
മുംബൈ: മുംബൈ ക്രിക്കറ്റ് ടീമിന്‍റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ഇന്ത്യൻ താരം അജിങ്ക്യാ രഹാനെ. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനായാണ് മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതെന്ന് രഹാനെ പറഞ്ഞു. ക്യാപ്റ്റനെന്ന നിലയില്‍ മുംബൈക്കായി കിരീടങ്ങള്‍ നേടാനായതില്‍ അതിയായ അഭിമാനമുണ്ട്. അടുത്ത ആഭ്യന്തര സീസണ്‍ തുടങ്ങാനിരിക്കെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പടിയിറങ്ങാനും അടുത്ത നായകനെ വളര്‍ത്തിക്കൊണ്ടുവരാനും ഇതാണ് ശരിയായ സമയമെന്ന് ഞാന്‍ കരുതുന്നു. അതുകൊണ്ട് മുംബൈ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുന്നു. കളിക്കാരനെന്ന നിലയില്‍ മുംബൈക്കായി വീണ്ടും കളിക്കുകയും കിരീടങ്ങള്‍ സ്വന്തമാക്കുയും ചെയ്യാന്‍ തുടര്‍ന്നും ടീമിനൊപ്പമുണ്ടാകുമെന്നും രഹാനെ എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് രാജിവെച്ചെങ്കിലും 37കാരനായ രഹാനെ തുടര്‍ന്നും മുംബൈക്കായി കളിക്കും. രഹാനെക്ക് കീഴില്‍ കഴിഞ്ഞ സീസണില്‍ ആഭ്യന്തര ടി20 ടൂര്‍ണമെന്‍റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈ ചാമ്പ്യൻമാരായിരുന്നു. ടൂര്‍ണമെന്‍റിലെ ടോപ് സ്കോററരും രഹാനെയായിരുന്നു. കഴിഞ്ഞ സീസണില്‍ മുംബൈയെ രഞ്ജി ട്രോഫി സെമിയിലെത്തിക്കാനും രഹാനെക്കായി. സെമിയില്‍ വിദര്‍ഭയോട് 90 റണ്‍സ് തോല്‍വി വഴങ്ങിയാണ് മുംബൈ പുറത്തായത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ മുംബൈക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് രഹാനെ. 76 മത്സരങ്ങളില്‍ 52 റണ്‍സ് ശരാശിയില്‍ 5932 റണ്‍സാണ് മുംബൈക്കായി രഹാനെ നേടിയത്. 19 സെഞ്ചുറികളും രഹാനെയുടെ പേരിലുണ്ട്. 29 സെഞ്ചുറികൾ നേടിയിട്ടുള്ള വസീം ജാഫറാണ് മുംബൈക്കായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ താരം.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ നായകുമായിരുന്നു മുന്‍ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കൂടിയായ രഹാനെ. മുംബൈ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ രഹാനെ കൊല്‍ക്കത്തയുടെയും നായകസ്ഥാനം ഒഴിയുമോ എന്നാണ് ആരാധകരിപ്പോള്‍ ഉറ്റുനോക്കുന്നത്. അതേസമയം, മുംബൈ ടീമില്‍ ആരാകും രഹാനെയുടെ പിന്‍ഗാമിയെന്നറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്നത്. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ശ്രേയസിനെയും സൂര്യയെയും ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാത്തതിനാല്‍ യശസ്വി ജയ്സ്വാള്‍, സര്‍ഫറാസ് ഖാന്‍ എന്നിവരിലൊരാള്‍ക്കാണ് സാധ്യത കൂടുതലെന്നാണ് കരുതുന്നത്. നേരത്തെ ഗോവ ക്യാപ്റ്റൻ സ്ഥാനം വാഗ്ദാനം ചെയ്തപ്പോള്‍ മുംബൈ വിട്ട് ഗോവയിലേക്ക് ടീം മാറാന്‍ ജയ്സ്വാള്‍ തയാറയിരുന്നുവെന്നതും ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക