
ലണ്ടന്‍: ടി20 ക്രിക്കറ്റിന്‍റെ പ്രഭാവത്തില്‍ നിറം മങ്ങിയ ഏകദിന ക്രിക്കറ്റിന് ചരമക്കുറിപ്പെഴുതുന്ന നീക്കവുമായി ക്രിക്കറ്റ് നിയമങ്ങളുടെ സൃഷ്ടാക്കളായ ഇംഗ്ലണ്ടിലെ മാരിലെബോൺ ക്രിക്കറ്റ് ക്ലബ് (എം.സി.സി). ടെസ്റ്റ് ക്രിക്കറ്റിനും ടി20 ക്രിക്കറ്റിനും പ്രാധാന്യം നല്‍കുന്ന തരത്തില്‍ 2027 ലോകകപ്പിനുശേഷം ദ്വിരാഷ്ട്ര ഏകദിന പരമ്പരകള്‍ വെട്ടിക്കുറക്കണമെന്നും ലോകകപ്പിന് ഒരു വര്‍ഷം മുമ്പ് മാത്രം ദ്വിരാഷ്ട്ര ഏകദിന പരമ്പരകള്‍ മതിയെന്നുമാണ് എംസിസിയുടെ നിര്‍ദേശം.
ലോകകപ്പ് പോലുള്ള ടൂര്‍ണമെന്‍റുകളില്ലാതെ ഏകദിന ക്രിക്കറ്റിന് പ്രാധാന്യം നഷ്ടമായെന്നും അതുകൊണ്ടുതന്നെ 2027നുശേഷം ദ്വിരാഷ്ട്ര ഏകദിന പരമ്പരകള്‍ ക്രമാനുഗതമായി കുറച്ചുകൊണ്ടുവരണമെന്നുമാണ് എംസിസിയുടെ 13 അംഗ വിദഗ്ദസമിതി നിര്‍ദേശിക്കുന്നത്. മൈക്ക് ഗാറ്റിങ്, സൗരവ് ഗാംഗുലി, റമീസ് രാജ, കുമാര്‍ സംഗക്കാര എന്നിവരടങ്ങിയ സമിതിയാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്.
ദ്വിരാഷ്ട്ര പരമ്പരകള്‍ കുറയുന്നതോടെ ടെസ്റ്റ് ക്രിക്കറ്റിന്‍റെ നിലവാരം ഉയര്‍ത്താനും കൂടുതല്‍ മത്സരക്ഷമമാക്കാനും കഴിയുമെന്നാണ് എംസിസിയുടെ വാദം. 2027ലെ ലോകകപ്പിന് പിന്നാലെ ദ്വിരാഷ്ട്ര പരമ്പരകള്‍ നിര്‍ത്തലാക്കി 2031ലെ ലോകകപ്പിന് ഒരു വര്‍ഷം മുമ്പ് മാത്രം വീണ്ടും തുടങ്ങിയാല്‍ മതിയെന്നാണ് എംസിസിയുടെ നിലപാട്.
ഏകദിന പരമ്പരകള്‍ കുറയുന്നതോടെ ഐസിസി മത്സര കലണ്ടറില്‍ ടെസ്റ്റ് ക്രിക്കറ്റിന് കൂടുതല്‍ സമയം കണ്ടെത്താന്‍ കഴിയുമെന്നും നിര്‍ദേശത്തില്‍ പറയുന്നു. 2027ലെ ഏകദിന ലോകകപ്പിന് ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും നമീബിയയുമാണ് വേദിയാവുക. 2031ലെ ഏകദിന ലോകകപ്പ് ഇന്ത്യയിലും ബംഗ്ലാദേശിനുമായിട്ടാണ് ഐസിസി അനുവദിച്ചിരിക്കുന്നത്.
ശുഭ്മാന്‍ ഗില്‍ ഓപ്പണറാകില്ല, ടീം കോംബിനേഷനില്‍ നിര്‍ണായക സൂചനയുമായി രോഹിത് ശര്‍മ
2027നുശേഷമുള്ള ഫ്യൂച്ചര്‍ ടൂര്‍ പ്രോഗ്രാമുകള്‍ ഐസിസിയും ക്രിക്കറ്റ് ബോര്‍ഡുകളും തയാറാക്കുമ്പോള്‍ എംസിസി നിര്‍ദേശം നടപ്പിലാക്കുമോ എന്നാണ് ഇനി അറിയേണ്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ഏര്‍പ്പെടുത്തുന്ന പിഴശിക്ഷ കുറക്കുന്ന കാര്യവും എംസിസി നിര്‍ദേശത്തിലുണ്ട്.