
ധാക്ക: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 28 റണ്‍സിന്‍റെ ആധികാരിക ജയവുമായി ശ്രീലങ്കക്ക് പരമ്പര. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക കുശാല്‍ മെന്‍ഡിസിന്‍റെ അര്‍ധസെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സടിച്ചപ്പോള്‍ ബംഗ്ലാദേശിന്‍റെ പോരാട്ടം 19.4 ഓവറില്‍ 146 റണ്‍സില്‍ അവസാനിച്ചു.
നാലോവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി ഹാട്രിക്ക് അടക്കം അഞ്ച് വിക്കറ്റെടുത്ത നുവാന്‍ തുഷാരയുടെ ബൗളിംഗ് മികവിലാണ് ലങ്ക ജയിച്ചു കയറിയത്. മലിംഗയുടെ സൈഡ് ആം ബൗളിംഗ് ആക്ഷനില്‍ പന്തെറിയുന്ന തുഷാര നാലാം ഓവറിലാണ് ഹാട്രിക്ക് നേടിയത്. നാലാം ഓവറിലെ രണ്ടാം പന്തില്‍ ഷാന്‍റോയെ ബൗള്‍ഡാക്കിയ തുഷാര അടുത്ത പന്തില്‍ തൗഹിദ് ഹൃദോയിയെയും ബൗള്‍ഡാക്കി. നാലാം പന്തില്‍ മഹമ്മദുള്ളയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയാണ് തുഷാര ഹാട്രിക്ക് മെയ്ഡന്‍ തികച്ചത്.
തന്‍റെ തൊട്ടടുത്ത ഓവറില്‍ സൗമ്യ സര്‍ക്കാരിനെ കൂടി പുറത്താക്കിയ തുഷാര ബംഗ്ലാദേശിനെ 25-5ലേക്ക് തള്ളിയിട്ടു. ഈ സമയം രണ്ടോറില്‍ ഒരു മെയ്ഡിന്‍ അടക്കം രണ്ട് റണ്‍സിന് നാലു വിക്കറ്റെന്നതായിരുന്നു തുഷാരയുടെ ബൗളിംഗ് ഫിഗര്‍. ബംഗ്ലാദേശ് വാലറ്റം തകര്‍ത്തടിച്ച് ഭീഷണി ഉയര്‍ത്തിയപ്പോള്‍ ഷൊറീഫുള്‍ ഇസ്ലാമിനെ കൂടി പുറത്താക്കി തുഷാര അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. ഈ ഐപിഎല്ലില്‍ 4.2 കോടി മുടക്കി മുംബൈ ഇന്ത്യന്‍സ് ടീമിലെത്തിച്ച താരം കൂടിയാണ് തുഷാര.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്ക മൂന്ന് റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് എട്ട് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!