
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യൻ ടീം ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ കരാര്‍ 2026വരെ നീട്ടാന്‍ ബിസിസിഐ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യൻ ടീമിലെ തലമുറമാറ്റത്തിന്‍റെ കാലത്ത് ചീഫ് സെലക്ടറെന്ന നിലയില്‍ മികവ് കാട്ടാനും ഇന്ത്യൻ ടീമിന് ടി20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി കിരീടങ്ങള്‍ നേടാനും ഏകദിന ലോകകപ്പ് ഫൈനലിലെത്താനും കഴിഞ്ഞതായി ബിസിസിഐ വിലയിരുത്തി. 2023 ജൂണിലാണ് അഗാര്‍ക്കര്‍ ഇന്ത്യൻ ടീമിന്‍റെ ചീഫ് സെലക്ടറായി ചുമതലയേറ്റത്.
ഐപിഎല്ലിന് പിന്നാലെ തന്നെ അഗാര്‍ക്കറുടെ കരാര്‍ നീട്ടാൻ ബിസിസിഐ ധാരണയിലെത്തിയിരുന്നെങ്കിലും ഇതുസംബന്ധിച്ച് ഇപ്പോഴാണ് ഔദ്യഗിക തീരുമാനം വരുന്നതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അഗാര്‍ക്കറുടെ കാലയളവിലാണ് ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം രോഹിത് ശര്‍മയില്‍ നിന്ന് ശുഭ്മാന്‍ ഗില്ലിലേക്കും ടി20 ക്യാപ്റ്റൻ സ്ഥാനം സൂര്യകുമാര്‍ യാദവിലേക്കുമെത്തിയത്. ഇന്ത്യൻ ടീമിലെ സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, എന്നിവര്‍ ടി20, ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിരമിച്ചതും ഇക്കാലയളവിലാണ്. രവീന്ദ്ര ജഡേജ ടി20യില്‍ നിന്നും ആര്‍ അശ്വിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചതും അഗാര്‍ക്കര്‍ ചീഫ് സെലക്ടറായിരുന്ന കാലഘട്ടത്തിലാണ്.
കളിക്കാരുടെ വിരമിക്കലിലും തലമുറ മാറ്റം മികച്ച രീതിയില്‍ നടപ്പാക്കാന്‍ അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിക്കായെന്നാണ് ബിസിസിഐ വിലയിരുത്തല്‍. രോഹിത്തിന്‍റെയും കോലിയുടെയും ഏകദിന ഭാവി സംബന്ധിച്ച് തീരുമാമമെടുക്കുക എന്നതാണ് അഗാര്‍ക്കര്‍ക്ക് മുന്നിലെ അടുത്ത വെല്ലുവിളി. ഇരുവരും 2027ലെ ഏകദിന ലോകകപ്പ് വരെ തുടരാന്‍ ആഗ്രഹിക്കുന്നുവെങ്കിലും യുവതാരങ്ങളുടെ തള്ളിക്കയറ്റത്തില്‍ അത് സാധ്യമാകുമോ എന്ന് കാത്തിരുന്ന് കാണേണ്ട കാര്യമാണ്.
അതേസമയം, അഗാര്‍ക്കറുടെ നേതൃത്വത്തിലുളള സെലക്ഷന്‍ കമ്മിറ്റിയിലെ അംഗമായ എസ് ശരതിന് സെപ്റ്റംബറോടെ കരാര്‍ കാലാവധി തീരുന്നതിനാല്‍ പുതിയ അംഗത്തെ ബിസിസിഐ സെപ്റ്റംബറില്‍ ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ തീരുമാനിക്കുമെന്നാണ് കരുതുന്നത്. അഗാര്‍ക്കര്‍ക്കും എസ് ശരത്തിനും പുറമെ അജയ് രത്ര, എസ് എസ് ദാസ്, സുബ്രതോ ബാനര്‍ജി എന്നിവരാണ് നിലവിലെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍. 2023ല്‍ ജൂനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റി അംഗമായിരിക്കെയാണ് ശരത്തിനെ സീനിയര്‍ ടീം സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക