
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സെമി ഉറപ്പിച്ചപ്പോള്‍ വിജയത്തില്‍ നിര്‍ണായകമായത് വിരാട് കോലിയുടെ സെഞ്ചുറിയായിരുന്നു. 111 പന്തില്‍ 100 റണ്‍സുമായി കോലി പുറത്താകാതെ നിന്നാണ് ഇന്ത്യൻ വിജയത്തിന്‍റെ അമരക്കാരനായത്. വിജയത്തിന് മൂന്ന് റണ്‍സ് വേണമെന്ന ഘട്ടത്തില്‍ 96ല്‍ നില്‍ക്കെ ബൗണ്ടറിയടിച്ച കോലി ഇന്ത്യയുടെ വിജയറണ്ണും സെഞ്ചുറിയും പൂര്‍ത്തിയാക്കുകയായിരുന്നു.
ഇന്ത്യൻ ഇന്നിംഗ്സിലെ 21-ാം ഓവറില്‍ ഹാരിസ് റൗഫിന്‍റെ പന്തില്‍ അതിവേഗ സിംഗിളെടുക്കാന്‍ ശ്രമിച്ച കോലി ക്രീസിലെത്തിയശേഷം ഫീല്‍ഡറുടെ ത്രോ കൈ കൊണ്ട് തടുത്തിട്ടിരുന്നു. പന്ത് പിടിക്കാനായി സമീപത്തൊന്നും പാക് ഫീല്‍ഡർമാരില്ലാത്തപ്പോഴാണ് കോലി ക്രീസില്‍ കയറിയശേഷം ഫീല്‍ഡറുടെ ത്രോ കൈ കൊണ്ട് തഞ്ഞത്.
എന്നാല്‍ ഈ സമയം കമന്‍ററി ബോക്സിലുണ്ടായിരുന്ന സുനില്‍ ഗവാസ്കര്‍ കോലി ചെയ്തതി അനാവശ്യ കാര്യമാണെന്ന് ചൂണ്ടിക്കാട്ടി. കോലി കൈ കൊണ്ടാണ് പന്ത് തടുത്തിട്ടത്. ഈ സമയം ഫീല്‍ഡ് തടസപ്പെടുത്തിയതിന് പാകിസ്ഥാന്‍ ഫീല്‍ഡര്‍മാര്‍ അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ കോലി ഔട്ട ആകുമായിരുന്നു. ആ സമയത്ത് പന്ത് പിടിക്കാനായി വിക്കറ്റിന് അടുത്ത് ആരുമുണ്ടായിരുന്നില്ല. കോലി പന്ത് കൈകൊണ്ട് പിടിച്ചതോടെ അധിക റണ്‍ കിട്ടാനുള്ള അവസരവും നഷ്ടമായെന്ന് ഗവാസ്കര്‍ പറഞ്ഞു.
അവിടെ ആ ത്രോ ബാക്ക് അപ്പ് ചെയ്യാനായി ഒരു ഫീല്‍ഡര്‍ പോലുമില്ല. മിഡ് വിക്കറ്റിലെ ഫീല്‍ഡര്‍ക്ക് ഡൈവ് ചെയ്താല്‍ മാത്രമെ അത് തടുക്കാന്‍ കഴിയുമായിരുന്നുള്ളു. അതുകൊണ്ട് തന്നെ ആ ത്രോയില്‍ ഇടപെടേണ്ട യാതൊരു കാര്യവും കോലിക്കില്ല. പാക് താരങ്ങളാരും അതിനെതിരെ അപ്പീല്‍ ചെയ്യാത്തതിനാല്‍ കോലി ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടതെന്നും ഗവാസ്കര്‍ പറഞ്ഞു.
എന്താണ് ക്രിക്കറ്റിലെ ഒബ്സ്ട്രക്ടിംഗ് ദ് ഫീല്‍ഡ് ഔട്ട്
ക്രിക്കറ്റില്‍ അപൂര്‍വമായി മാത്രമാണ് ഫീല്‍ഡ് തടസപ്പെടുത്തിയതിന് ബാറ്ററെ ഔട്ടായി പ്രഖ്യാപിക്കാറുള്ളത്. ബാറ്റ് കൊണ്ടോ ശരീരത്തിലെ മറ്റേതെങ്കിലും ഭാഗങ്ങള്‍ കൊണ്ടോ ഫീല്‍ഡറെ ക്യാച്ച് ചെയ്യുന്നതില്‍ നിന്നോ റണ്ണൗട്ടില്‍ നിന്നോ തടസപ്പെടുത്തിയാൽ ഫീല്‍ഡിംഗ് ടീമിന് ബാറ്ററുടെ ഔട്ടിനായി അപ്പീല്‍ ചെയ്യാം. ബോധപൂര്‍വമാണ് ബാറ്ററുടെ പ്രവര്‍ത്തി എന്ന് വ്യക്തമായാല്‍ അമ്പയര്‍ക്ക് ബാറ്ററെ ഔട്ടായി പ്രഖ്യാപിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!