'പല തവണ കൈപിടിച്ചുയര്‍ത്തി'; കരിയറില്‍ രക്ഷകനായത് ധോണിയെന്ന് ഇശാന്ത് ശര്‍മ്മ

By Web TeamFirst Published Mar 17, 2019, 4:47 PM IST
Highlights

ടീമില്‍ നിന്ന് പുറത്താകുമെന്ന ഘട്ടത്തില്‍ പല തവണ എം എസ് ധോണി രക്ഷയ്‌ക്കെത്തിയെന്ന് ഇശാന്തിന്‍റെ വെളിപ്പെടുത്തല്‍

ദില്ലി: ഇതിഹാസ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിനെ കൂടുതല്‍ കുഴക്കിയ ബൗളര്‍മാരിലൊരാളാണ് ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ്മ. മികച്ച വേഗവും ഇന്‍ സ്വിങറുകളുമായി വരവറിയിച്ച ഇശാന്ത് ഇന്ത്യയുടെ ഭാവി പേസ് എക്‌സ്‌പ്രസ് എന്ന് വിശേഷിപ്പിക്കപ്പെട്ടു. എന്നാല്‍ തുടക്കത്തിലെ മികവ് തുടരാനാകാതെ പോയതും പരിക്കും ഇശാന്തിനെ പതുക്കെ ടെസ്റ്റ് താരം എന്ന ലേബലില്‍ മാത്രം ഒതുക്കി. 

ക്രിക്കറ്റ് പിച്ചില്‍ എംഎസ്‌ഡി എന്ന രക്ഷകനാണ് ഇശാന്തിന്‍റെ കരിയര്‍ പിടിച്ചുനിര്‍ത്തിയത്. 'ടീമില്‍ നിന്ന് പുറത്താകുമെന്ന സാഹചര്യത്തില്‍ പല തവണ മഹി ഭായി രക്ഷയ്‌ക്കെത്തി. അദേഹം തന്നെ പിന്തുണച്ചിരുന്നതായും' ഇശാന്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു. നായകന്‍ വിരാട് കോലി നല്‍കിയ പിന്തുണയെ കുറിച്ചും ഇശാന്ത് മനസുതുറന്നു. 'നിങ്ങള്‍ ക്ഷീണിതനാണെന്ന് അറിയാം. എന്നാല്‍ സീനിയര്‍ താരമെന്ന നിലയില്‍ ടീമിനായി പൊരുതണമെന്ന്' കോലി ഓര്‍മ്മിപ്പിച്ചതായും' ഇശാന്ത് വെളിപ്പെടുത്തി.

ഐപിഎല്‍ മികച്ച അവസരമാണെന്നും മികവാവര്‍ത്തിച്ചാല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഇടംപിടിക്കാമെന്നാണ് പ്രതീക്ഷയെന്നും ഇശാന്ത് പറഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായാണ് ഇശാന്ത് ശര്‍മ്മ കളിക്കുന്നത്. 

click me!