
കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ അവിശ്വസനീയ വിജയം നേടിയെങ്കിലും ലക്നൗ സൂപ്പർ ജയന്‍റ്സ് നായകൻ റിഷഭ് പന്തിന്‍റെയും സൂപ്പര്‍ താരം നിക്കോളാസ് പൂരന്‍റെയും മോശം ഫോം ടീമിന് തലവേദനയാകുകയാണ്. കൊല്‍ക്കത്തക്കെതിരായ മത്സരത്തിൽ 10 റൺസെടുത്ത് റിഷഭ് പന്ത് പുറത്തായത് ലക്നൗവിനെ വലിയ സമ്മർദ്ദത്തിലാക്കിയിരുന്നു. സീസണിലെ ആദ്യ മത്സരങ്ങളിൽ ചില മിന്നലാട്ടങ്ങൾ നടത്തിയെങ്കിലും പന്തിന്‍റെ ബാറ്റിംഗിലെ ഒഴുക്ക് നഷ്ടപ്പെട്ടതായാണ് വിലയിരുത്തൽ. മധ്യനിരയിൽ പക്വത കാട്ടേണ്ട ഘട്ടത്തിൽ റിഷഭ് പന്ത് വിക്കറ്റ് വലിച്ചെറിഞ്ഞതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് രംഗത്തെത്തി.
റിഷഭ് പന്ത് ടീമിനായി അവസാനം വരെ ക്രീസില്‍ നിൽക്കണമായിരുന്നുവെന്ന് കൈഫ് പറഞ്ഞു. 2016 മുതൽ ഐപിഎൽ കളിക്കുന്ന അനുഭവസമ്പത്തുള്ള കളിക്കാരനാണ് റിഷഭ് പന്ത്. അവന്‍ ബാറ്റിംഗിനിറങ്ങുമ്പോൾ ലക്നൗ മികച്ച നിലയിലായിരുന്നു. 5 ഓവറിൽ 41 റൺസ് അവർക്കുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കളി പൂർത്തിയാക്കേണ്ട ബാധ്യത റിഷഭ് പന്തിനായിരുന്നുവെന്നും കൈഫ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
നായകനെന്ന നിലയിൽ പന്ത് കൂടുതൽ സ്ഥിരത കാട്ടണമെന്നും കൈഫ് ആവശ്യപ്പെട്ടു. ഒരു മത്സരത്തിൽ നന്നായി കളിക്കുകയും അടുത്ത മൂന്ന് മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്യുന്നത് ഒരു ടീം ലീഡർക്ക് ചേർന്നതല്ലെന്നും കൈഫ് കൂട്ടിചേർത്തു. സൺറൈസേഴ്‌സിനെതിരെ അര്‍ധസെഞ്ചുറി നേടിയ തിളങ്ങിയെങ്കിലും അത് തുടരാൻ പന്തിന് കഴിയുന്നില്ല. എപ്പോൾ ഗിയർ മാറ്റണമെന്നും എപ്പോൾ വിക്കറ്റ് കാക്കണമെന്നും പന്ത് പഠിക്കണം. ചേസിംഗിൽ അവസാനം വരെ ക്രീസിൽ നിന്ന് ടീമിനെ വിജയത്തിലെത്തിക്കുക എന്നതാണ് ഒരു ക്യാപ്റ്റന്‍റെ ജോലി.
മധ്യനിരയിലെ സീനിയർ താരങ്ങൾ ഒന്നൊന്നായി കൂടാരം കയറിയപ്പോൾ മുകുൾ ചൗധരി നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ലക്നൗവിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. എന്നാൽ എല്ലാ മത്സരങ്ങളിലും ഒരു യുവതാരം രക്ഷകനാകുമെന്ന് കരുതുന്നത് മണ്ടത്തരമാണെന്ന് ക്രിക്കറ്റ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. അടുത്ത മത്സരങ്ങളിൽ പന്തും പുരാനും ഫോമിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ ലക്നൗവിന്‍റെ പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് വലിയ തിരിച്ചടിയാകും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!