അവസാന ഓവറില്‍ 5 സിക്സ് അടക്കം 32 റണ്‍സ്, അഫ്ഗാന്‍റെ രക്ഷകനായി മുഹമ്മദ് നബി, ശ്രീലങ്കക്ക് 170 റണ്‍സ് വിജയലക്ഷ്യം

Published : Sep 18, 2025, 10:06 PM IST
Mohammad Nabi

Synopsis

ഏഷ്യാ കപ്പിൽ ശ്രീലങ്കയ്ക്കെതിരെ മുഹമ്മദ് നബിയുടെ വെടിക്കെട്ട് ബാറ്റിംഗിൽ അഫ്ഗാനിസ്ഥാന് മികച്ച സ്കോർ. അവസാന രണ്ടോവറിൽ 49 റൺസടിച്ച അഫ്ഗാൻ, അവസാന ഓവറിൽ മാത്രം 32 റൺസ് നേടി 20 ഓവറിൽ 169 റൺസിലെത്തി. 

അബുദാബി: ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ പതിനെട്ടാം ഓവര്‍ വരെ എല്ലാം ശ്രീലങ്കയുടെ നിയന്ത്രണത്തിലായിരുന്നു. നുവാന്‍ തുഷാര പതിനെട്ടാം എറിഞ്ഞ് മടങ്ങുമ്പോള്‍ അഫ്ഗാന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നത് 120 റണ്‍സ്. എന്നാല്‍ അവസാന രണ്ടോവറില്‍ 49 റണ്‍സടിത്ത മുഹമ്മദ് നബിയും നൂര്‍ അഹമ്മദും ചേര്‍ന്ന് 20 ഓവറില്‍ അഫ്ഗാനെ 169 റണ്‍സിലെത്തിച്ചു. ഇതില്‍ ചമീര എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 17 റണ്‍സടിച്ചപ്പോള്‍ ദുനിത് വെല്ലാലെഗെ എറിഞ്ഞ ഇന്നിംഗ്സിലെ അവസാന ഓവറിലെ ആദ്യ അഞ്ച് പന്തുകളും സിക്സിന് പറത്തിയ വെറ്ററൻ താരം മുഹമ്മദ് നബി അടിച്ചത് 32 റണ്‍സ്. ഇതോടെ ശ്രീലങ്കയുടെ വിജയലക്ഷ്യം 170 റണ്‍സായി. 22 പന്തില്‍ 60 റണ്‍സെടുത്ത മുഹമ്മദ് നബിയാണ് അഫ്ഗാന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ശ്രീലങ്കക്കായി നുവാൻ തുഷാര നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്തു.

തകര്‍പ്പന്‍ തുടക്കം പിന്നെ തകര്‍ച്ച

ടോസ് നേടി ക്രീസിൽ ഇറങ്ങിയ അഫ്ഗാനിസ്ഥാൻ ആദ്യ രണ്ടു ഓവറിൽ 26 വണ്‍സ് അടിച്ച് തകര്‍പ്പൻ തുടക്കമിട്ടെങ്കിലും മൂന്നാം ഓവറിൽ മുതൽ തകര്‍ച്ചയിലായി. ഓപ്പണർ റഹ്മാനുള്ള ഗുർബാസിനെ വീഴ്ത്തിയ നുവാന്‍ തുഷാരയാൻ് അഫ്ഗാനിസ്ഥാന് ആദ്യ തിരിച്ചടി നൽകിയത്. പിന്നാലെ സേദിഖുള്ള അടലിനെയും കരീം ജന്നത്തിനെയം തുഷാര മടക്കുമ്പോള്‍ അഫ്ഗാന്‍ സ്കോര്‍ 40 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുുള്ളു. ഇബ്രാഹിം സര്‍ദ്രാന്‍ അഫ്ഗാനെ 50 കടത്തിയെങ്കിും വെല്ലാലെഗെയ്ക്ക് മുന്നില്‍ വീണു. ഡാര്‍വിഷ് റസൂല്‍(9), അസ്മത്തുള്ള ഒമര്‍സായി(6) എന്നിവരും പൊരുതാതെ മടങ്ങിയപ്പോള്‍ ആദ്യം ക്യാപ്റ്റന്‍ റാഷിദ് ഖാനൊപ്പം ചേര്‍ന്ന്(23 പന്തില്‍ 24) അഫ്ഗാനെ 100 കടത്തിയ നബി അവസാനം നൂര്‍ അഹമ്മദിനൊപ്പം ചേര്‍ന്ന് അഫ്ഗാന് മികച്ച സ്കോര്‍ സമ്മാനിച്ചു.

 

20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച നബി അഫ്ഗാനിസ്ഥാന് വേണ്ടി ഏറ്റവും വേഗത്തില്‍ അര്‍ധസെഞ്ചുറി നേടുന്ന താരമെന്ന അസ്മത്തുള്ള ഒമര്‍സായിയുടെ റെക്കോര്‍ഡിനൊപ്പമെത്തി. ശ്രീലങ്കക്ക് വേണ്ടി തുഷാര നാലു വിക്കറ്റെടുത്തപ്പോള്‍ ചമീര നാലോവറില്‍ 50 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വെല്ലാലെഗെ നാലോവറില്‍ 49 റണ്‍സിന് ഒരു വിക്കറ്റുമെടുത്തു.

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് രോഹിത്, 20000 ക്ലബ്ബില്‍, സച്ചിനും കോലിക്കും ദ്രാവിഡിനും പിന്നില്‍ നാലാമത്
റിവ്യു എടുക്കാന്‍ രാഹുലിനോട് കെഞ്ചി കുല്‍ദീപ്, ചിരിയടക്കാനാവാതെ തിരിച്ചയച്ച് രോഹിത്-വീഡിയോ