
കറാച്ചി: ഏഷ്യാ കപ്പില്‍ ജേതാക്കളായ ഇന്ത്യൻ ടീമിനുള്ള ട്രോഫി ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലിന്‍റെ(എസിസി) ദുബായിലെ ഓഫീസില്‍ തന്നെ സൂക്ഷിക്കണമെന്ന് നിര്‍ദേശിച്ച് മൊഹ്സിന്‍ നഖ്‌വി. ഏഷ്യാ കപ്പ് ഫൈനലിനുശേഷം പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ആഭ്യന്തര മന്ത്രിയും എസിസി അധ്യകഷനുമായി മൊഹ്സിൻ നഖ്‌വിയില്‍ നിന്ന് ട്രോഫി സ്വീകരിക്കാനാവില്ലെന്ന് ഇന്ത്യൻ ടീം നിലപാട് എടുത്തതിനെ തുടര്‍ന്ന് നഖ്‌വി കിരീടവുമായി ഗ്രൗണ്ട് വിടുകയായിരുന്നു.
ഏഷ്യാ കപ്പില്‍ ജേതാക്കളായ ഇന്ത്യൻ ടീമിന് ട്രോഫി കൈമാറണെമന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടും അത് നല്‍കാന്‍ നഖ‌്‌വി തയാറിയില്ല. ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് ട്രോഫി കൈമാറാമെന്നും എന്നാല്‍ താന്‍ തന്നെയായിരിക്കും ട്രോഫി നല്‍കുകെന്നും നഖ്‌വി അറിയിച്ചിരുന്നെങ്കിലും ഇത് ബിസിസിഐ തള്ളിക്കളഞ്ഞിരുന്നു. ഇതിനുശേഷമാണ് ട്രോഫി എസിസിയുടെ ദുബായ് ആസ്ഥാനത്ത് തന്നെ സൂക്ഷിക്കാനും താനറിയാതെ ആര്‍ക്കും കൈമാറരുതെന്നും നഖ്‌വി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. തന്‍റെ അനുമതിയില്ലാതെയോ സാന്നിധ്യത്തിലോ അല്ലാതെ ട്രോഫി ആര്‍ക്കും കൈമാറരുതെന്നാണ് നഖ്‌വി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശനം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂര്‍ സൈനിക നടപടിക്കിടെ പാക് ആഭ്യന്തര മന്ത്രി കൂടിയായി നഖ്‌വി ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്ത്യൻ താരങ്ങള്‍ നഖ്‌വിയില്‍ നിന്ന് ട്രോഫി ഏറ്റു വാങ്ങില്ലെന്ന നിലപാടെടുത്തത്. നഖ്‌വി കിരീടം സമ്മാനിക്കാതെ മടങ്ങിയപ്പോള്‍ കിരീടമില്ലാതെയാണ് ഇന്ത്യൻ താരങ്ങള്‍ ഏഷ്യാ കപ്പ് കിരീടനേട്ടം ആഘോഷിച്ചത്. ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പിച്ചാണ് ഇന്ത്യ ഏഷ്യാ കപ്പില്‍ കിരീടം നേടിയത്.
ഏഷ്യാ കപ്പ് ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 19.1 ഓവറില്‍ 146 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. പതിമൂന്നാം ഓവറില്‍ 113-2 എന്ന സ്കോറില്‍ നിന്നാണ് പാകിസ്ഥാന്‍ 146 റണ്‍സിന് ഓള്‍ ഔട്ടായത്. 147 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്ക് 20 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. എന്നാല്‍ ആദ്യം സഞ്ജു സാംസണും തിലക് വര്‍മയുമായി ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പിന്നീട് തിലക് വര്‍മയും ശിവം ദുബെയും ചേര്‍ന്നുള്ള അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായിരുന്നു ഇന്ത്യക്ക് ജയമൊരുക്കിയത്. 53 പന്തില്‍ 69 റണ്‍സുമായി പുറത്താകാതെ നിന്ന തിലക് വര്‍മയും 21 പന്തില്‍ 24 റണ്‍സെടുത്ത സഞ്ജു സാംസണും 22 പന്തില്‍ 33 റണ്‍സെടുത്ത ശിവം ദുബെയുമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക