഐതിഹാസിക ജയത്തിലേക്ക് നയിച്ച് ബിജു നാരായണന്‍, കാലിക്കറ്റിന് തോല്‍വി

Published : Aug 21, 2025, 06:39 PM IST
Biju Narayanan

Synopsis

അവസാന ഓവറില്‍ ബിജു നാരായണന്റെ രണ്ട് സിക്‌സറുകളാണ് സെയ്‌ലേഴ്‌സിനെ വിജയത്തിലെത്തിച്ചത്.

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഉദ്ഘാടന മത്സരത്തില്‍ നിലവില്‍ ചാമ്പ്യന്മാരായ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിന് ത്രില്ലര്‍ ജയം. കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സിനെതിരായ മത്സരത്തില്‍ ഒരു വിക്കറ്റിന്റെ ജയമാണ് സെയ്‌ലേഴ്‌സ് സ്വന്തമാക്കിയത്. അവസാന ഓവറില്‍ തുടര്‍ച്ചയായി രണ്ട് സിക്‌സറുകള്‍ പറത്തി വാലറ്റക്കാരന്‍ ബിജു നാരായണനാണ് (7 പന്തില്‍ പുറത്താവാതെ 15) സെയ്‌ലേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്. 139 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സെയ്‌ലേഴ്‌സ് 19.5 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 റണ്‍സ് നേടിയ വത്സല്‍ ഗോവിന്ദാണ് ടോപ് സ്‌കോറര്‍. കാലിക്കറ്റിന് വേണ്ടി അഖില്‍ സ്‌കറിയ നാലും സുദേശന്‍ മിഥുന്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കാലിക്കറ്റ് 18 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ ഷറഫുദ്ദീനാണ് കാലിക്കറ്റിനെ തകര്‍ത്തത്. അമല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റിന് വേണ്ടി 54 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ സെയ്‌ലേഴ്‌സിന് ആദ്യ പന്തില്‍ തന്നെ വിഷ്ണു വിനോദിനെ (0) നഷ്ടമായി. ഹരികൃഷ്ണന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നീട് അഭിഷേക് നായര്‍ (21) - സച്ചിന്‍ ബേബി (24) സഖ്യം 44 റണ്‍സ് കൂട്ടിചേര്‍ത്തു. സച്ചിന്‍ ബേബിയെ പുറത്താക്കി മിഥുനാണ് സെയ്‌ലേഴ്‌സിന് ബ്രേക്ക് ത്രൂ നല്‍കിയത്. വൈകാതെ അഭിഷേകും മടങ്ങി. അഖിലിന് റിട്ടേണ്‍ ക്യാച്ച്. രാഹുല്‍ ശര്‍മ (0), സജീവന്‍ അഖില്‍ (3), ഷറഫുദീന്‍ (5) അമല്‍ (14), അഷിഖ് മുഹമ്മദ് (2) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 18-ാം ഓവറില്‍ ഗോവിന്ദ് കൂടി മടങ്ങിയതോടെ 17.5 ഓവറില്‍ ഒമ്പതിന് 115 എന്ന നിലയിലായി സെയ്‌ലേഴ്‌സ്.

അവസാന രണ്ട് ഓവറില്‍ 24 റണ്‍സാണ് ജയിക്കാന്‍ വേണ്ടിയിരുന്നത്. 19-ാം ഓവറില്‍ 10 റണ്‍സ് പിറന്നു. പിന്നീട് അവസാന ഓവറില്‍ ജയിക്കാന്‍ 14 റണ്‍സ്. അഖില്‍ ദേവിന്റെ ആദ്യ മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് വന്നത്. എന്നാല്‍ നാലും അഞ്ചും പന്ത് സിക്‌സിലേക്ക് പായിച്ച് ബിജു സെയ്‌ലേഴ്‌സിന് വിജയം സമ്മാനിച്ചു. നേരത്തെ, ഭേദപ്പെട്ട തുടക്കമായിരുന്നു കാലിക്കറ്റിന്. ഒന്നാം വിക്കറ്റില്‍ സച്ചിന്‍ സുരേഷ് (10) - രോഹന്‍ സഖ്യം 36 റണ്‍സ് ചേര്‍ത്തു. എന്നാല്‍ സുരേഷിനെ പുറത്താക്കി ഷറഫുദ്ദീന്‍, സെയ്‌ലേഴ്‌സിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ അഖില്‍ സ്‌കറിയക്ക് ഏഴ് റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

എങ്കിലും ഒരറ്റത്ത് രോഹന്‍ അടി തുടര്‍ന്നു. എന്നാല്‍ ഒമ്പതാം ഓവറില്‍ രോഹന്‍ മടങ്ങിയതോടെ കാലിക്കറ്റിന്റെ തകര്‍ച്ചയും തുടങ്ങി. ബിജു നാരായണന് വിക്കറ്റ് നല്‍കി രോഹന്‍ മടങ്ങുമ്പോള്‍ മൂന്നിന് 76 എന്ന നിലയിലായിരുന്നു കാലിക്കറ്റ്. തുടര്‍ന്ന് 62 റണ്‍സിനിടെ ശേഷിക്കുന്ന വിക്കറ്റുകളും കാലിക്കറ്റിന് നഷ്ടമായി. സല്‍മാന്‍ നിസാര്‍ (18 പന്തില്‍ 21), മനു കൃഷ്ണന്‍ (25) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. അജിനാസ് (3), പി അന്‍ഫല്‍ (9), കൃഷ്ണ ദേവന്‍ (2), ഹരികൃഷ്ണന്‍ (1), എസ് മിഥുന്‍ (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. അഖില്‍ ദേവ് (2) പുറത്താവാതെ നിന്നു.

കൊല്ലം സെയ്‌ലേഴ്‌സ്: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പര്‍), അഭിഷേക് നായര്‍, വത്സല്‍ ഗോവിന്ദ്, എം സജീവന്‍ അഖില്‍, ഷറഫുദ്ദീന്‍, രാഹുല്‍ ശര്‍മ്മ, അമല്‍ എജി, ഈഡന്‍ ആപ്പിള്‍ ടോം, ബിജു നാരായണന്‍, പവന്‍ രാജ്.

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ്: രോഹന്‍ കുന്നുമ്മല്‍ (ക്യാപ്റ്റന്‍), സുരേഷ് സച്ചിന്‍ (വിക്കറ്റ് കീപ്പര്‍), അജിനാസ്, സല്‍മാന്‍ നിസാര്‍, പള്ളം മുഹമ്മദ് അന്‍ഫല്‍, സുധേശന്‍ മിഥുന്‍, അഖില്‍ സ്‌കറിയ, ഹരികൃഷ്ണന്‍, മനു കൃഷ്ണന്‍, അഖില്‍ ദേവ്, ഇബ്‌നുല്‍ അഫ്താബ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

സഞ്ജുവിന് വഴിയൊരുക്കി സൂര്യകുമാര്‍ യാദവ്, ലോകകപ്പിന് മുൻമ്പുള്ള അവസാന അങ്കത്തിനായി ഇന്ത്യയും ന്യൂസിലന്‍ഡും തിരുവനന്തപുരത്ത്
'ഇനിയും എത്ര അവസരങ്ങൾ വേണം'; സഞ്ജുവിനെതിരെ ചാഹലിന്‍റെ 'ഗൂഗ്ലി'; ഇഷാൻ കിഷൻ വരണമെന്ന് നിർദ്ദേശം