ഇന്ത്യയെ നോക്കൂ, ഇപ്പോള്‍ ക്രിക്കറ്റ് തുടരാനുള്ള സമയമല്ല; പിസിബിക്കെതിരെ പൊട്ടിത്തെറിച്ച് മിയാന്‍ദാദ്

By Web TeamFirst Published May 11, 2021, 11:04 PM IST
Highlights

20 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇനി അവശേഷിക്കുന്നത്. ഈ മത്സങ്ങള്‍ യുഎഇയില്‍ നടത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നുണ്ട്.

കറാച്ചി: കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് നിര്‍ത്തിവച്ചത്. താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കൊവിഡ് ബാധിച്ചിരുന്നു. 20 മത്സരങ്ങളാണ് ടൂര്‍ണമെന്റില്‍ ഇനി അവശേഷിക്കുന്നത്. ഈ മത്സങ്ങള്‍ യുഎഇയില്‍ നടത്താന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആലോചിക്കുന്നുണ്ട്. ജൂണില്‍ ടൂര്‍ണമെന്റ് പുനഃരാരംഭിക്കാനാണ് ആലോചന. ജൂണ്‍ 20നാണ് ഫൈനല്‍ തീരുമാനിച്ചിരിക്കുന്നത്. 

എന്നാല്‍ പാകിസ്ഥാനില്‍ നിന്ന് ഇപ്പോള്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നുകഴിഞ്ഞു. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ജാവേദ് മിയാന്‍ദാദാണ് ആദ്യമായി പ്രതികരിച്ചിരിക്കുന്നത്. ഈ സമയം ക്രിക്കറ്റ് തുടരാന്‍ അനുചിതമല്ലെന്നാണ് മിയാന്‍ദാദ് പറയുന്നത്. മിയാന്‍ദാദിന്റെ വിമര്‍ശനമിങ്ങനെ.. ''ഇത് ക്രിക്കറ്റ് കളിക്കാനുള്ള സമയമല്ല. കൊവിഡ് രൂക്ഷമായ സമയത്ത് ക്രിക്കറ്റിനപ്പുറം മനുഷ്യരുടെ ജീവന്‍ രക്ഷിക്കാനാണ് നമ്മള്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടത്. ലോകത്തെ ഒന്നാകെ കൊവിഡ് വിഴുങ്ങിയിരിക്കുകയാണ്. ലോകകപ്പിന് ആതിഥ്യം വഹിക്കേണ്ട ഇന്ത്യയുടെ അവസ്ഥ നോക്കൂ. 

ഇപ്പോള്‍ ക്രിക്കറ്റ് കളിക്കേണ്ട സമയമല്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. യുഎഇയില്‍ വച്ച് പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് പൂര്‍ത്തിയാക്കാനാണ് ക്രിക്കറ്റ് ബോര്‍ഡ് ശ്രമിക്കുന്നത്. ഈ തീരുമാനം ഒരുപാട് പേരുടെ ജീവന്‍ വച്ചുകൊണ്ടുള്ള കളിയാണ്. പിസിബിയില്‍ എനിക്ക് എന്തെങ്കിലും ഭാരവാഹിത്വം ഉണ്ടെങ്കില്‍ ഞാനിതിന് അനുവദിക്കില്ലായിരുന്നു.'' മിയാന്‍ദാദ് പറഞ്ഞുനിര്‍ത്തി. 

സിംബാബ്‌വെ പര്യടനം കഴിഞ്ഞെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റിന് ഇപ്പോള്‍ അവധിക്കാലമാണ്. ഈ സമയത്ത് മത്സരങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമോയെന്നാണ് പിസിബി ചിന്തിക്കുന്നത്.

click me!