
മുംബൈ: ഐപിഎല്‍ എൽ ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ മലയാളി താരം സഞ്ജു സാസണിന്‍റെ ഗെയിം അവയര്‍നെസിനെ വാഴ്ത്തി സഹതാരം അക്കീല്‍ ഹൊസൈൻ. സഞ്ജുവിന്‍റെ കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലം കൂടിയായിരുന്നു ചെന്നൈ സ്കോര്‍ 200 കടക്കാന്‍ കാരണമായതെന്നും അക്കീല്‍ ഹൊസൈൻ പറഞ്ഞു. ഒരു ഘട്ടത്തിൽ വിക്കറ്റുകൾ തുടരെ വീണപ്പോൾ ചെന്നൈ സ്കോർ 160-170ൽ ഒതുങ്ങുമായിരുന്നുവെന്നും എന്നാൽ സഞ്ജുവിന്‍റെ ക്രീസിലെ സാന്നിധ്യമാണ് കളി മാറ്റിയതെന്നും അക്കീൽ പറഞ്ഞു.
സഞ്ജു അസാമാന്യമായ ഗെയിം അവയർനെസുള്ള താരമാണ്. മുംബൈയുടെ പക്കൽ അഞ്ച് പ്രധാന ബൗളർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ അവസാന ഓവറുകളിൽ അവര്‍ക്ക് പുതിയൊരു ഒരു ബൗളറെ പന്തേല്‍പ്പിക്കേണ്ടിവരുമെന്ന് വരുമെന്ന് സഞ്ജു മുൻകൂട്ടി കണ്ടു. മുംബൈയുടെ ആറാം ബൗളറെ കൃത്യമായി ലക്ഷ്യം വെച്ചാണ് സഞ്ജു ബാറ്റ് വീശിയത്. വിക്കറ്റുകൾ വീഴുമ്പോഴും സമ്മർദ്ദത്തിന് അടിപ്പെടാതെ സഞ്ജു നടത്തിയ കൃത്യമായ കണക്കുകൂട്ടലാണ് ചെന്നൈയെ 207-ൽ എത്തിച്ചതെന്നും അക്കീല്‍ ഹൊസൈന്‍ പറഞ്ഞു.
ഇന്നിംഗ്‌സിലെ അവസാന ഓവറിൽ സഞ്ജു കാണിച്ച ആത്മവിശ്വാസം തന്നെ അത്ഭുതപ്പെടുത്തിയെന്നും അക്കീൽ പറഞ്ഞു. സെഞ്ചുറിക്ക് തൊട്ടടുത്ത് നിൽക്കെ സഞ്ജു അക്കീലിനോട് പറഞ്ഞത് 20-ാം ഓവർ ആ ഓവറിലെ ആറ് പന്തുകളും എനിക്ക് തന്നെ നേരിടണമെന്നായിരുന്നു. പരമാവധി റൺസ് കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം. ആ ആത്മവിശ്വാസത്തിന് മുന്നിൽ എനിക്ക് സമ്മതം മൂളാനേ കഴിഞ്ഞുള്ളൂ. അദ്ദേഹം പറഞ്ഞത് പോലെ തന്നെ സംഭവിക്കുകയും ചെയ്തു- അക്കീൽ വ്യക്തമാക്കി.
വാങ്കഡെയിൽ സെഞ്ചുറി നേടുക എന്നത് ഏത് ക്രിക്കറ്ററുടെയും സ്വപ്നമാണെന്ന് മത്സരശേഷം സഞ്ജു പറഞ്ഞു. എനിക്കും അതൊരു സ്പെഷ്യൽ ഫീലിംഗ് ആണ്. അവസാന ഓവറിലെ എല്ലാ പന്തും നേരിടണമെന്നും അത് വഴി സ്കോർ പരമാവധി ഉയർത്തണമെന്നും ഉണ്ടായിരുന്നു. എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നു, അത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം- സഞ്ജു പറഞ്ഞു. ഇന്നിംഗ്‌സിലെ അവസാന പന്തിൽ ബൗണ്ടറി നേടിയാണ് സഞ്ജു തന്‍റെ സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!